പൊതുജനാരോഗ്യ മന്ത്രാലയം പ്രതിരോധ വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത്
ദോഹ: കോവിഡ് വാക്സിൻെറ ആദ്യ ഡോസിനും രണ്ടാം ഡോസിനും ഇടയിലെ നിർദേശിക്കപ്പെട്ട ഇടവേള ചുരുക്കുന്നത് വാക്സിൻെറ ക്ഷമതയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രതിരോധ വാക്സിൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞു.
ഫൈസർ ബയോൺടെക് വാക്സിൻ രണ്ട് ഡോസിനിടയിൽ 21 ദിവസവും മോഡേണ വാക്സിൻ രണ്ട് ഡോസിനിടയിൽ 28 ദിവസവുമാണ് നിലവിൽ നിർദേശിക്കപ്പെട്ടിരിക്കുന്നത്. ഇത് ക്ലിനിക്കൽ ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്.
വാക്സിൻെറ രണ്ട് ഡോസുകൾക്കിടയിലുള്ള കാലയളവിൽ രണ്ടോ മൂന്നോ ആഴ്ചകൾ കൂടി വർധിപ്പിക്കുന്നത് വാക്സിൻെറ ക്ഷമതക്ക് ഭംഗം വരുത്തുകയില്ലെന്ന് ഏറ്റവും പുതിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
എന്നാൽ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കൂടുതൽ കുറക്കുന്നത് വൈറസിൽ നിന്നും സംരക്ഷണം നൽകുന്നതിനുള്ള ശേഷി കുറക്കുമെന്നും അവർ വ്യക്തമാക്കി. ആദ്യ ഡോസ് സ്വീകരിച്ച് എങ്ങനെയെങ്കിലും വേഗത്തിൽ രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് ആളുകൾ തിരക്ക് കൂട്ടുകയാണ്. ഇത് വിപരീത ഫലമുണ്ടാക്കും.അതിനാൽ രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് നിർദേശിക്കപ്പെട്ട ദിവസംവരെ എല്ലാവരും ക്ഷമിക്കണം.
വാക്സിനേഷൻെറ യഥാർഥ പ്രയോജനം പരമാവധി നേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി.കഴിഞ്ഞ ഡിസംബർ 23 മുതലാണ് രാജ്യത്ത് കോവിഡ് വാക്സിൻ കാമ്പയിൻ തുടങ്ങിയത്. വാക്സിൻ സ്വീകരിക്കാൻ യോഗ്യരായ 68.8 ശതമാനം പേരും ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചുകഴിഞ്ഞു. 60 വയസ്സിനു മുകളിലുള്ളവരിൽ 94.8 ശതമാനം പേരും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു. ഇവരിൽ 88.6 ശതമാനം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരിൽ 98.4 ശതമാനം പേരും കോവിഡിൽ നിന്ന് സുരക്ഷിതരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.