‘ഷോപ് ലോക്കലി, ഡെലിവർ ഗ്ലോബലി’ പങ്കാളിത്ത സേവനം സംബന്ധിച്ച് ജംബോ ഇലക്ട്രോണിക്സ്, ഗുഡ്വിൽ കാർഗോ പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചപ്പോൾ
ദോഹ: ഖത്തറിൽനിന്ന് ഇലക്ട്രോണിക് ഉൽപന്നങ്ങൾ വാങ്ങിയാൽ ഏറ്റവും സുരക്ഷിതമായിത്തന്നെ ഇനി നാട്ടിലെത്തിക്കാം. ഖത്തറിലെ മുൻനിര ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിതരണക്കാരായ ജംബോ ഇലക്ട്രോണിക്സും പ്രധാന കാർഗോ സർവിസ് കമ്പനിയായ ഗുഡ്വിൽ കാർഗോയും കൈകോർത്താണ് പ്രവാസികൾക്ക് അസുലഭമായ ഷോപ്പിങ് അവസരമൊരുക്കുന്നത്.
‘ഷോപ് ലോക്കലി, ഡെലിവർ ഗ്ലോബലി’ എന്ന ടാഗ് ലൈനിലാണ് വിപണിയിലെ രണ്ടു പ്രധാനികൾ ഉൽപന്നങ്ങളും അവയുടെ വിതരണവും ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. ഇരു സ്ഥാപനങ്ങളും ധാരണയിലെത്തിയതോടെ ഖത്തറിൽനിന്ന് ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, എയർകൂളർ, പോർട്ടബ്ൾ എ.സി, വാട്ടർ ഡിസ്പെൻസറുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഇലക്ട്രോണിക് ഉൽപന്നങ്ങൾ ജംബോ ഇലക്ട്രോണിക്സിൽ നിന്നു വാങ്ങിയാൽ അവ ഗുഡ്വിൽ കാർഗോ വഴി നാട്ടിലെ സ്വന്തം വീടുകളിൽ സുരക്ഷിതമായി എത്തിക്കാൻ കഴിയും. ലോകോത്തര ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ഖത്തറിലെ ഏറ്റവും ആകർഷകമായ വിലയിൽ ജംബോയിലൂടെ ലഭ്യമാകും. വാർഷികാവധിക്ക് നാട്ടിലേക്ക് പോകുമ്പോൾ ടി.വിയും മറ്റും വാങ്ങി ലഗേജിനൊപ്പം കൊണ്ടുപോകാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്കും ഏറെ സൗകര്യപ്രദമാവുന്നതാണ് ഗുഡ്വിൽ കാർഗോ വഴിയുള്ള ‘ഷോപ് ലോക്കലി, ഡെലിവർ ഗ്ലോബലി’ സേവനം.
ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത സേവനം ലഭ്യമാക്കുകയെന്ന പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ സംരംഭമെന്ന് ജംബോ ഇലക്ട്രോണിക്സ് ഡയറക്ടറും സി.ഇ.ഒയുമായ സി.വി. റപ്പായി പറഞ്ഞു. ഏറ്റവും സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ വിതരണ സംവിധാനങ്ങളും ഷോപ്പിങ് മികവും നൽകുന്നു. ഒപ്പം ഇലക്ട്രോണിക്സ് റീട്ടെയിൽ വ്യവസായത്തിലും ഉപഭോക്തൃ കേന്ദ്രീകൃത ഷോപ്പിങ്ങിലും ജംബോ തങ്ങളുടെ മികവ് ഉറപ്പാക്കുകയും ചെയ്യുന്നു -അദ്ദേഹം പറഞ്ഞു. ജംബോ ഇലക്ട്രോണിക്സ് ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഏറ്റവും മികച്ചതും സുരക്ഷിതവുമായ സേവനം ഉറപ്പു നൽകുന്നതായി പങ്കാളിത്ത പ്രഖ്യാപന ചടങ്ങിൽ ഗുഡ്വിൽ കാർഗോ മാനേജിങ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബു പറഞ്ഞു. ഓഫിസ് മാനേജർ നിഖിൽ നസിർ പങ്കെടുത്തു. മുകാഫ ലോയൽറ്റി പ്രോഗ്രാം അംഗത്വം, പ്രധാന ബാങ്കുകളിലെ ക്രെഡിറ്റ് കാർഡ് ഇൻസ്റ്റാൾമെന്റുകളിൽ പലിശ രഹിത ഇ.എം.എം, വാറന്റി പ്ലാനുകൾ, നുജൂം പോയന്റുകൾ തുടങ്ങി വിവിധ ആനുകൂല്യങ്ങളും ജംബോ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.