ദോഹ: റഷ്യൻ ലോകകപ്പിന് വിസിലുയരാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ നാല് വർഷത്തിന് ശേഷം ഖത്തർ ആതിഥ്യമരുളുന്ന അടുത്ത ലോക ഫുട്ബോൾ മാമാങ്കത്തിെൻറ ഒരുക്കങ്ങളിൽ ആശാവഹമായ പുരോഗതി. അയൽരാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തിക്കൊണ്ട് ഏർപ്പെടുത്തിയ കടുത്ത ഉപരോധം ഒരു വർഷം പിന്നിടവേയാണ് പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ലോകകപ്പ് പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
2022 ലോകകപ്പിനായുള്ള എട്ട് സ്റ്റേഡിയങ്ങളും ഇതിനകം തന്നെ നിർമ്മാണ ഘട്ടങ്ങളിലെ വിവിധ നാഴികക്കല്ലുകൾ പിന്നിട്ടു കഴിഞ്ഞത് രാജ്യത്തിനും ജനതക്കും അതിലുപരി സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിക്കും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
അൽ വക്റ സ്റ്റേഡിയത്തിെൻറയും അൽ റയ്യാൻ സ്റ്റേഡിയത്തിെൻറയും മേൽക്കൂര നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. തുമാമ സ്റ്റേഡിയത്തിെൻറ മാതൃകക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതും റാസ് അബൂ അബൂദ് സ്റ്റേഡിയത്തിെൻറ പ്രധാന കരാർ കമ്പനിയെ പ്രഖ്യാപിച്ചതും ഇതിനിടയിൽ നിർമ്മാണം പൂർത്തിയാക്കിയതിെൻറ ഒന്നാം വാർഷികം ഖലീഫ സ്റ്റേഡിയം ആഘോഷിച്ചതും ഇക്കഴിഞ്ഞ ദിവസങ്ങളിൽ തന്നെയാണ്.
അൽ വക്റ സ്റ്റേഡിയത്തിെൻറ മേൽക്കൂര നിർമ്മാണം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു. 40000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാകുമെന്ന് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചത് മെയ് 21നാണ്. സ്റ്റേഡിയത്തിെൻറ ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്ന ജോലികളും ഇതിനകം ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തെ എല്ലാ സ്റ്റേഡിയങ്ങൾക്കുമുള്ള ഇരിപ്പിടങ്ങളും നിർമ്മിക്കുന്നത് ഖത്തരി കമ്പനിയായ കോസ്റ്റൽ ആണ്. ക്വാർട്ടർ ഫൈനലടക്കമുള്ള മത്സരങ്ങൾക്ക് വക്റ സ്റ്റേഡിയം വേദിയാകും.
തുമാമ സ്റ്റേഡിയത്തിെൻറ മാതൃകക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത് സുപ്രീം കമ്മിറ്റിയെ സംബന്ധിച്ച് മഹത്തായ നേട്ടമാണ്. ഫ്രാൻസിലെ കാനിൽ നടന്ന ചടങ്ങിൽ രൂപരേഖ തയ്യാറാക്കിയ ഇബ്റാഹിം മുഹമ്മദ് ജൈദ സുപ്രീം കമ്മിറ്റിയെ പ്രതിനിധീകരിച്ച് പുരസ്കാരം ഏറ്റുവാങ്ങി. ലോകകപ്പ് സ്റ്റേഡിയത്തിെൻറ നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ ലോകകപ്പിന് ശേഷം അതേ സ്റ്റേഡിയത്തിെൻറ പേരിൽ അറിയപ്പെടുന്നതും സുപ്രീം കമ്മിറ്റിയുടെ നേട്ടങ്ങളിൽ പെടുന്നു.
അൽഖോറിലെ അൽബയ്ത് സ്റ്റേഡിയം നിർമ്മാണത്തിനുപയോഗിക്കുന്ന ഫാബ്രിക് ഉൽപന്നം ലോകകപ്പിന് ശേഷം ബയ്ത് ലൈൻ എന്ന പേരിലായിരിക്കും അറിയപ്പെടുക. ഫ്രാൻസിലെ സെർജ് ഫെരാരി ഗ്രൂപ്പാണ് പ്രത്യേക തരം ലൈനുകൾ നിർമ്മിച്ചിരിക്കുന്നത്.അതേസമയം തന്നെ റയ്യാൻ സ്റ്റേഡിയത്തിെൻറ മേൽക്കൂര നിർമ്മാണത്തിനായുള്ള ഉരുക്കു പാളികൾ സ്ഥാപിക്കുന്ന ജോലിയും കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. തൂണുകളും കോളങ്ങളും ഇടയിൽ വരാത്ത നിലക്ക് തന്നെ കാണികൾക്ക് മത്സരങ്ങൾ നേരിട്ട് വളരെ അടുത്ത് നിന്നും വീക്ഷിക്കാനാകും വിധത്തിലാണ് റയ്യാൻ സ്റ്റേഡിയത്തിെൻറ നിർമ്മാണം.
ദോഹയിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള റയ്യാൻ സ്റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനലടക്കമുള്ള മത്സരങ്ങളാണ് നടക്കുക. 40000 കാണികളാണ് സ്റ്റേഡിയത്തിെൻറ കപ്പാസിറ്റി.റാസ് അബൂ അബൂദിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിെൻറ നിർമ്മാണ കരാർ ഖത്തരി കമ്പനിയായ എച്ച് ബി കെ കോൺട്രാക്ടിംഗ് കമ്പനിക്ക് നൽകിയും എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിെൻറ നിർമ്മാണ പുരോഗതിയും ഈയടുത്ത് സുപ്രീം കമ്മിറ്റി കൈവരിച്ച നേട്ടങ്ങൾ തന്നെയാണ്. അതോടൊപ്പം തന്നെ ലോകകപ്പ് ഉദ്ഘാടന, കലാശപ്പോരാട്ടങ്ങളുടെ വേദിയായ ലുസൈൽ സ്റ്റേഡിയം നിർമ്മാണവും പുരോഗതിയിലാണെന്ന് സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ സ്റ്റേഡിയത്തിെൻറ രൂപരേഖ ഇതുവരെ സുപ്രീം കമ്മിറ്റി പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.