ദോഹ: ശക്തമായ മഴയെ തുടർന്ന് വെള്ളം കെട്ടിക്കിടന്ന ഭാഗങ്ങളിൽ നിന്നായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം 10 മില്യൻ ഗാലൻ വെള്ളം നീക്കം ചെയ്തു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ശക്തമായ മഴയെ തുടർന്ന് താഴ്ന്ന ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപം കൊണ്ടിരുന്നു. റാസ് ലഫാനിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 15.9 മില്ലീമീറ്റർ മഴയാണിവിടെ ലഭിച്ചതെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 13.7 മില്ലീമീറ്റർ മഴ ലഭിച്ച അൽ ഗുവൈരിയയാണ് ഇക്കാര്യത്തിൽ റാസ് ലഫാന്‍ പിറകേ രണ്ടാമത്.
മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത റെയിൻ ഫാൾ എമർജൻസി കമ്മിറ്റിയാണ് റോഡുകളിൽ നിന്നും മറ്റു താഴ്ന്ന ഭാഗങ്ങളിൽ നിന്നുമായി കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുന്നതിന് നേതൃത്വം നൽകിയത്. വൈകുന്നേരം ആറ് മണി വരെ 10 മില്യൻ ഗാലൻ വെള്ളം നീക്കം ചെയ്തതായി സമിതി തലവൻ സഫർ മുബാറക് അൽ ശാഫി പറഞ്ഞു. ജലം നീക്കം ചെയ്യുന്നതിനായി 424 ടാങ്കറുകളെയും 522 തൊഴിലാളികളെയും വിന്യസിച്ചുവെന്നും 2325 ലോഡ് ജലം ടാങ്കറുകളിലായി നീക്കെ ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജലം നീക്കം ചെയ്യാനാവശ്യപ്പെട്ടു കൊണ്ട് 58 ഫോൺകോളുകൾ സമിതിക്ക് ലഭിച്ചതായും സഫർ അൽ ശാഫി പറഞ്ഞു.
പബ്ലിക് വർക്സ് അതോറിറ്റി–അശ്ഗാൽ, ഖത്തർ കാലാവസ്ഥാ വകുപ്പ്, സിവിൽ ഏവിയേഷൻ അതോറിറ്റി, മറ്റു സുരക്ഷാ ഏജൻസികൾ എന്നിവയുമായി സഹകരിച്ചാണ് ജലം നീക്കം ചെയ്തത്. രാജ്യത്തിെൻറ അധികഭാഗങ്ങളിലും കഴിഞ്ഞ ദിവസം തരക്കേടില്ലാത്ത മഴയാണ് ലഭിച്ചത്. അന്തരീക്ഷം മേഘാവൃതമാകുന്നതിനാൽ ചിലയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. അൽ റുവൈസിൽ 11.6 മില്ലീമീറ്റർ, ദോഹ എയർപോർട്ടിൽ 8.1, അബൂഹമൂറിൽ 6.5 എന്നിങ്ങനെയാണ് മഴ ലഭിച്ചത്. ഉംബാബിലും ദുഖാനിലും നല്ല മഴയാണ് ലഭിച്ചത്. രണ്ട് സ്ഥലങ്ങളിലുമായി യഥാക്രമം 10.9ഉം 8.8ഉം മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. വക്റയിൽ 7.9 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.