ഇന്നലെ പെയ്ത മഴയിൽനിന്നുള്ള ദൃശ്യം. സൂഖ് വാഖിഫിൽനിന്ന് പകർത്തിയത്
-ചിത്രം അഷ്കർ ഒരുമനയൂർ
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസവും തുടർച്ചയായി മഴ ലഭിച്ചു. ചൊവ്വാഴ്ച പുലർച്ച തുടങ്ങിയ മഴ വിവിധ ഭാഗങ്ങളിലായി രാവിലെ വരെ തുടർന്നു. കുറച്ചുദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി വെസ്റ്റ് ബേ, സൂഖ് വാഖിഫ്, ആൽ റയ്യാൻ, വക്റ, അൽ സദ്ദ്, തുമാമ, മുംതസ, ഓൾഡ് എയർപോർട്ട്, നജ്മ തുടങ്ങി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഭാഗികമായി മഴ ലഭിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വടക്കു -കിഴക്ക് ദിശയിൽനിന്ന് നേരിയ തോതിൽ കാറ്റു വീശുകയും മഴയുടെ സമയത്ത് അവ ശക്തി പ്രാപിക്കുകയും ചെയ്തതായി കാലാവസ്ഥ വിഭാഗം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അന്തരീക്ഷം പൂർണമായും മേഘാവൃതമായ നിലയിലായിരുന്നു കാണപ്പെട്ടത്.
അതേസമയം, ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്ത് കൂടുതൽ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഖത്തർ കാലാവസ്ഥ വിഭാഗത്തിന്റെ വിവരങ്ങൾ പ്രകാരം, അൽ ഗുവൈരിയ സ്റ്റേഷനിൽ (16) കുറഞ്ഞ താപനില രേഖപ്പെടുത്തി. തലസ്ഥാനമായ ദോഹയിൽ 21 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. അതേസമയം, അടുത്ത വെള്ളിയാഴ്ചവരെ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ന്യൂനമർദത്തിന്റെ ഫലമായി, ഇടക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം നേരത്തേ അറിയിച്ചിരുന്നു.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സാധാരണയായി 3-7 അടി വരെ ഉയരുന്ന തിരമാലകൾ, ഇടിമിന്നലുള്ള മഴയുടെ സമയത്ത് 10 അടി വരെ ഉയരാൻ സാധ്യതയുണ്ട്.
കാലാവസ്ഥ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ടനുസരിച്ച്, വെള്ളിയാഴ്ച രാവിലെവരെ മേഘാവൃതമായ കാലാവസ്ഥ തുടരും. ഒറ്റപ്പെട്ട മഴക്കും ചില സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.