ഖത്തർ റൺ മത്സരങ്ങൾക്കുശേഷം ആസ്പയർ പാർക്കിൽ പ്രവർത്തനങ്ങളിലേർപ്പെട്ട വളന്റിയർമാർ
ദോഹ: ഖത്തറിലെ കായികപ്രേമികൾ ആവേശത്തോടെ പങ്കെടുത്ത ഗൾഫ് മാധ്യമം 'ഖത്തർ റൺ' വലിയ ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയും സമാപിച്ചപ്പോൾ, വിജയത്തിന് പിന്നിലെ കരുത്തായി സേവനസന്നദ്ധരായ ഒരു കൂട്ടം വളന്റിയർമാർ. രജിസ്ട്രേഷൻ ഘട്ടം മുതൽ മത്സരങ്ങൾക്കു ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾ വരെ നീളുന്ന പ്രവർത്തനങ്ങൾ, വളന്റിയർമാരുടെ നേതൃത്വത്തിൽ നടത്തിയ കൃത്യമായ പ്ലാനിങ്ങും ഒരുമയും കഠിനാധ്വാനവുമാണ് പരിപാടിയെ വിജയമാക്കിയത്. സി.ഐ.സി, വിമൻ ഇന്ത്യ ഖത്തർ, യൂത്ത് ഫോറം ഖത്തർ, ഗേൾസ് ഇന്ത്യ എന്നീ കൂട്ടായ്മകളിൽ നിന്നുള്ള എഴുപതോളം വളന്റിയർമാരാണ് ക്യാപ്റ്റൻ സിദ്ദീഖ് വേങ്ങര, വൈസ് ക്യാപ്റ്റന്മാരായ ടി.കെ. താഹിർ, കെ.സി. നബീൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങളിൽ അണിനിരന്നത്.
ഒരുമയോടെയും അച്ചടക്കത്തോടെയുമുള്ള പ്രവർത്തനത്തിലൂടെയാണ് ഗൾഫ് മാധ്യമം 'ഖത്തർ റൺ' സമ്പൂർണ്ണ വിജയമായതെന്ന് സിദ്ദീഖ് വേങ്ങര പങ്കുവെച്ചു. മത്സരത്തിലുടനീളം പരിപാടി നിയന്ത്രിക്കുന്നതിലും മത്സരക്രമങ്ങൾ പാലിക്കുന്നതിലും വളന്റിയർമാർ കൃത്യനിഷ്ഠത പുലർത്തി. പുലർച്ചെ മുതൽ മത്സരം അവസാനിക്കുന്നത് വരെ ഓരോ പോയന്റുകളിലും ഓടിയെത്തി ആവശ്യമായ ക്രമികരങ്ങൾ ഒരുക്കാൻ സ്വയം സന്നദ്ധരായി അവർ മുന്നിലുണ്ടായിരുന്നു.
ഖത്തർ റൺ പ്രഖ്യാപിച്ചതു മുതൽ വിവിധ ഘട്ടങ്ങളിൽ കർമനിരതരായ വളന്റിയർമാർ, ദിവസങ്ങൾക്ക് മുമ്പേ ആരംഭിച്ച രജിസ്ട്രേഷൻ പ്രവർത്തനങ്ങളിലും റേസ് കിറ്റ് വിതരണത്തിലും സജീവമായിരുന്നു. ആസ്പയർ പാർക്കിലെ റേസ് ട്രാക്ക് ഓട്ടക്കാർക്ക് അനുയോജ്യമായ രീതിയിൽ വളന്റിയർമാർ ഒരുക്കി. ഒടുവിൽ മത്സരത്തിനുശേഷം ആസ്പയർ പാർക്കിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തിയാണ് വളന്റിയർ സംഘം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.