ദോഹ: ലോകകപ്പ് ഫുട്ബാളിനു മുമ്പായി ഖത്തറിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് ലോകകപ്പിനുശേഷവും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രാവൽ മേഖലയിലെ വിദഗ്ധർ. 15 ലക്ഷത്തിലധികം സന്ദർശകർ ലോകകപ്പിന് ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ കാണാനും വിശ്വമേളയുടെ ആവേശത്തിന്റെ ഭാഗമാവാനും വിനോദസഞ്ചാരകേന്ദ്രങ്ങൾ അടുത്തറിയാനുമായെത്തുന്ന സഞ്ചാരികൾ വഴി വരുംവർഷങ്ങളിൽ പ്രധാന യാത്രാകേന്ദ്രമായി ഖത്തർ മാറുമെന്നാണ് കണക്കുകൂട്ടലുകൾ.
ലോകകപ്പിനുശേഷം ഖത്തർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രാഥമിക മേഖലകളിലൊന്ന് ടൂറിസമായിരിക്കും. ലോകകപ്പ് സ്റ്റേഡിയങ്ങൾ, റോഡ്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്കായി ബില്യൺ ഡോളറുകൾ ചെലവാക്കിക്കഴിഞ്ഞു. മെേട്രാ, വിമാനത്താവള വിപുലീകരണം എന്നിവയും ഉൾപ്പെടും. ഈ വമ്പൻ പദ്ധതികൾ ഖത്തറിന്റെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുചലിപ്പിക്കാൻ പര്യാപ്തമായിരിക്കും.
ലോകകപ്പിൽനിന്ന് ഖത്തർ പ്രതീക്ഷിക്കുന്നത് 17 ബില്യൺ ഡോളറിന്റെ വരുമാനമായിരിക്കുമെന്ന് ഖത്തർ ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതിർ നേരത്തേ വ്യക്തമാക്കിയിരുന്നു. ലോകകപ്പിനായുള്ള അടിസ്ഥാന സൗകര്യങ്ങൾക്കു മാത്രമായി ഖത്തർ 800 കോടി ഡോളറാണ് ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ഖത്തർ നിക്ഷേപമിറക്കിയിരിക്കുന്നത്. എന്നാൽ, ലോകകപ്പിന് മാത്രമല്ല, മറ്റു നിരവധി വ്യാപാര മേഖലകൾക്കുകൂടി ഇതിന്റെ പ്രയോജനം ലഭിക്കും. പ്രത്യേകിച്ചും വിനോദസഞ്ചാര മേഖലക്ക് -ട്രാവൽ മേഖലയിൽനിന്നുള്ളവരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകകപ്പ് അരികിലെത്തിനിൽക്കെ ട്രാവൽ ഏജൻസികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുവരെയായി 2000ത്തിലധികം ടിക്കറ്റുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചതായും മിഡിലീസ്റ്റിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും നിരവധി പേരാണ് ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിലേക്ക് യാത്ര ചെയ്യുന്നതെന്നും അൽ മുഫ്ത ട്രാവൽസ് ആൻഡ് ടൂർസ് മാനേജർ ഖാലിദ് ലക്മൂഷ് പറഞ്ഞു.
അടിസ്ഥാനസൗകര്യ മേഖലയിൽ ഖത്തറിന്റെ നിക്ഷേപകർക്ക് ലോകകപ്പിനുശേഷവും പ്രയോജനമുണ്ടാകുമെന്ന് രാജ്യം വലിയ ആത്മവിശ്വാസത്തിലാണ്. രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് ലോകകപ്പ് വലിയ മുതൽക്കൂട്ടാകുന്നതോടൊപ്പം സുസ്ഥിര വികസനത്തെ ഉയർത്തിക്കൊണ്ടുവരാനും ലോകകപ്പ് പദ്ധതികൾ വലിയ പങ്ക് വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.