രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുന്ന സാഹചര്യത്തിൽ ആക്രമണങ്ങളുടെയോ സൈനിക പ്രവർത്തനങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തരുതെന്നും പങ്കുവെക്കരുതെന്നും വിവിധ മന്ത്രാലയങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ദൃശ്യങ്ങൾ പകർത്തുന്നതിലോ പ്രചരിപ്പിക്കുന്നതിലോ അതീവ ജാഗ്രത പാലിക്കണമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഓഫിസും കഴിഞ്ഞ ദിവസം ആവർത്തിച്ചു.സുരക്ഷാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളോ സ്ഥലങ്ങളോ ചിത്രീകരിക്കുന്നത് പൊതുസുരക്ഷക്ക് ഭീഷണിയാണ്. ഒരുപക്ഷേ, ഇത് സൈനിക നീക്കങ്ങളുടെ കൃത്യമായ സ്ഥാനങ്ങൾ ശത്രുക്കൾക്ക് മനസ്സിലാക്കാനും ദുരുപയോഗത്തിനും കാരണമാകാം.
സംഭവങ്ങൾ നടക്കുന്ന കൃത്യമായ ഭൂമിശാസ്ത്രപരമായ സ്ഥാനം ഇതിലൂടെ വെളിവാകുന്നു. ഈ ദൃശ്യങ്ങൾ പലരീതിയിലും ദുരുപയോഗം ചെയ്യപ്പെടാമെന്നും ഗവൺമെന്റ് കമ്മൂണിക്കേഷൻ ഓഫിസ് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ഈ സാഹചര്യത്തിൽ ഒരു വിധത്തിലുള്ള ദൃശ്യങ്ങൾ പകർത്തുകയോ പങ്കിടുകയോ ചെയ്യരുത്. സുരക്ഷാ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുതെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദേശമുണ്ട്. നിയമവിരുദ്ധമായ ഇത്തരം ചിത്രീകരണങ്ങൾ ശിക്ഷാർഹമാണെന്നും ജി.സി.ഒ ഓർമിപ്പിക്കുന്നു.ആക്രമണ അവശിഷ്ടങ്ങൾക്കടുത്തേക്ക് ചിത്രീകരണത്തിനോ ഫോട്ടോ എടുക്കുന്നതിനോ പോകുന്നത് അപകടകരമാണ്. ആകാശത്തുവെച്ച് തകർക്കപ്പെടുന്ന മിലൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ ഉയർന്ന വേഗതയിലായിരിക്കും നിലത്തേക്ക് പതിക്കുന്നത്.
ഇത് ശരീരത്തിൽ തട്ടുന്നത് മാരകമായ പരിക്കുകൾക്ക് കാരണമാകും. ജനങ്ങളുടെ സുരക്ഷയും രാജ്യത്തിന്റെ സുരക്ഷയുമാണ് പ്രധാനം. ഇത്തരം സാഹചര്യങ്ങളിൽ ദൃശ്യങ്ങൾ പകർത്തുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുമ്പ് ഒരു നിമിഷം ചിന്തിക്കണമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഓഫിസും ഒർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.