ഖത്തർ: റസ്റ്റാറൻറുകൾ തുറക്കാം; രണ്ടാംഘട്ട ഇളവ് നാളെ മുതൽ
ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ രണ്ടാം ഘട്ടം ജൂലൈ ഒന്നുമുതൽ തുടങ്ങും. ഈ ഘട്ടത്തിൽ പരിമിതമായ ശേഷിയിൽ രാജ്യത്തെ റസ്റ്റാറൻറുകൾ വീണ്ടും തുറന്നു പ്രവർത്തിക്കാം. ഇത് സംബന്ധിച്ച് കൂടുതൽ മാർഗനിർദേശങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കും.
സുപ്രീം കമ്മിറ്റി വ്യക്തമാക്കിയ പ്രധാന നിർദേശങ്ങളും ഇളവുകളും
- കൂടുതൽ പള്ളികൾ അഞ്ച് നേരവും പ്രാർഥനക്കായി തുറക്കും. മതിയായ സുരക്ഷ മുൻകരുതൽ സ്വീകരിച്ച് പരിമിതമായ ആൾക്കാരെ മാത്രമേ പ്രവേശിപ്പിക്കൂ.
- പൊതു, സ്വകാര്യ ഇടങ്ങളിലെ ഒത്തുചേരലുകളിൽ അഞ്ച് പേരിൽ കൂടുതൽ പാടില്ല.
- തൊഴിലിടങ്ങളിൽ മതിയായ സുരക്ഷാ മുൻകരുതലുകളോടെ തൊഴിലാളികളുടെ എണ്ണം 50 ശതമാനമാക്കാം.
- 50 ശതമാനം ജീവനക്കാർക്ക് ഒാഫിസുകളിൽ എത്തി ജോലി ചെയ്യാം.
- കുടുംബങ്ങൾക്ക് ബോട്ടുകളും നൗകകളും വാടകക്കെടുത്ത് സഞ്ചരിക്കാം. 10 പേരിൽ കൂടുതൽ പേർ പാടില്ല.
- രാജ്യത്തെ എല്ലാ പാർക്കുകളും ബീച്ചുകളും കോർണിഷുകളും പൊതുജനങ്ങൾക്കായി തുറക്കും. എല്ലാ പ്രായക്കാർക്കും പ്രവേശനം.
- കുട്ടികളുടെ കളിസ്ഥലങ്ങൾ തുറക്കാൻ അനുമതിയില്ല.
- തുറസ്സായ സ്ഥലങ്ങളിലും വലിയ ഹാളുകളിലും കായിക താരങ്ങൾക്ക് പരിശീലനങ്ങളിലേർപ്പെടാം. പരമാവധി 10 പേർ.
- സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന ശേഷി 60 ശതമാനമാക്കി ഉയർത്തി.
- പരിമിതമായ സമയത്തിലും ശേഷിയിലും രാജ്യത്തെ മ്യൂസിയങ്ങളും ലൈബ്രറികളും പുനരാരംഭിക്കും.
- പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.
- സാമൂഹിക അകലം പാലിക്കുക,
- ഇഹ്തിറാസ് ആപ്പ് പ്രവർത്തിപ്പിക്കുക
ഖത്തറിൽ ജൂലൈ ഒന്നു മുതൽ അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല
ദോഹ: ഖത്തറിൽ ജൂലൈ ഒന്നുമുതൽ കൂടുതൽ കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കും. രണ്ടാം ഘട്ടം നിയന്ത്രണം നീക്കുേമ്പാൾ പൊതു, സ്വകാര്യ ഇടങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ലെന്ന് ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി നിർദേശം നൽകി. നേരത്തേ 10 പേർക്ക് വരെ അനുമതി നൽകിയിരുന്നു.
ജൂൺ 15 മുതൽ നിയന്ത്രണം നീക്കുന്നതിെൻറ ഒന്നാംഘട്ടം ആരംഭിച്ചിരുന്നു. ഈ ഇളവുകൾക്കിടയിൽ പലരും കോവിഡ് സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് അധികൃതർ പറയുന്നത്. സ്വദേശികൾക്കിടയിൽ കുടുംബ സന്ദർശനങ്ങളും മജ്ലിസ് ഒത്തുചേരലുകളും ഏറെ ഉണ്ടായി. പ്രഫഷനലുകൾക്കിടയിൽ മതിയായ സുരക്ഷാ മുൻകരുതലുകളില്ലാതെയുള്ള കൂടിച്ചേരലുകളുമുണ്ടായി. ഇത് രോഗവ്യാപനമുണ്ടാക്കിയതായി കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ലെന്ന പുതിയ നിർദേശം വന്നിരിക്കുന്നത്.
കോവിഡ്–19 സംബന്ധിച്ച് ലഭ്യമായ പുതിയ വിവരങ്ങളനുസരിച്ച് രോഗ വ്യാപനത്തോത് കുറഞ്ഞിട്ടുണ്ട്. ഉയർന്ന ഘട്ടം പിന്നിട്ടതായാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തൽ.
ഒ. മുസ്തഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.