ഖത്തർ മ്യൂസിയംസ് ഓൺലൈൻ ശേഖരം വികസിപ്പിച്ചു; ഡിജിറ്റൽ ശേഖരത്തിൽ 60 ശതമാനം വർധന

ദോഹ: ചരിത്ര പ്രേമികൾക്കും കല ആസ്വദിക്കുന്നവർക്കും ഇനി വിരൽത്തുമ്പിൽ അപൂർവ്വ ചരിത്ര ശേഖരങ്ങൾ കാണാം. ഖത്തർ മ്യൂസിയംസിന്റെ ഓൺലൈൻ ശേഖരം വിപുലീകരിച്ച് 60 ശതമാനം ചരിത്ര വസ്തുക്കൾ കൂടി ഉൾപ്പെടുത്തി. കഴിഞ്ഞ ഏപ്രിലിൽ 1,000 വസ്തുക്കളുമായി തുടക്കമിട്ട പ്ലാറ്റ്‌ഫോമിൽ നിലവിൽ 1,600ലധികം അപൂർവ്വ ശേഖരങ്ങൾ ലഭ്യമാണ്.

സന്ദർശകർക്കായി ആനിമേഷനുകൾ, ക്വിസുകൾ, ഗെയിമുകൾ, ഇന്ററാക്ടീവ് ടൈംലൈൻ, പേഴ്സണലൈസ്ഡ് കളക്ഷനുകൾ തുടങ്ങിയ ആകർഷകമായ ഒട്ടേറെ ഫീച്ചറുകളും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സ്പോൺസർ ചെയ്ത പ്രോജക്റ്റിന്റെ ഡെവലപ്‌മെന്റ് പാർട്ണർ ദോഹ ആസ്ഥാനമായുള്ള 'ആപ്പ്ലാബ്' (Applab) ആണ്.

നാഷണൽ മ്യൂസിയം ഓഫ് ഖത്തർ, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, മതാഫ്; അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം തുടങ്ങിയ പ്രധാന മ്യൂസിയങ്ങളിലെ ചരിത്ര ശേഖരങ്ങൾ ഡിജിറ്റലായി കാണാൻ സാധിക്കും. ഈ മ്യൂസിയങ്ങളിലെ ചിത്രങ്ങൾ, പുരാതന എഴുത്തുകൾ, നാണയങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, പുരാവസ്തുക്കൾ, യന്ത്ര സാമഗ്രികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ശേഖരങ്ങൾ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. ഓരോ ശേഖരത്തിന്റെയും ശീർഷകം, നിർമ്മാണ സ്ഥലം, തീയതി, കാലഘട്ടം, മെറ്റീരിയൽ തുടങ്ങിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രശസ്ത കലാകാരൻ ആന്ദ്രേ സകിർസിയാനോവ് നിർമിച്ച ആനിമേറ്റഡ് വിഡിയോകളാണ് പ്ലാറ്റ്‌ഫോമിന്റെ മറ്റൊരു ആകർഷണം. വിൻസെന്റ് വാൻ ഗോഗ്, റഷ്പെക്റ്റ് പിയറി -ഓഗസ്റ്റ് റെനോയർ എന്നിവരുടെ പ്രശസ്ത ചിത്രങ്ങൾക്ക് അദ്ദേഹം നൽകിയ ആനിമേഷൻ പുനരാവിഷ്കാരങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

ബി.സി.ഇ 3,00,000 (BCE) മുതലുള്ള ചരിത്ര വസ്തുക്കളെ കാലഗണനാക്രമത്തിൽ പരിശോധിക്കാൻ പുതിയ ഇന്ററാക്ടീവ് ടൈംലൈൻ സഹായിക്കുന്നു. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് സമാനമായ നിർമാണ സാമഗ്രികളും വസ്തുക്കളും എളുപ്പത്തിൽ കണ്ടെത്താനും സാധിക്കും.

സന്ദർശകർക്ക് സ്വന്തമായി അക്കൗണ്ട് തുടങ്ങി ഇഷ്ടപ്പെട്ട വസ്തുക്കൾ സേവ് ചെയ്യാനും ക്രമീകരിക്കാനും സൗകര്യമുണ്ട്. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമായ ഈ ഡിജിറ്റൽ ശേഖരങ്ങൾ കണ്ടറിയാൻ collections.qm.org.qa വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Tags:    
News Summary - Qatar Museums Expands Online Collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.