ദോഹ: ഖത്തറിൽനിന്നുള്ള ഹാജിമാർക്കായി അതിർത്തി തുറക്കാൻ സൗദി അറേബ്യ തീരുമാനിച്ചത് സ്വാഗതാർഹമായ നടപടിയാണെന്ന് ഖത്തർ.
ലോകത്തിെൻറ എല്ലാ ഭാഗങ്ങളിലുമുള്ള മുസ്ലിംകളുടെയും അവകാശമായ ഹജ്ജ് കർമത്തെ രാഷ്ട്രീയവൽക്കരിക്കുന്ന രീതി ശരിയല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ഖത്തർ ഉപരോധം പൂർണമായി പിൻവലിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു. സ്വീഡനിൽ സന്ദർശനം നടത്തുന്ന ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഖത്തറിെൻറ നിലപാട് വ്യക്തമാക്കിയത്. ഖത്തറിൽനിന്നുള്ളവർക്ക് ആദ്യം ഹജ്ജ് അനുമതി നിഷേധിച്ചതും ഇപ്പോൾ അനുവദിച്ചതും രാഷ്ട്രീയവൽക്കരിക്കപ്പെട്ട നിലപാടുകളുടെ ഫലമാണ്. എന്നിരുന്നാലും ഇപ്പോഴത്തെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇതിനോട് ഞങ്ങൾ അനുകൂലമായി പ്രതികരിക്കുകയും ചെയ്യും –വിദേശകാര്യ മന്ത്രി പറഞ്ഞു.ഖത്തറിൽനിന്നുള്ള ഹാജിമാർക്കായി അതിർത്തി തുറക്കാനുള്ള സൗദിയുടെ തീരുമാനത്തെ ദേശീയ മനുഷ്യാവകാശ സമിതിയും സ്വാഗതം ചെയ്തു. എന്നാൽ, ഹജ്ജ് എല്ലാ മുസ് ലിംകൾക്കുമുള്ളതാണെന്നും അതിൽ രാഷ്ട്രീയം കലർത്തി വിവേചനം കാണിക്കരുതെന്നും സമിതി പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്കും കരാറുകൾക്കും ഇസ്ലാമിക നിയമത്തിനും അടിസ്ഥാനത്തിലുള്ള അവകാശമാണ് ഹജ്ജ്. അല്ലാതെ രാഷ്ട്രീയവൽക്കരിക്കപ്പെടാനുള്ള മേഖലയല്ല ഇത് –സമിതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.