ദോഹ: മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. റോഹിങ്ക്യന്‍ മുസ്ലിംകള്‍ നേരിടുന്നത് മാനുഷീകമായ പ്രശ്നമാണ്.
ക്വാലാലംപൂരില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍സ് (ഒ.ഐ.സി) വിദേശകാര്യ മന്ത്രിമാരുടെ സംഗമത്തില്‍ സംസാരിക്കവെ ഖത്തര്‍ വിദേശകാര്യ സഹ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയാണ് ഈ അഭിപ്രായം ഉന്നയിച്ചത്. സമാധാനപരമായ പരിശ്രമങ്ങളിലൂടെ റോഹിങ്ക്യന്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണം. അതിനൊപ്പം ദേശീയ ഐക്യം ഉണ്ടാക്കാനായി സംവാദങ്ങള്‍ വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടണം. സമാധാന സംഭാഷണങ്ങളിലൂടെയും വിട്ടുവീഴ്ചകളിലിലൂടെയുമാകണം പ്രശ്നങ്ങളെ ഇല്ലാതാക്കേണ്ടത്. രണ്ടുഭാഗവും ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ഖത്തര്‍ മന്ത്രി നിര്‍ദേശിച്ചു. ഐക്യത്തെയും ബാധിക്കുന്ന തരത്തില്‍ ഇന്നത്തെ മുസ്ലീംലോകം വിവിധ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.
എന്നാല്‍ മുസ്ലിം ലോകത്തിന്‍െറ സ്ഥിരത ലോകത്ത് സമാധാനം യാഥാര്‍ഥ്യമാക്കാന്‍ കഴിയും. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കും സഹായം ഖത്തര്‍ എത്തിക്കുന്നുണ്ട്.
എല്ലാവിധ ഭീകരതക്കും തീവ്ര പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സമാധാനപരമായ നിലപാടാണ് ഖത്തര്‍ എക്കാലവും സ്വീകരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭീകരവാദം എന്നത് ലോക സമാധാനത്തെ നശിപ്പിക്കുന്നതാണ്.
റോഹിങ്ക്യന്‍ മുസ്ലിംകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍സ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.