കോവിഡ് മഹാമാരിയിലും മനമുരുകിയുള്ള പ്രാർഥനയിൽ ലയിച്ച് കഴിയുകയാണ് മന്നായ്, മുബാറക്ക്, ഹസാബി സൂഖുകളിലെ പ്രവാസികൾ. ലോക്ഡൗണും കോവിഡ്നിയന്ത്രണങ്ങളും വ്യാപാര സ്ഥാപനങ്ങളെ നിശ്ചലമാക്കിയപ്പോൾ ഇവിടങ്ങളിലെ തൊഴിലാളികൾ അതിജീവനത്തിന് പാടുപെടുകയാണ്. ഇതിനുമുമ്പത്തെ ഒരു റമദാനിലും ലഭിക്കാത്ത തിരക്കില്ലാദിനങ്ങൾ കിട്ടിയതോടെ ആരാധനകളെ കൂടുതൽ സജീവമാക്കാൻ അവർക്ക് കഴിയുന്നു.
റമദാൻ അവസാന പത്തിൽ ഈ സൂഖുകളിലെല്ലാം ഭാഷക്കും ദേശത്തിനും വേഷത്തിനും അതീതമായ ജനക്കൂട്ടങ്ങളുണ്ടായിരുന്നു, അവയാൽ വീർപ്പുമുട്ടിയിരുന്നു ഈ തെരുവുകൾ. നോമ്പുതുറ അറിയിച്ചുള്ള ബാങ്കുവിളി കേട്ടാൽ ഭക്ഷണം പരസ്പരം പങ്കുവെക്കുന്നു. അറബ് സംസ്കാരത്തിെൻറയും സ്നേഹത്തിെൻറയും മധുരം കൂടിയാണ് ഇതിലൂടെ തെളിയുന്നത്.
ഇത്തവണ റമദാൻ ആരംഭിക്കുന്നതിന് മുമ്പുതന്നെ സാമൂഹിക അകലം പാലിക്കാൻ എല്ലാവരും നിർബന്ധിതരായി. ഏതൊരു പ്രവാസിയെ സംബന്ധിച്ചിടത്തോളവും മണൽപരപ്പിലെ കാരക്കപോലെയാണ് നോമ്പും പെരുന്നാളും. മധുരമൂറുന്ന നോമ്പ് സൽക്കാരങ്ങൾ സ്വദേശത്തേക്കാളും കൂടുതൽ പ്രവാസ ജീവിതത്തിൽ തന്നെയാണ് അവന്. ദോഹയിലെ പ്രവാസി റൂമുകളിലെ ചുമരിൽ വലിയ ബോർഡിൽ ‘റമദാൻ ഭക്ഷണ ക്രമപട്ടിക’ തൂങ്ങുന്നു. ഓരോ ദിവസത്തെ ആളുകളുടെയും പേരുകൾ ചേർത്ത ബോർഡുകളാണ് അവ. അതുപ്രകാരമാണ് റമദാൻ ഭക്ഷണം ഒരുങ്ങുക. രണ്ടുപേർ വെച്ച് ഏഴ് ദിവസം ഭക്ഷണം ഉണ്ടാക്കാനുള്ള പട്ടികയാണത്. തിരുവനന്തപുരത്തുകാരൻ ദാസനും വടകരക്കാരൻ മൊയ്തുവും ജമാലും രാജനും ചിന്നനും ലത്തീഫും അങ്ങനെ എല്ലാവരുമുണ്ട് ആ പട്ടികയിൽ. പ്രവാസത്തിൻെറ തിരക്കുകളാലും ജോലിയുടെ സമയക്രമത്താലും പ്രാർഥനകൾക്ക് കൂടുതൽ സമയം കണ്ടെത്താനാകാതെ ഉഴലുന്നവരുമുണ്ട്.
കാലാവസ്ഥയുടെ കാഠിന്യം വകെവക്കാതെ റമദാനിലും ജോലി ചെയ്യുന്നവരാണവർ. പ്രവാസത്തിലെ നീറുന്ന പ്രയാസത്തിൽ കഴിയുമ്പോഴാണ് ഇരുട്ടടിയായി കോവിഡും വന്നത്. അടിയന്തര സാഹചര്യത്തിലുള്ള ഉറ്റവരെയും ഉടയവരെയും കാണാൻ നാട്ടിലേക്ക് പോകാനാകാത്തവർ. വിവാഹം കഴിഞ്ഞിട്ട് ഒട്ടനവധി വർഷം പിന്നിട്ടതിനുശേഷം മാത്രം നാട്ടിൽപോകാനായി ടിക്കെറ്റടുക്കാൻ കഴിഞ്ഞവർ, കിടപ്പിലായ മാതാപിതാക്കളെ ശുശ്രൂഷിക്കാനായി നാട്ടിലെത്താൻ ഒരുങ്ങിയവർ, മാതാപിതാക്കളെ ഹജ്ജ് കർമം നിർവഹിക്കാൻ പറഞ്ഞയക്കുന്നതിന് മുന്നോടിയായിട്ടുള്ള പലതും ചെയ്തുതീർക്കാനായി നാട്ടിലേക്ക് പോകേണ്ടവർ, ചെറുപ്പത്തിലേ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട്, തന്നെ നോക്കിവളർത്തിയവർക്ക് വാർധക്യത്തിൽ തണൽ വിരിക്കേണ്ടവർ, വിസ അടിക്കേണ്ട സമയവും കഴിഞ്ഞു ജോലിയും നഷ്ടപ്പെട്ട് മാനസിക സംഘർഷത്തിൽ കഴിയുന്നവർ... അങ്ങനെ ഏറെയുണ്ട് വേദനതിന്ന് കഴിയുന്നവർ, നല്ല നാൾ വരുമെന്നും സന്തോഷത്തിൻെറ പെരുന്നാൾ വിരിയുമെന്നും കിനാവുകാണുകയാണവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.