ദോഹ: മൂന്നു ദിവസത്തിനിടെ എട്ടുപേരിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ് യത്ത് വൈറസ് വ്യാപനം ഫലപ്രദമായി തടയുന്നതിന് സഹായകരമായത് ആരോഗ്യമന്ത്രാലയം നട ത്തിയ ചടുലമായ പ്രതിരോധ പ്രവർത്തനങ്ങൾ. ചൈനയിലെ വൂഹാനിൽ വൈറസ് കണ്ടെത്തിയ ആദ്യവിവരം ലഭിച്ചതു മുതൽ തന്നെ സക്രിയമായ ആരോഗ്യ പ്രവർത്തനങ്ങൾക്കും പ്രതിരോധ പ്രക്രികയകളുടെ ഏകോപനത്തിലുമായിരുന്നു മന്ത്രാലയം ശ്രദ്ധ ചെലുത്തിയത്. രാജ്യാതിർത്തിയിലെ കരയും കടലും വ്യോമമാർഗങ്ങളും മുഴുവനായി സുശക്തമായ നിരീക്ഷണങ്ങളും പരിശോധനകളും നടത്തുന്നതിൽ വിവിധ വിഭാഗങ്ങളെ സമന്വയിപ്പിച്ച് മുന്നേറാൻ തുടക്കത്തിൽ തന്നെ ഖത്തർ ആരോഗ്യമന്ത്രാലയത്തിന് സാധ്യമായതാണ് ആശങ്കകളെ അൽപമെങ്കിലും അസ്ഥാനത്താക്കാൻ രാജ്യത്തിന് കഴിഞ്ഞതിനു പിന്നിൽ.
ശക്തമായ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ ഇറാനിൽനിന്ന് തിരിച്ചെത്തിയ ഒരു സ്വദേശി പൗരനിലാണ് ഖത്തറിൽ ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. പ്രത്യേക വിമാനത്തിൽ ഇറാനിൽനിന്ന് സ്വദേശികളെ ദോഹയിലെത്തിച്ച് ശക്തമായ നിരീക്ഷണത്തിൽ തുടരുന്നതിനിടെയായിരുന്നു ഇത്. തുടർന്ന് രണ്ടു സ്വദേശികളിൽ കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ അധിക സംവിധാനങ്ങളേർപ്പെടുത്തുക വഴി രാജ്യത്തെ മറ്റുള്ളവരിലേക്ക് വൈറസ് പടരാതിരിക്കാനും മന്ത്രാലയം ജാഗ്രത കാട്ടി. അടുത്ത ദിവസം നാലുപേരിലും തുടർന്ന് മറ്റൊരാളിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ എട്ടുപേർക്ക് മാത്രമാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. എട്ടുപേരും ഇറാനിൽനിന്ന് തിരിച്ചെത്തിയവരാണെന്നതും മന്ത്രാലയം നടത്തിയ പ്രവർത്തനങ്ങൾ ഫലപ്രദമായിരുന്നവെന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. ഇതിനിടെ പൊതുജനങ്ങളുടെ ആശങ്കയകറ്റാൻ മുഴുവൻ സമയവും പ്രവർത്തിക്കുന്ന കാൾസെൻററും തുറന്നു. ഇറാനില്‍ നിന്നും തിരികെയെത്തിയ മറ്റുള്ളവർ ഇപ്പോഴും മന്ത്രാലയത്തിെൻറ കർശന നിരീക്ഷണത്തിലാണ്.
സുശക്തമായ അണുബാധ നിയന്ത്രണ നടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ലോകത്തിനു തന്നെ ഭീതി പരത്തി കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസ് കണ്ടെത്തുമെന്ന് മന്ത്രാലയം പ്രതീക്ഷിച്ചിരുന്നതാണ്. അതുകൊണ്ടു ഏതു സാഹചര്യങ്ങളെയും നേരിടാന്‍ സജ്ജമായി ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നു. സ്ഥിരീകരിച്ച മൂന്നു കേസുകളിലും അവര്‍ പൊതുജനങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടുകയോ ഇടപഴകുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയായിരുന്നു പ്രവർത്തനങ്ങൾ. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ വിരളമാക്കാനും ഇതുവഴി മന്ത്രാലയത്തിന് കഴിഞ്ഞു. സംശയമുള്ള കേസുകള്‍ കണ്ടെത്തുന്ന പക്ഷം കൂടുതല്‍ പരിശോധനക്കായി എച്ച്.എം.സിയുടെ സാംക്രമിക രോഗ ചികിത്സാകേന്ദ്രത്തിലേക്ക് (സി.ഡി.സി) മാറ്റുകയാണ് ചെയ്യുന്നത്. വളരെ സൂക്ഷ്മമായാണ് ബന്ധപ്പെട്ട വ്യക്തികളെ പരിചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.