ദോഹ: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഖത്തർ എയർവേയ്സിന് കീഴിലുള്ള മുഴുവൻ എയർബസ് എ330 വിമാനങ്ങളും നിർത്തലാക്കുമെന്ന് ഗ്രൂപ്പ് സി ഇ ഒ അക്ബർ അൽ ബാകിർ പറഞ്ഞു. പകരം എയർ ബസ് എ350, ബോയിങ് 787 ഡ്രീംലൈനർ എന്നിവയായിരിക്കും സർവീസ് നടത്തുക. എയർബസ് എ340 വിമാനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കുന്ന പ്രക്രിയക്ക് തുടക്കം കുറിച്ചിട്ടുണ്ട്. എയർബസ് എ340 വിമാനങ്ങൾക്ക് പകരം എയർബസ് എ350 വിമാനങ്ങൾ സർവീസിനായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2024 മുതൽ ഖത്തർ എയർവേയ്സിന് കീഴിൽ ബോയിങ് 777, 787, എയർബസ് എ 350, എ 321 എന്നിവ മാത്രമായി സ്ഥിരപ്പെടുത്തും. എയർബസ് എ320, എ319 എന്നീ വിമാനങ്ങൾ സർവീസിൽ നിന്നും പൂർണമായും ഒഴിവാക്കുമെന്നും അക്ബർ അൽ ബാകിർ പറഞ്ഞു. ദോഹയിൽ പ്രാദേശിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം അവസാനത്തോടെ ഇരുപതോളം പുതിയ യാത്രാവിമാനങ്ങൾ ഖത്തർ എയർവേയ്സ് നിരയിലേക്കെത്തും.
ഇതിൽ രണ്ട് ബോയിങ് വിമാനങ്ങളൊഴികെ എല്ലാം എയർബസ് ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ദൈവാനുഗ്രത്താൽ എല്ലാം വളരെ ഭംഗിയായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും മികച്ച വിമാനത്താവളം, മികച്ച വിമാനം, മികച്ച സേവനം ഇവയെല്ലാം നിലവിൽ ഖത്തറിൽ നിന്നും ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018–2019 സാമ്പത്തിക വർഷത്തെ റിപ്പോർട്ട് ജൂലൈ മാസത്തിൽ പുറത്തുവിടുമെന്നും കൂട്ടിച്ചേർത്തു. 240ലധികം വിമാനങ്ങളുമായി 160ലേറെ കേന്ദ്രങ്ങളിലേക്കാണ് ഖത്തർ എയർവേയ്സ് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. 60ലേറെ കേന്ദ്രങ്ങളിലേക്ക് ഖത്തർ എയർവേയ്സ് കാർഗോ സർവീസും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.