ദോഹ: കുട്ടികൾക്കും യുവാക്കൾക്കും വനിതകൾക്കും മികച്ച ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സിദ്റ മെഡിസിെൻറ ഔദ്യോഗിക ഉദ്ഘാടനം നവംബർ 12ന് നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2018 ജനുവരി 14ന് ആരംഭിച്ച സിദ്റ മെഡിസിൻ ഇതിനകം തന്നെ നിരവധി നേട്ടങ്ങളാണ് കരസ്ഥമാക്കിയിട്ടുള്ളത്. ഇതുവരെയായി 120000 പേർ ചികിത്സ തേടിയെത്തിയതായി ഖത്തർ ഫൗണ്ടേഷൻ അംഗമായ സിദ്റ മെഡിസിൻ വ്യക്തമാക്കി. ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസറിെൻറ നിർദേശപ്രകാരം ഖത്തറിലും മിന മേഖലയിലും മുമ്പെങ്ങുമില്ലാത്ത അത്യാധുനിക സാങ്കേതികവിദ്യകൾ മുഖേന കുട്ടികൾക്കും വനിതകൾക്കും ലോകോത്തര ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് സിദ്റ പ്രവർത്തിക്കുന്നത്. ഗർഭിണികൾക്കും കുട്ടികൾക്കും മികച്ച ചികിത്സ ലഭ്യമാകുന്ന മിന (മിഡിലീസ്റ്റ് –നോർത്താഫ്രിക്ക) മേഖലയിലെ മികച്ച ആശുപത്രിയാണ് സിദ്റ.
നിലവിൽ 50 ഔട്ട് പേഷ്യൻറ് വിഭാഗങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഒരു വർഷത്തിനിടയിൽ തന്നെ 2700ലധികം ശസ്ത്രക്രിയകളാണ് വിജയകരമായി സിദ്റയിൽ പൂർത്തിയാക്കിയതെന്നും റോബോട്ടിക്സിെൻറ സഹായത്തോടെയാണിതെന്നും സിദ്റ മെഡിസിൻ സി ഇ ഒ പീറ്റർ മോറിസ് പറഞ്ഞു. ചികിത്സാ രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനമാകുകയാണ് സിദ്റയുടെ ലക്ഷ്യമെന്നും ഭാവിയുടെ ആശുപത്രിയെയാണ് സിദ്റ പ്രതിനിധീകരിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ മോറിസ് വ്യക്തമാക്കി. മാസം തോറും ശരാശരി 600ഓളം ഇൻപേഷ്യൻറുകളാണ് സിദ്റയിലെത്തുന്നതെന്നും കൂടാതെ 3000 പീഡിയാട്രിക് എമർജൻസി കേസുകളും 250 ശസ്ത്രക്രിയകളും 200 പ്രസവങ്ങളും സിദ്റയിൽ നടക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സയാമീസ് ഇരട്ടകളെ വേർപെടുത്തിയതടക്കം നിരവധി നേട്ടങ്ങളാണ് ഒരു വർഷത്തിനിടെ സിദ്റ കരസ്ഥമാക്കിയത്. വിദേശത്ത് മാത്രം ലഭ്യമായിരുന്ന പല ചികിത്സാ സംവിധാനങ്ങളും സിദ്റയിൽ ലഭ്യമാകുന്നുവെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും മികച്ച ഗൈനക്കോളജി, ഒബ്സ്റ്റട്രിക്സ് സേവനങ്ങളാണ് സിദ്റ നൽകുന്നത്. ഗർഭകാല പരിചരണത്തിനും ബോധവൽകരണങ്ങൾക്കുമായി ടെൻ മൂൺസ് ആപ്ലിക്കേഷനും സിദ്റ പുറത്തിറക്കിയിരുന്നു. സമീപഭാവിയിൽ തന്നെ പുതിയ ക്ലിനിക്കുകൾ തുറക്കാനുള്ള പദ്ധതിയിലാണ് സിദ്റ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.