ദോഹ: ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളുടെ സമ്മർദത്തെ തുടർന്ന് ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ച രാജ്യങ്ങൾ പുനരാലോചനയിൽ. കഴിഞ്ഞ ദിവസം ഛാഡ് ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളെ തങ്ങളുടെ വരുതിയിൽ നിർത്താനുള്ള ഉപരോധരാജ്യങ്ങളുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായിരുന്നു ഇത്. ദോഹയിലെത്തിയ ഛാഡ് വിദേശകാര്യ മന്ത്രി ഖത്തർ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം പൂർവ സ്ഥിയിലേക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കൂടുതൽരാജ്യങ്ങളും ഇതേപാതയിലാണ്. ജിബൂട്ടി പാർലമെൻറ് ഖത്തറുമായി ബന്ധം വിഛേദിച്ചത് പുനരാലോചിക്കാൻ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. അതിന് പുറമെ ഖത്തറുമായി നയതന്ത്ര ബന്ധം നേർപ്പിച്ച ജോർദാൻ ഉടൻ തന്നെ നയതന്ത്ര ബന്ധം പൂർവസ്ഥിയിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്. സൗദി അറേബ്യയുമായി മേഖലയിലെ ചില വിഷയങ്ങളിൽ ശക്തമായ ഭിന്നത തുടരുന്ന ജോർദാൻ ഖത്തറുമായി കൂടുതൽ അടുത്തുവരുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഖത്തറിന് മേൽ ഉപരോധം പ്രഖ്യാപിച്ച സൗദി അറേബ്യയും യു.എ.ഇയും ആഫ്രിക്കൻ ദരിദ്ര രാജ്യങ്ങളെ സാമ്പത്തിക വാഗ്ദാനങ്ങൾ നൽകി മോഹിപ്പിക്കുകയായിരുന്നുവെന്ന വിലയിരുത്തലാണ് മീഡിലീസ്റ്റ് രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത്. തുടക്കത്തിൽ മൂന്നോ നാലോ രാജ്യങ്ങൾ ഉപരോധ രാജ്യങ്ങൾക്ക് അനുകൂലമായി പ്രതികരിച്ചെങ്കിലും ഈ രാജ്യങ്ങളെല്ലാം ഇപ്പോൾ പുനർ വിചിന്തനത്തിലാണെന്നാണ് അറിയുന്നത്.
ഉപരോധം ഒമ്പതാം മാസത്തിലേക്ക് കടക്കാനിരിക്കെ ഖത്തറിന് നയതന്ത്ര മേഖലയിൽ വലിയ മേൽക്കോയ്മയാണ് ലഭിച്ചിരിക്കുന്നത്. ബന്ധം മുറിച്ച രാജ്യങ്ങൾ സ്വയം തന്നെ ബന്ധം കൂട്ടിച്ചേർക്കാൻ മുന്നോട്ടുവന്നത് രാഷ്ട്രീയ ലോകം ഏറെ പ്രധാന്യത്തോടെയാണ് കാണുന്നത്. ഖത്തറിെൻറ നിലപാടിന് ലഭിക്കുന്ന സ്വീകാര്യതയാണ് ഇത് സൂചിപ്പിക്കുന്നത്. ഛാഡിെൻറ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നുവെന്ന് ആരോപിച്ചാണ് ഛാഡിലെ ഖത്തർ എംബസി നേരത്തെ അടച്ചുപൂട്ടിയത്. ഇതിന് പ്രതികരണമായി ഖത്തർ, രാജ്യത്തെ ഛാഡ് എംബസിയും അടച്ചുപൂട്ടിയിരുന്നു. തങ്ങളുടേത് തെറ്റായ തീരുമാനമായിരുന്നുവെന്നും ഇതിനാലാണ് നയതന്ത്ര ബന്ധം വിഛേദിക്കാൻ കാരണമായതെന്നും ഛാഡ് വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ആഫ്രിക്കൻ രാജ്യമായ സെനഗലും ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.