കീടനാശിനിയും ബാക്ടീരിയയും; ലബനാൻ പച്ചക്കറികൾക്ക് നിരോധനം

ദോഹ: കൂടിയ അളവിൽ രാസവസ്തുക്കളും ഇ കോളി ബാക്ടീരിയകളുടെ അംശവും കണ്ടെത്തിയതിനെ തുടർന്ന് ലബനാനിൽനിന്നുള്ള പച്ചക്കറി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഖത്തർ. മല്ലിയില, പുതിന, പാഴ്സലി, മൊലോകിയ, സ്കാർസ്ലി, തൈം തുടങ്ങി ആറു വിഭാഗം ഇലകള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തുന്നത്.

സാംപിളുകളിലെ പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിധ്യവും ഇ കോളി ബാക്ടീരിയകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നവംബർ ഏഴു മുതൽ ലബനാനില്‍നിന്ന് നിരോധിക്കപ്പെട്ട പച്ചക്കറികള്‍ ഇറക്കുമതി ചെയ്യരുതെന്നാണ് ഉത്തരവ്. ഖത്തറില്‍ സ്വദേശികളും വിദേശികളും ഭക്ഷണത്തിനൊപ്പം വേവിക്കാതെതന്നെ കഴിക്കുന്ന ഇലകളാണിവ.

ഈ സാഹചര്യത്തില്‍കൂടിയാണ് ഇത്തരം പച്ചക്കറികളുടെ പരിശോധനകള്‍ കര്‍ശനമാക്കിയത്. ഖത്തർ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പോർട്സ് ഹെൽത്ത് ആൻഡ് ഫുഡ് കൺട്രോൾ വിഭാഗമാണ് നിരോധനം സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

കഴിഞ്ഞ ഏതാനും മാസങ്ങളിലെ സാംപിളുകളിൽ ആവർത്തിച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് അറിയിപ്പിൽ വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രാജ്യങ്ങളിലൊന്നായ ഖത്തർ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ഗുണനിലവാര പരിശോധനക്കായി ഏറ്റവും നൂതനവും കുറ്റമറ്റതുമായ സംവിധാനങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതേസമയം, വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും, കയറ്റുമതിക്കാർക്കെതിരെ നിയമ നടപടിയും വിലക്കും ഏർപ്പെടുത്തുമെന്നും ലബനാൻ കൃഷി മന്ത്രി അബ്ബാസ് ഹജ്ജ് ഹസനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Pesticides and bacteria; Ban on Lebanese vegetables

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.