ദോഹ: പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയിൽ നിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കപ്പൽ ഇന്നലെ ദോഹ ഹമദ് പോർട്ടിൽ നങ്കൂരമിട്ടു. അയൽ രാജ്യങ്ങളിൽ നിന്നുള്ള ഉപരോധത്തെ മറികടക്കാൻ നേരിട്ടുള്ള കപ്പൽ ഗതാഗതം ഉടൻ ആരംഭിക്കുമെന്ന് പോർട്ട് അതോറിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പാക്കിസ്താൻ, തായ്വാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള സർവിസ് ഉടൻ ആരംഭിക്കുമെന്നായിരുന്നു അതോറിറ്റി പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കകം തന്നെ പാക്കിസ്താനിൽ നിന്നുള്ള ചരക്ക് കപ്പൽ ദോഹ തീരത്തെത്തി. 1200 കണ്ടെയ്നറുമായാണ് ഈ ചരക്ക് കപ്പൽ ഇവിടെ എത്തിയത്. ആറ് മുതൽ എട്ട് വരെ ദിവസങ്ങളാണ് ഈ റൂട്ടിൽ കറാച്ചിയിൽ നിന്ന് ദോഹയിൽ എത്താൻ എടുക്കുന്ന സമയം.
ആവേശകരമായ സ്വീകരണമാണ് കപ്പലിന് ഹമദ് പോർട്ടിൽ നൽകിയത്. ഹമദ് പോർട്ട് അതോറിറ്റി ഒരുക്കിയ പ്രത്യേക കപ്പലിൽ നിന്ന് വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളിൽ നിന്ന് നേരിട്ട് ചരക്ക് കപ്പൽ ഇവിടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ഇടത്താവളങ്ങളിൽ കണ്ടെയ്നറുകൾ ഇറക്കാതെ തന്നെ നേരിട്ട് ചരക്കുകൾ എത്തുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും വലിയ തോതിൽ സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.