ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽനിന്ന്
ദോഹ: ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം കാലിക്കറ്റ് പാരഗൺ റെസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ ദേശഭക്തിഗാനത്തോടെ ആരംഭിച്ചു. സെൻട്രൽ കമ്മിറ്റിയംഗങ്ങളോടൊപ്പം വിവിധ ജില്ലാ കമ്മിറ്റിയംഗങ്ങളും ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ‘ഭരണഘടന, ജനാധിപത്യം, മതേതരത്വം, സ്വാതന്ത്ര്യം’ എന്നിവയാണ് രാജ്യത്തിന്റെ അടിസ്ഥാന ശിലകളെന്നും അവ സംരക്ഷിച്ച് നിലനിർത്തുന്നത് ഓരോ പൗരന്റെയും കടമയാണെന്നും ഉപദേശകസമിതി ചെയർമാൻ ജോൺ ഗിൽബർട്ട് സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഓർമപ്പെടുത്തി. സംഘടനാകാര്യ ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ സ്വാഗതം പറഞ്ഞു. ഉപദേശകസമിതി അംഗങ്ങളായ മുഹമ്മദ് മുബാറക്, കുരുവിള ജോർജ്, ട്രഷറർ ജോർജ് അഗസ്റ്റിൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് അംഗങ്ങളുമായി സന്തോഷം പങ്കുവച്ചു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 22ന് ഒ.ഐ.സി.സി -ഇൻകാസ് ഖത്തർ സദ്ഭാവന ദിനമായി ആചരിക്കും. ദേശീയോദ്ഗ്രഥനത്തിനും വികസനത്തിനും ആധുനിക ഭാരതത്തിന്റെ ശിൽപിയായ രാജീവ് ഗാന്ധി നൽകിയ മഹത്തായ സംഭാവനകളെ അനുസ്മരിച്ച്, കേരളത്തിലെ പൊതുപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മികച്ച പൊതുപ്രവർത്തകനെ തെരഞ്ഞെടുത്ത് “രാജീവ് ഗാന്ധി സദ്ഭാവന അവാർഡ്” സമ്മാനിക്കുമെന്ന് സെൻട്രൽ കമ്മിറ്റി അറിയിച്ചു.
അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നതിനായി അഞ്ചംഗ ജൂറി സമിതിയെ പ്രഖ്യാപിച്ചു. കെ.പി.സി.സി റിസർച്ച് ആൻഡ് പബ്ലിക് പോളിസി വിഭാഗത്തിന്റെ ചെയർമാനും പുരസ്കാര സമിതി ചെയർമാനുമായ ജെ.എസ്. അടൂർ അധ്യക്ഷനായ സമിതിയിൽ, ജയ്ഹിന്ദ് ടി.വി മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എൽവിസ് ചുമ്മാർ, രാജീവ് ഗാന്ധി ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.എച്ച്. സലാം, ഏഷ്യാനെറ്റ് കണ്ണൂർ ബ്യൂറോ ചീഫ് കെ.സി. ബിപിൻ, മലയാളധ്വനി എക്സിക്യൂട്ടിവ് എഡിറ്ററും ഒ.ഐ.സി.സി -ഇൻകാസ് ഖത്തർ ഉപദേശകസമിതി ചെയർമാനുമായ ജോൺ ഗിൽബർട്ട് എന്നിവർ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതായി വർക്കിങ് പ്രസിഡന്റുമാരായ ജൂട്ടാസ് പോൾ, നാസർ വടക്കേക്കോട്, ജീസ് ജോസഫ് എന്നിവർ അറിയിച്ചു.
വൈസ് പ്രസിഡന്റുമാരായ ഷംസുദ്ദീൻ ഇസ്മായിൽ, സലീം ഇടശ്ശേരി, ജനറൽ സെക്രട്ടറിമാരായ നിഹാസ് കൊടിയേരി, ഹരികുമാർ, മുജീബ് വലിയകത്ത്, യൂത്ത് വിങ് പ്രസിഡന്റ് നദീം മാനാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങുകളുടെ സമാപനത്തിൽ ജോയന്റ് ട്രഷറർ ടി.കെ. നൗഷാദ് നന്ദി പ്രകാശനം നടത്തി. ദേശീയഗാനം ആലപിച്ച് ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.