ദോഹ: പുതുവർഷപ്പിറവിയുടെ ആഘോഷങ്ങൾക്കായി തെരുവുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കടൽതീരങ്ങളിലുമെത്തിയവർക്ക്, അനുഗ്രഹത്തിന്റെ കുളിരായി പുതുമഴ പെയ്തിറങ്ങി. മണ്ണും മനസ്സും തണുപ്പിക്കുന്ന മഴക്കായുള്ള കാത്തിരിപ്പിലായിരുന്നു ഖത്തർ. രണ്ടുവർഷത്തിലേറെയായി അകന്നുനിന്ന മഴ ഒടുവിലെത്തുമ്പോൾ ഖത്തറും ലോകവും പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന മണിക്കൂറിലായിരുന്നു. വെള്ളിയാഴ്ച അവധിയുടെയും പുതുവത്സരത്തിന്റെയും ആഘോഷത്തിമിർപ്പിലായി വീടുകൾ വിട്ടിറങ്ങിയ രാത്രിയിൽ ആദ്യമെത്തിയത് ഇടിമിന്നലുകൾ. ആരവങ്ങളോടെയായിരുന്നു കോർണിഷിലെയും മറ്റും തീരങ്ങളിലെത്തിയവർ ഇടിമുഴക്കങ്ങളെ വരവേറ്റത്. പിന്നാലെ തിമിർത്തുപെയ്യുന്ന മഴയുമെത്തി. രാത്രി 10 മണിയോടെ തുടങ്ങിയ മഴ മണിക്കൂർ തുടർന്നു. വടക്ക്, കിഴക്ക് ഭാഗങ്ങളിലാണ് ശക്തമായി മഴപെയ്തത്. മഴപെയ്യാനുള്ള സാധ്യത കാലാവസ്ഥ വിഭാഗം നേരത്തേ അറിയിച്ചിരുന്നു.
വരും ദിവസങ്ങളിലും വിവിധ മേഖലകളിൽ മഴപെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. മഴ കനക്കുന്ന സാഹചര്യത്തില്‍ വാഹനവുമായി പുറത്തിറങ്ങുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൈന്‍ ലൈറ്റ്, വേഗത, സീറ്റ് ബെല്‍റ്റ്, തുടങ്ങിയ കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കാൻ നിർദേശിച്ചു.
മേഘാവൃതമായ അന്തരീക്ഷം തുടരും. പലയിടങ്ങളിലും മഴപെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ശനിയാഴ്ചത്തെ മുന്നറിയിപ്പിൽ വ്യക്തമാക്കി. അഞ്ചുമുതൽ 15 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.