ദോഹ: പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ)ക്ക് പകരം ദേശീയ ആസൂത്രണ സമിതി സ്ഥാപിച്ചുകൊണ്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവ് പുറപ്പെടുവിച്ചു. തീരുമാനം പ്രാബല്യത്തിൽ വരുകയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അമീരി തീരുമാന പ്രകാരം ദേശീയ ആസൂത്രണ സമിതി അധ്യക്ഷനായി പ്രധാനമന്ത്രിയെ നിയമിച്ചു. ധനകാര്യ മന്ത്രിയായിരിക്കും ഉപാധ്യക്ഷൻ. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി, വാണിജ്യ വ്യവസായ മന്ത്രി, തൊഴിൽ മന്ത്രി, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി, മുനിസിപ്പാലിറ്റി മന്ത്രി, ഊർജകാര്യ സഹമന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി, ദേശീയ പ്ലാനിങ് സമിതി സെക്രട്ടറി ജനറൽ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. സമിതി അധ്യക്ഷനായ പ്രധാനമന്ത്രിക്ക് മറ്റു കക്ഷികളുടെ പ്രതിനിധികളെ സമിതിയുടെ അംഗത്വത്തിലേക്ക് ചേർക്കാവുന്നതാണ്. സമിതിയുടെ സെക്രട്ടറി ജനറലായി അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫയെ അമീർ നിയമിച്ചു. അമീരി ഉത്തരവ് ഖത്തറിന്റെ വികസനത്തിലെയും ആസൂത്രണത്തിലെയും പുതുയുഗപ്പിറവിയെ അടയാളപ്പെടുത്തുന്നുവെന്ന് സമിതി ജനറൽ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പുതിയ ദേശീയ ആസൂത്രണ സമിതിക്കുള്ളിൽ ദേശീയ സ്ഥിതിവിവരക്കണക്ക് കേന്ദ്രം (നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് സെന്റർ) നിർബന്ധമായും സ്ഥാപിക്കണമെന്ന് അമീരി ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.