മുഹമ്മദ് നജീബും കുടുംബവും ട്വിൻ ടവറിന് മുന്നിൽ

മ്ലാത്തിചേട്ടത്തിയുടെ നാട്ടിലേക്ക് -ഒരു സ്വപ്നയാത്ര

ഓരോ വർഷവും ഒരു രാജ്യമെങ്കിലും സന്ദർശിക്കണമെന്ന് ഖത്തറിൽ ജോലി അന്വേഷിച്ച് 2009ൽ വരുമ്പോൾ തീരുമാനിച്ചതായിരുന്നു... ഒടുവിൽ ആ യാത്ര പോകാൻ 2025 ആവേണ്ടിവന്നു... കുടുംബവുമൊത്ത് യാത്ര പോകാനായിരുന്നു തീരുമാനം. ഓൺ അറൈവൽ വിസയും ടിക്കറ്റ് നിരക്കും കുറവായതുകൊണ്ടും മലേഷ്യയിലേക്ക് പോവാൻ തീരുമാനിക്കുകയും വീട്ടിൽ വിളിച്ച് ഉമ്മയോട് കാര്യം പറഞ്ഞപ്പോൾ അവരും പോരുന്നു എന്നു പറഞ്ഞു. ക്വലാലംപൂരും ലങ്കാവിയും ഉൾപ്പെടുത്തിയുള്ള ആറ് ദിവസത്തെ യാത്രയുടെ ടിക്കറ്റും റിട്ടേൺ ടിക്കറ്റും ഒരു മാസം മുമ്പേ എടുത്തു, ബാക്കി വരുന്നിടത്തുവെച്ച് കാണാം എന്ന് തീരുമാനിച്ചു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ ഒമ്പതു മണിക്ക് വന്ദേഭാരതിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു, മുൻകൂട്ടി ബുക്ക് ചെയ്ത കാറെടുത്ത് ശംഖുമുഖം ബീച്ച്, വേളി ടൂറിസ്റ്റ് വില്ലേജുമൊക്കെ കറങ്ങി ഫ്രണ്ടിന്റെ വീടും സന്ദർശിച്ച് രാത്രി ഒമ്പതു മണിയോടെ എയർപോർട്ടിലെത്തി 12 മണിക്കുള്ള മലേഷ്യൻ എയർവേസിന്റെ ബോർഡിങ്ങിനുവേണ്ടി വെയ്റ്റ് ചെയ്തു.

ടിക്കറ്റ് ബജറ്റായിരുന്നുവെങ്കിലും വിപുലമായ ഭക്ഷണത്തോടെയുള്ള പ്രീമിയം സർവിസായായിരുന്നു മലേഷ്യൻ MH106 വിമാനയാത്ര. ക്വലാലംപൂർ സമയം രാവിലെ ആറു മണിയോടെ ഫ്ലൈറ്റ് ലാൻഡ് ചെയ്യുകയും എമിഗ്രേഷൻ പരിപാടികളൊക്കെ കഴിഞ്ഞു ഫ്രഷായി ബ്രേക്ക്ഫാസ്റ്റിനായി സജ്ജീകരിച്ച ഫുഡ് കോർട്ടിലേക്ക് നടന്നു. ഹോട്ടൽ ചെക്കിങ് ഉച്ചക്ക് ഒരു മണിക്കായതിനാൽ 11 മണിവരെ ഫുഡ്കോർട്ടിലിരിക്കാൻ തീരുമാനിച്ചു. തുടർന്ന് ടാക്സി വിളിച്ച് ഹോട്ടലിന്റെ ലൊക്കേഷനായ മസ്ജിദ് ജമക്കിലേക്ക് പുറപ്പെട്ടു. 50 കിലോമീറ്ററോളം ദൂരമുണ്ട് എയർപോർട്ട് മുതൽ ക്വലാലമ്പൂർവരെ.

ഇരുവശത്തുമായി എണ്ണപ്പനകൾ നിറഞ്ഞ റോഡ്... പലസ്ഥലത്തായി കൃഷിസ്ഥലവും ചെറിയ കെട്ടിടം മുതൽ വലിയ ടൗൺ വരെ കാണാം... എവിടെ നോക്കിയാലും മലകളും തോട്ടങ്ങളും, ഒറ്റവാക്കിൽ പറഞ്ഞാൽ ശുചിത്വ സുന്ദരമായ മറ്റൊരു കേരളം...ഒരു മണിയോടെ ഹോട്ടലിൽ എത്തി ചെക് ഇൻ ചെയ്തു.

ക്വലാലമ്പൂരിലെ ഏറ്റവും തിരക്കേറിയതും ജനപ്രിയവുമായ ഷോപ്പിങ്, വിനോദ കേന്ദ്രമായ കെ എലിലെ ബുക്കിത് ബിൻതാങ്ങിനടുത്തുള്ള സ്ഥലത്തായിരുന്നു ഹോട്ടൽ മസ്ജിത് ജമക് സ്ഥിതിചെയ്തിരുന്നത്. കോഴിക്കോട് മിഠായിതെരുവിനടുത്ത് റൂമെടുത്താലുള്ള ഫീലിങ്, എല്ലാ സൗകര്യവും തൊട്ടടുത്ത്... അതുമാത്രവുമല്ല, മലബാർ ഗോൾഡ് മുതൽ എല്ലാ മലയാളി സംരംഭങ്ങളും തൊട്ടടുത്ത് തന്നെയുണ്ട്.

ഹോട്ടലിൽനിന്ന് ഫ്രഷായി ഫുഡ് കഴിച്ച് അടുത്തുള്ള എൽ.ആർ.ടി സ്റ്റേഷനിൽ നിന്ന് ബുക്കിത് ബിൻതാ ലേക്ക് ടിക്കറ്റുമെടുത്ത് ട്രെയിനിൽകയറി. പ്രശസ്തമായ രാത്രികാല ഭക്ഷണ തെരുവായ ജലൻ അലൂർ ഫുഡ് സ്ട്രീറ്റായിരുന്നു ലക്ഷ്യം. കിടിലൻ ആമ്പിയൻസും വൈബും.... തിരക്കോട് തിരക്ക്. അലയടിച്ചുയരുന്ന ശബ്ദവും തെരുവ് ഭക്ഷണത്തിന്റെ ഗന്ധവും എപ്പോഴും സജീവമായ സ്ഥലമാണ് ഇവിടം. ഉപ്പ, ഉമ്മ, ഭാര്യ, മൂന്നു മക്കളും കൂടി വരിവരിയായി സ്ട്രീറ്റിലൂടെ നടന്നു.

ലോകത്തുള്ള എല്ലാ തരം ഫുഡുകളും ഇവിടെ റെഡിയാണ്. ഫുഡിന്റെ നിരക്ക് നോക്കുമ്പോൾ ഏതാണ്ട് ഖത്തർ റിയാലിന് തുല്യം. മാഗോ സ്റ്റിക് റൈസും പേരറിയുന്നതും അറിയാത്തതുമായി എന്തൊക്കെയോ കഴിച്ചു. നോൺ ഹലാൽ ഫുഡിന് പ്രത്യേക ഷോപ്പുകളും കൗണ്ടറുകളും വേറെയുമുണ്ട്. സ്വാഭാവികമായ രീതിയിൽ ഒഴുകുന്ന ജനത്തോടൊപ്പം നമ്മളും ഒഴുകി നടന്നു. ശേഷം ട്രെയിനിൽ തന്നെ റൂമിലേക്ക് തിരിച്ചു. തിരിച്ചുള്ള വഴിയിൽ കെ.എൽ സിറ്റിയിലെ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കി. മോണോ റെയിൽ (എം.ആർ.ടി), ലൈറ്റ് റെയിൽ (എൽ.ആർ.ടി), പിന്നെ സാദാ റെയിൽ (കെ.ടി.എം) ഇതൊക്കെയാണ് പ്രധാനപ്പെട്ടവ. അടിസ്ഥാന കാര്യങ്ങളൊക്കെ മനസ്സിലാക്കി ഹോട്ടലിലെത്തി, അടുത്ത ദിവസത്തേക്കുള്ള പരിപാടികൾ ആവിഷ്കരിച്ചു.

സിറ്റി ടൂർ

കെ.എൽ സിറ്റി കാണാൻ ഏറ്റവും അനിയോജ്യം ഹോപ്പ് ഓൺ ഹോപ്പ് ഓഫ് ബസ് സർവിസ് ആണ്. സിറ്റി റൂട്ട്, ഗാർഡൻ റൂട്ട് എന്നീ രണ്ട് റൂട്ടുകളിലായി രാവിലെ 9 മണിമുതൽ വൈകീട്ട് 5 മണിവരെ 27 ടൂറിസ്റ്റ് സ്പോട്ടുകൾ സന്ദർശിക്കാൻ ഓരോ 30 മിനിറ്റിലും ബസ് സർവിസുകളുണ്ട്. ഒരാൾക്ക് 60 റിങ്കറ്റ് ചാർജ് വരുന്ന സർവിസ് തലേദിവസം ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നു.

രാവിലെ ഹോട്ടലിൽനിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ബസ് പോയന്റിലേക്ക് നടന്നു. ഹോട്ടലിനടുത്തുള്ള നൂറ്റാണ്ടിലധികം പഴക്കമുള്ള ‘മസ്ജിദ് ഇന്ത്യ’ എന്ന പള്ളിയാണ് രണ്ടാമത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ. സ്വാഗത് ഹോട്ടലും നമ്മുടെ നാട്ടിലുള്ളവർ ആരംഭിച്ച വിവിധ ജ്വല്ലറികളും കടന്ന് നടന്നുകൊണ്ട് ബസ് സ്റ്റോപ്പിലെത്തി കാത്തുനിന്നു.

ഹോപ് ഓൺ ഗോപ് ഓഫ് ബസിനായി പ്രത്യേകം സജ്ജീകരിച്ച ബസ് സ്റ്റോപ്പുകളാണ്. ഡബ്ൾ ഡക്കർ എ.സി ബസ് വന്നു. മുകളിലായി ഓപൺ ഏരിയയിൽ ഏറ്റവും മുന്നിൽ പോയി ഇരുന്നു. മഴക്കാലത്ത് വെയിലുള്ളത് പോലുള്ള കാലാവസ്ഥ...

സിറ്റി റൂട്ടിൽ കെ.എൽ.സി.സിയും കെ.എൽ ടവറും ഉൾപ്പെടുന്ന 14 സ്പോട്ടുകളാണുള്ളത്. ചില സ്ഥലങ്ങൾ ബസിൽനിന്ന് തന്നെ കണ്ടാൽ മതി എന്നു തീരുമാനിച്ചു. കാര്യമായുള്ളത് കെ.എൽ.സി.സിയാണ്, അവിടെ അവസാനം ഇറങ്ങാം എന്ന് തീരുമാനിച്ചു. സിറ്റി റൂട്ട് കഴിഞ്ഞതിനുശേഷം ഭക്ഷണം കഴിക്കാൻ തിരക്കില്ലാത്ത ഹോട്ടലിൽ കയറി. മലേഷ്യൻ വിഭവം മാത്രം കിട്ടുന്ന ഹോട്ടലായിരുന്നു അത്. ബിരിയാണിയും മറ്റും ഫോട്ടോ നോക്കി ഓർഡർ കൊടുത്തു. എല്ലാ വിഭവത്തോടൊപ്പവും ഉണക്ക നെത്തൽ ഫ്രൈ സലാഡിലിട്ട് സൈഡ് ഡിഷായി ഉണ്ടായിരുന്നു. എന്ത് ഓർഡർ ചെയ്താലും നെത്തോലി ഫ്രൈ അതാണ് രീതി. ഭക്ഷണത്തിന് ശേഷം ഗാർഡൻ റൂട്ടിലേക്കുള്ള ബസിൽ കയറി. ചൈനാ ടൗണും സെൻട്രൽ മാർക്കറ്റും മലേഷ്യൻ പാർലമെന്റും വിവിധ ഭരണാധികാരികളുടെ പാലസും ഉൾപ്പെടുന്നതാണ് ഗാർഡൻ റൂട്ട്. ശേഷം വീണ്ടും സിറ്റി റൂട്ടിലുള്ള ബസിൽ കയറി കെ.എൽസി.സിയിലേക്ക് തിരിച്ചു.

കെ.എൽ.സി.സി

ക്വലാലമ്പൂരിൽ സ്ഥിതിചെയ്യുന്ന ഇരട്ട കെട്ടിടങ്ങളാണ് പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ അഥവാ കെ.എൽ.സി.സി. 1998 മുതൽ 2004 വരെ ഇവയായിരുന്നു ലോകത്തിലെ ഉയരം കൂടിയ കെട്ടിടങ്ങൾ. ഇപ്പോഴും ഇതു തന്നെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട കെട്ടിടവും ഓഫിസ് കെട്ടിടവും. ട്വിൻ ടവറിന് മുകളിലൂടെയുള്ള സ്കൈ വാക്കിന് ബുക്കിങ് തീർന്നത് കാരണം ഏതാണ്ട് മൂന്ന് മണിക്കൂറിലധികം ടവറിലും പാർക്കിലുമൊക്കെ ചുറ്റക്കറങ്ങി.

നമ്മുടെ ഫോണിൽ ഫോട്ടോ എടുത്തിട്ട് ശരിയാവുന്നുമില്ല, ഫോട്ടാ എടുക്കുന്ന പ്രഫഷനലുകൾക് 20 റിങ്കറ്റ് ചാർജും. അവസാനം സ്വന്തം തന്നെ ഫോട്ടോയുമെടുത്ത് തൃപ്തിയാകാതെ ലൈറ്റ് മെട്രോയിൽ ഹോട്ടലിലേക്ക് തിരിച്ചു.

പുത്രജയ

മലേഷ്യയുടെ ഭരണസിരാകേന്ദ്രമായ പുത്രജയ സന്ദർശിച്ച ശേഷം മുൻകൂട്ടി ബുക്ക് ചെയ്ത എയർ ഏഷ്യയിൽ ലങ്കാവിയിലെത്തുക എന്നതാണ് പ്ലാൻ. എയർപോർട്ടിന്റെയും ക്വലാലമ്പൂരിന്റെയും ഇടയിലുള്ള സ്ഥലമാണ് പുത്രജയ. 11 മണിമുതൽ വൈകീട്ട് നാല് മണിവരെ പുത്രജയ സന്ദർശിക്കാൻ ടാക്സി ബുക്ക് ചെയ്തിരുന്നു. സിറ്റി ട്രാഫിക്കും യാത്രയും കഴിഞ്ഞ് 12ഓടെ പുത്രജയയിലെത്തിച്ചേർന്നു.

പ്രകൃതിരമണീയമായ സ്ഥലവും പബ്ലിക് പാർക്കുമൊക്കെ ചുറ്റിക്കറങ്ങി പുത്ര മസ്ജിദിലെത്തി. പിങ്ക് നിറത്തിൽ ഇസ്‍ലാമിക് ആർക്കിടെക്ചറിൽ പണികഴിച്ച മസ്ജിദ് ടൂറിസത്തിനു വേണ്ടി തുറന്ന് കൊടുത്തിരുന്നു. മസ്ജിദ് സന്ദർശിക്കാൻ വരുന്നവർ നിർബന്ധമായും ഇസ്‍ലാമികപരമായ വസ്ത്രം ധരിക്കണം. വസ്ത്രം അവിടന്നുതന്നെ വിതരണം ചെയ്തിരുന്നു. പുറത്തിറങ്ങുന്ന നേരം തിരിച്ചേൽപിക്കുകയും വേണം.

1999 വരെ ക്വലാലമ്പൂരായിരുന്നു മലേഷ്യയുടെ ഭരണസിരാകേന്ദം. സ്ഥലപരിമിതി കാരണം പുത്രജയയിലേക്ക് പറിച്ച് നടുകയാണ് ചെയ്തത്. പുത്രജയയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും സർക്കാർ ജീവനക്കാരാണ്. പുത്രജയയിൽനിന്ന് തന്നെ ഭക്ഷണകഴിക്കാൻ തീരുമാനിച്ചു. കൂടെയുള്ളവർക്കെല്ലാം നെത്തോലി സൈഡ് ഡിഷുള്ള ബിരിയാണിയും ഓർഡർ ചെയ്തു. തുടർന്നുള്ള യാത്ര വിവിധ മന്ത്രാലയങ്ങളുടെ മുന്നിലൂടെ സഞ്ചരിച്ച് വണ്ടി എയർപോർട്ടിലെ ഡൊമസ്റ്റിക് ടെർമിനലിലേക്ക് പുറപ്പെട്ടു, നാല് മണിയോടെയാണ് എയർപോർട്ടിലെത്തിയത്. ഒരു മണിക്കൂർ വൈകി 7 മണിക്ക് ടേക്ക് ഓഫ് ചെയ്ത ഫ്ലൈറ്റ് എട്ട് മണിയോടെ ലങ്കാവിയിൽ ലാൻഡ് ചെയ്തു, ആ കുഞ്ഞു എയർപോർട്ടിൽനിന്ന് പുറത്തിറങ്ങി.

അടുത്ത രണ്ട് ദിവസത്തെ യാത്രകൾക്കായി ഒരു കാർ മുൻകൂർ ഓൺലൈൻ വഴി ദിവസ വാടക 90 റിങ്കറ്റ് നിരക്കിൽ ഉറപ്പാക്കിയിരുന്നു. കാറിന്റെ ഉടമയായ ലങ്കാവി ചേട്ടനിൽനിന്ന് കാറും വാങ്ങി ബുക്ക് ചെയ്ത ഹോട്ടലിന്റെ ലൊക്കേഷനും ഓണാക്കി പുറപ്പെട്ടു. രണ്ട് ദിവസത്തേക്ക് രണ്ട് റൂമിന് 5000 ഇന്ത്യൻ രൂപ. ത്രീസ്റ്റാർ ഹോട്ടൽ. ഹോട്ടലിൽ ചെക്ഇൻ ചെയ്തു. തൊട്ടടുത്ത് തട്ടുകടയിൽനിന്ന് ഭക്ഷണവും കോൾഡ് കോഫിയും കഴിച്ച് റൂമിലെത്തി നാളത്തെ കാര്യങ്ങൾ പ്ലാൻ ചെയ്യലായി.

ലങ്കാവി

ഇതാണ് സ്ഥലം... ഏതാണ്ട് 25 കിലോമീറ്ററുള്ള ഒരു കുഞ്ഞുവലിയ ദ്വീപ്. ക്വലാലമ്പൂരിൽ നിന്ന് ഫെറി സർവിസ് ഉണ്ടെങ്കിലും ഫ്ലൈറ്റ് ചാർജ് വളരെ കുറവായതിനാൽ എല്ലാവരും വിമാനയാത്രയാണ് തിരഞ്ഞെടുക്കാറ്. ക്വലാലമ്പൂർ- ലങ്കാവി റിട്ടേൺ ടിക്കറ്റും ഒരു മാസം മുമ്പേ തന്നെ ബുക്ക് ചെയ്തതാണ്. വണ്ടി തന്ന മച്ചാൻ ഒരു ഗാരന്റിയുമില്ലാതെയാണ് വണ്ടി തന്നത്. അത്രയും സത്യസന്ധതയോടെ ആളുകൾ ജീവിക്കുന്ന ദ്വീപ്.

മീൻ പിടിത്തവും കൃഷിയും ടൂറിസവുമാണ് ജീവനോപാധികൾ. പെട്രോളടിക്കാൻ കയറിയാൽ പൈസകൊടുത്ത് നമ്മൾ തന്നെ പെട്രോളടിക്കണം. പശുക്കളും ആടുകളും വാഴകളും നിറഞ്ഞ് മലനിരകളാൽ നിറഞ്ഞ പച്ചപ്പായ സ്ഥലം. ഹോട്ടലിൽനിന്ന് 23 കിലോമീറ്റർ അകലെയുള്ള ജെട്ടിയിലെത്തി. അവിടെനിന്ന് നാല് മണിക്കൂർ ബോട്ടിൽ ചുറ്റിയടിക്കാൻ ഒരു ട്രിപ്പ് ബുക്ക് ചെയ്തിരുന്നു. ഹസ്നി എന്ന് പേരുള്ള ഒരു മലാത്തികാരി നടത്തുന്ന സ്ഥാപനത്തിലായിരുന്നു ബുക്ക് ചെയ്തത്. ബോട്ടിന്റെ ഡ്രൈവറെ കണ്ടപ്പോൾ മീനിന് കൊടുക്കാൻ ഒരു പാക്കറ്റ് ബ്രഡ് വാങ്ങിക്കാൻ പറഞ്ഞു. ബ്രഡും വാങ്ങിച്ച് സെക്യൂരിറ്റിയുടെ ഭാഗമായി ഒരു ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് ബോട്ടിൽ കയറി. 3 -4 മണിക്കൂർ ലങ്കാവിയുടെ ഉള്ളിലൂടെയും ബംഗാൾ ഉൾക്കടലിലൂടെയും സഞ്ചരിച്ച് ഏഴ് ടൂറിസം സ്പോട്ടുകൾ ചുറ്റിക്കറങ്ങുക എന്നതാണ് പാക്കേജ്.

ലൈഫ് ജാക്കറ്റുമിട്ട് ഹൈ സ്പീഡ് ബോട്ട് ബംഗാൾ ഉൾക്കടൽ ഭേദിച്ച് ഏതോ മലയിടുക്കിന്റെ ഉള്ളിലേക്ക് കയറ്റിനിർത്തി. മീനിന് ബ്രഡ് കൊടുക്കാനും വെള്ളിത്തിലിറങ്ങാൻ താൽപര്യമുണ്ടെങ്കിൽ ഇറങ്ങിക്കോ എന്ന് ബോട്ടിലെ ചേട്ടൻ പറയലും ഉപ്പു വെള്ളത്തിലേക്ക് എടുത്തുചാടി, കൂടെ ഞാനും... 50 മീറ്ററിലധികം ആഴമുള്ള കടലിൽ ലൈഫ് ജാക്കറ്റുമിട്ട് ഉമ്മാന്റെ എതിർപ്പും അവഗണിച്ച് ഞാനും വാപ്പയും നീന്തിക്കുളിച്ചു. എക്കോ സിനിമയിൽ മ്ലാത്തിചേട്ടത്തിയെ കുര്യച്ചൻ കാണുന്ന സ്ഥലം പോലുള്ള സ്ഥലവും വീടുകളും കാണാം... വവ്വാൽ കൂട്ടവും കുരങ്ങന്മാരുടെ കൂട്ടവും പരുന്തിൻ കൂട്ടവുമൊക്കെ കൂട്ടുകൂടുന്ന സ്ഥലവും തായലൻഡിന്റെ ഭാഗവുമൊക്കെ കണ്ട് ഫ്ലോട്ടിങ് റസ്റ്റാറന്റിൽ ഭക്ഷണം കഴിക്കാൻ നിർത്തി.

കടലിൽ വലകളിട്ട് വളർത്തുന്ന ഞണ്ടും മീനുമൊക്കെ പിടിച്ച് അളന്ന് തൂക്കിയിട്ടായിരുന്നു വിൽപന. നമ്മൾ ഏഴുപേർ അവിടുന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ പൈസക്ക് വേറെ ഇന്റർനാഷനൽ ട്രിപ് പ്ലാൻചെയ്യാം, അതുകൊണ്ട് പച്ചവെള്ളവും കുടിച്ച് തിരിച്ച് പുറപ്പെട്ടു. ഒരു മണിയാകുമ്പോഴേക്കും ജെട്ടിയിലെത്തി. തുടർന്ന് ഭക്ഷണവും കഴിച്ച് കേബിൾ കാറിൽ കയറാൻവേണ്ടി പുറപ്പെട്ടു.

ലങ്കാവി മൊത്തം ചുറ്റിക്കറങ്ങി പല ഊടു വഴികളിലൂടെയും സഞ്ചരിച്ച് വൈകീട്ട് നാല് മണിയാവുമ്പോഴേക്ക് ലങ്കാവി സ്കൈ കാബിൽ എത്തിച്ചേർന്നു. നേരത്തേ കഴിഞ്ഞ ബോട്ട് യാത്രയുടെ ഞെട്ടൽ മാറാത്തതു കൊണ്ടും കേബ്ൾ വലിച്ചുകെട്ടിയ മലയുടെ വലുപ്പം കണ്ടു പേടിച്ചും എനിക്ക് ടിക്കറ്റെടുക്കേണ്ട എന്നും പറഞ്ഞ് ഉമ്മ മാറിനിന്നു. ചെറിയ കുഞ്ഞിനെ ഉമ്മാനെ ഏൽപിച്ച് ബാക്കിയുള്ളവർക്ക് ടിക്കറ്റെടുത്ത് ക്യൂവിൽ നിന്നു. അൽപ സമയത്തിനകം കേബിൾ കാർ വന്നു. സെക്കൻഡിൽ 3 മീറ്റർ സ്പീഡിൽ കുത്തനെയുള്ള കയറ്റം കയറി 2.2 കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിൽ നിർത്തി. ആകാശം മുട്ടെ ഉയരത്തിലുള്ള മലമുകളിലേക്കാണ് സ്കൈ കാബ് സഞ്ചാരികളെയും കയറ്റി പോകുന്നത്. സ്കൈ ബ്രിഡ്ജിലൂടെയുള്ള നടത്തം തലചുറ്റൽ അനുഭവപ്പെടുന്നത് പുറത്ത് കാണിക്കാതെ മുന്നോട്ടു നടന്നു, വീണ്ടും കേബിൾ കാറിൽകയറി. വ്യൂപോയന്റിൽനിന്ന് ഫോട്ടോയുമെടുത്ത് തിരിച്ച് കേബിൾ കാറിൽ കയറി താഴെ എത്തുമ്പോഴേക്കും സൂര്യൻ മറയാനുള്ള ഒരുക്കത്തിലായിരുന്നു.

ഉടൻതന്നെ അടുത്ത ഡെസ്റ്റിനേഷനായ കനാങ് ബീച്ചിലേക്ക് പുറപ്പെട്ടു. ഉത്സവ പറമ്പിലെത്തിയ പോലെ പാട്ടും ഡാൻസും ജനനിബിഡമായിരുന്നു ബീച്ച്. ഏതാണ്ട് രണ്ടുമണിക്കൂറോളം ബീച്ചിൽ ചെലവഴിച്ച് ഹോട്ടലിലേക്ക് പുറപ്പെട്ടു.

ലങ്കാവിയിലെ എല്ലാ സ്ഥലവും സന്ദർശിക്കുക എന്നതായിരുന്നു അടുത്തദിവസത്തെ ലക്ഷ്യം. രാവിലെ തന്നെ ഹോട്ടലിൽനിന്ന് ചെക്കൗട്ട് ചെയ്ത് കാറുമെടുത്ത് യാത്ര പുറപ്പെട്ടു. യാത്രക്കിടെ ചോക്ലറ്റ് മാത്രമുള്ള ഹൈപ്പർമാർക്കറ്റിൽ കയറി കുറേയേറെ ചോക്ലറ്റും വാങ്ങിച്ചു. ടാക്സ് ഇല്ലാത്തതിനാൽ ചോക്ലറ്റിന് വിലകുറവാണ്. എല്ലാ ജെട്ടികളും തുറമുഖവും സന്ദർശിച്ച് എല്ലാ ഡെസ്റ്റിനേഷനുകളും കണ്ടുവെന്ന് ഉറപ്പുവരുത്തി രാത്രി എട്ടുമണിയോടെ എയർപോർട്ടിലെത്തി കാർ തിരിച്ചുകൊടുത്തു.

ലങ്കാവിയിലേക്ക് വരുമ്പോഴും തിരിച്ചുപോവുമ്പോഴും വൈകിയത് കാറിന്റെ ഉടമയെ അറിയിച്ചതിനാലാണോ എന്നറിയില്ല, കാറിന്റെ ചാവി തിരിച്ചുകൊടുക്കുമ്പോൾ അയാൾ പറഞ്ഞു -ഇത്രയും ഉത്തരവാദിത്തത്തോടെയും നൈസായും പെരുമാറിയ വേറൊരു കസ്റ്റമർ എനിക്കില്ലെന്നും പറഞ്ഞു കൈകൊടുത്ത് പിരിഞ്ഞു. ഏഴ് മണിക്കുള്ള ഫ്ലൈറ്റ് രണ്ടര മണിക്കൂർ വൈകുമെന്ന് മെസേജ് ലഭിച്ചിരുന്നു. പക്ഷെ 11 മണിയായിട്ടും ഫ്ലൈറ്റ് വന്നില്ല. ഞങ്ങൾ പോയിട്ട് വേണം എയർപോർട്ട് അടക്കാൻ എന്നുള്ള മട്ടിൽ എയർപോർട്ട് അധികൃതരും ഞങ്ങൾക്ക് പോവാനുള്ള ഫ്ലൈറ്റ് വരുന്നുണ്ടോ എന്ന് മാനം നോക്കി ഞങ്ങളും കാത്തിരിക്കുന്നു... ഏതാണ്ട് 11.30 കഴിഞ്ഞപ്പോൾ ഫ്ലൈറ്റ് വന്നു. ഫ്ലൈറ്റിൽനിന്ന് ഇറങ്ങുന്നവർ മുൻഭാഗത്തുകൂടെ ഇറങ്ങിയും പോവുന്നവർ ഫ്ലൈറ്റിന്റെ പിറക് വശത്തെ ഡോറിലൂടെയും ഒരേ സമയത്ത് തന്നെ കയറി, ക്വലാലമ്പൂരിലേക്ക് തിരിച്ചുപറന്നു.

രാത്രി വൈകി രണ്ട് മണിക്കായിരുന്നു ഹോട്ടലിൽ എത്തിയത്. അടുത്ത ദിവസം ഏറെ വൈകിയാണ് ഉറക്കത്തിൽനിന്ന് എഴുന്നേറ്റത്. ലോക്കൽ ടാക്സിയും വിളിച്ച് അടുത്ത ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ ബാത്തു കേവിലേക്ക് പുറപ്പെട്ടു. ലോകത്തിലേ ഏറ്റവും വലിയ മുരുകനേയും കണ്ട് അമ്പലവും സന്ദർശിച്ച് യാത്ര തുടർന്നു. വർഷങ്ങൾ പഴക്കമുള്ള ചുണ്ണാമ്പ് കല്ലുകളാൽ നിർമിച്ച ക്ഷേത്രത്തിൽ ജാതിമതഭേദമന്യേ ആർക്കും പ്രവേശിക്കാം. കൈയിൽ കരുതിയ ജ്യൂസും സ്നാക്സുമൊക്കെ കുരങ്ങൻമാർ തട്ടിപ്പറച്ചത് കാരണം നല്ല നാടൻ കരിമ്പിൻ ജ്യൂസ് കുടിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. ടിക്കറ്റുമെടുത്ത് ട്രെയിനിൽ കയറി റൂമിലേക്ക് തിരിച്ചു.

വൈകീട്ട് ചൈന ബസാറിലേക്ക് ചെറിയൊരു ഷോപ്പിങ്ങിനായി തിരിച്ചു. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്- കോപ്പി ഉൽപന്നങ്ങളുടെ കമനീയശേഖരം... പ്രമുഖ ബ്രാൻഡ് കമ്പനിയുടെ ജീൻസെടുത്ത് ഓറിജിനലാണോ എന്ന് ചോദിച്ചപ്പോൾ... ഓറിജിനൽ ഈ പഞ്ചായത്തിൽ കിട്ടില്ല എന്ന് കടക്കാരൻ പറഞ്ഞു വെച്ചു.

അടുത്തദിവസം വൈകീട്ടാണ് നാട്ടിലേക്കുള്ള ഫ്ലൈറ്റ്. നാല് മണിക്കൂർ ക്വലാലമ്പൂർ കറങ്ങി വൈകീട്ട് നാല് മണിയാകുമ്പോഴേക്കും എയർപോർട്ടിൽ എത്തണം. നേരത്തേ ബുക്ക് ചെയ്ത ഇന്നോവയും ഡ്രൈവറെയും സെറ്റാക്കി ഉച്ചക്ക് 12ഓടെ ചെക്കൗട്ട് ചെയ്തു.

നേരത്തേ ട്വിൻ ടവറിന് മുന്നിൽനിന്ന് ഞങ്ങൾ മൊബൈലിൽ എടുത്ത ഫോട്ടോ ശരിയാവാത്തത് സങ്കടമായുണ്ടായിരുന്നു. മടക്ക യാത്രയിൽ ആ സങ്കടവും പരിഹരിക്കാൻ ടാക്സി ഡ്രൈവറോട് അങ്ങോട്ടേക്ക് പുറപ്പെടാൻ പറഞ്ഞു.

കെ.എൽ.സി.സിയിലെത്തി ഫോട്ടോഗ്രാഫറെ കണ്ട് എളുപ്പം അത് പരിഹരിച്ചു. ഒരു 30 സെക്കൻഡ് തരൂ ഫോട്ടോയെടുക്കാം -ഫോട്ടോഗ്രാഫർ പറഞ്ഞു. നടുറോഡിൽ, ജങ്ഷനിൽ, സിഗ്നലിൽ അങ്ങേര് ഫോട്ടോയെടുത്ത് മൊബൈലിലേക്ക് ഷെയർ ചെയ്തു. ശേഷം നാഷനൽ മ്യൂസിയവും സന്ദർശിച്ച് എയർപോർട്ടിലേക്ക് പുറപ്പെട്ടു.

Tags:    
News Summary - To the land of Mlatichettathi - a dream journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-18 09:17 GMT