ദോഹ: നാടണയാൻ ആശയേറെയുണ്ടായിട്ടും വിമാനടിക്കറ്റിന് പണമില്ലാത്തതിനാൽ പ്രയാസെപ്പടുന്ന പ്രവാസികൾക്കായി ഗൾഫ്മാധ്യമവും മീഡിയാവണ്ണും ചേർന്നൊരുക്കിയ ‘മിഷൻ വിങ്സ് ഓഫ് കംപാഷൻ’ പദ്ധതിയിൽ ഖത്തറിൽ നിന്ന് ഇതുവരെ നാടണഞ്ഞത് 329 പേർ. ഇനിയും അർഹരായ ആളുകൾക്ക് സൗജന്യവിമാനടിക്കറ്റുകൾ അനുവദിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പദ്ധതിക്ക് കീഴിലെ ഗൾഫിലെ രണ്ടാമത്തെ ചാർട്ടേഡ് വിമാനം ശനിയാഴ്ച ദോഹയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയിരുന്നു. മനുഷ്യസ്നേഹികളുടെയും വ്യവസായപ്രമുഖരുടെയും പിന്തുണയിലാണ് പദ്ധതി വിജയിച്ചത്.
കുഞ്ഞുങ്ങളടക്കം 171 പേരാണ് ഖത്തറിൽ നിന്നുള്ള ആദ്യചാർട്ടേഡ് വിമാനത്തിൽ നാടണഞ്ഞത്. ഏറെ സന്തോഷം നൽകുന്ന നിമിഷമാണിതെന്നും ഇതിനകം നിരവധി പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞെന്നും ഗൾഫ് മാധ്യമം-മീഡിയാവൺ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി പറഞ്ഞു. സൂക്ഷ്മപരിശോധനക്ക് ശേഷമാണ് തീർത്തും അർഹരായവരെ സൗജന്യടിക്കറ്റിനായി തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക നടപടികൾക്ക് സഹായിച്ച ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഐ.സി.ബി.എഫ്, പദ്ധതിക്കായി സൗജന്യവിമാനടിക്കറ്റുകൾ നൽകിയ വ്യവസായസംരംഭകർ, വ്യക്തികൾ, കൂട്ടായ്മകൾ, കുട്ടികൾ തുടങ്ങിയവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദോഹ വിമാനത്താവളത്തിലെ യാത്രയയപ്പ് ചടങ്ങിൽ പദ്ധതി അംഗങ്ങളായ നാസർ വേളം, അഡ്വ. മുഹമ്മദ് ഇക്ബാൽ, അസ്ഹർ അലി, നാസർ ആലുവ, എ.എം. അഹ്മദ് ഷാഫി, അബ്ദുൽ ഗഫൂർ. എ.ആർ, ഹനീഫ, ഗൾഫ് മാധ്യമം മാർക്കറ്റിങ് ആൻറ് അഡ്മിൻ മാനേജർ ആർ.വി. റഫീക്ക്, ബ്യൂറോ ചീഫ് ഒ. മുസ്തഫ, മീഡിയാവൺ മാർക്കറ്റിങ് മാനേജർ നിഷാന്ത് തറമ്മേൽ, ബ്യൂറോ ചീഫ് പി.സി. സൈഫുദ്ദീൻ, പി. അമീർ അലി, നബീൽ മാരാത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.