നോർത്ത് ഫീൽഡ് വെസ്റ്റ് പദ്ധതിയുടെ നിർമാണ കരാറിൽ ഖത്തർ ഊർജ സഹമന്ത്രി സഅദ് ബിൻ ശരിദ അൽ കഅ്ബി, ടെക്നിപ്പ് എനർജിസ് സി.ഇ.ഒ അർനോഡ് പീറ്റൺ, സി.സി.സി ചെയർമാൻ സമീർ ഖൗറി, ജി.എ.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. രവി പിള്ള അടക്കമുള്ളവർ ഒപ്പുവെച്ചപ്പോൾ
ദോഹ: ഖത്തർ എനർജിയുടെ പുതിയ എൽ.എൻ.ജി പദ്ധതിയുടെ നിർമാണ കരാർ ഡോ. രവി പിള്ളയുടെ ഗൾഫ് ഏഷ്യ കോൺട്രാക്ടർ അടക്കമുള്ള സംരംഭത്തിന്. നോർത്ത് ഫീൽഡ് വെസ്റ്റ് പദ്ധതിയുടെ നിർമാണ കരാറാണ് ഖത്തർ എനർജി പ്രഖ്യാപിച്ചത്. ഫ്രഞ്ച് കമ്പനിയായ ടെക്നിപ് എനർജീസ് നേതൃത്വം നൽകുന്ന സംയുക്ത സംരംഭത്തിൽ കൺസോളിഡേറ്റഡ് കോൺട്രാക്ടേഴ്സ് കമ്പനിയും (സി.സി.സി), ഡോ. രവി പിള്ളയുടെ ഗൾഫ് ഏഷ്യ കോൺട്രാക്ടറുമാണ് (ജി.എ.സി) പങ്കാളികൾ.
ദോഹയിലെ ഖത്തർ എനർജി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇതുസംബന്ധിച്ച കരാറിൽ ഊർജ സഹമന്ത്രി സഅദ് ബിൻ ശരിദ അൽ കഅ്ബി, ടെക്നിപ്പ് എനർജിസ് സി.ഇ.ഒ അർനോഡ് പീറ്റൺ, സി.സി.സി ചെയർമാൻ സമീർ ഖൗറി, ജി.എ.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. രവി പിള്ള, അടക്കമുള്ളവർ ഒപ്പുവെച്ചു.
പ്രതിവർഷം 16 ദശലക്ഷം ടൺ (എം.പി.ടി.എ) ശേഷിയുള്ള രണ്ട് മെഗാ എൽ.എൻ.ജി ട്രെയിനുകളുടെ നിർമാണമാണ് കരാറിലുള്ളത്. നോർത്ത് ഫീൽഡ് വെസ്റ്റ് പദ്ധതിയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഖത്തറിലെ എൽ.എൻ.ജി ഉൽപാദനം പ്രതിവർഷം 142 ദശലക്ഷം ടണ്ണായി ഉയർത്താനാകും. നിലവിൽ 77 ദശലക്ഷം ടണ്ണാണ് ഖത്തറിന്റെ ആകെ പ്രതിവർഷ എൽ.എൻ.ജി ഉൽപാദനം.
ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി വിപുലീകരണത്തിലെ നിർണായക ഘട്ടമാണിതെന്ന് കരാർ ഒപ്പിട്ട വേളയിൽ ഖത്തർ ഊർജകാര്യ സഹമന്ത്രി സഅദ് ബിൻ ശരിദ അൽ കഅ്ബി പറഞ്ഞു. ആഗോളതലത്തിൽ വർധിച്ചുവരുന്ന പ്രകൃതിവാതക ആവശ്യകത നിറവേറ്റുന്നതിൽ ഖത്തർ എന്നും മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2031 അവസാനത്തോടെ നോർത്ത് ഫീൽഡ് വെസ്റ്റ് പദ്ധതിയിൽ നിന്നുള്ള ആദ്യ എൽ.എൻ.ജി കയറ്റുമതി സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽ.എൻ.ജിക്ക് പുറമെ പ്രതിദിനം 1,75,000 ബാരൽ ഓയിൽ ഇക്വിവാലന്റ് കണ്ടൻസേറ്റ്, ഈഥേൻ, എൽ.പി.ജി എന്നിവയും ഈ പ്ലാന്റിൽ നിന്ന് ഉൽപാദിപ്പിക്കും. പ്രതിവർഷം 1.1 ദശലക്ഷം ടൺ കാർബൺ ശേഖരിക്കാനുള്ള സംവിധാനവും (സി.സി.എസ്) ഈ പദ്ധതിയുടെ ഭാഗമാണ്.
ഗ്രീൻഹൗസ് വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിനായി നോർത്ത് ഫീൽഡ് വെസ്റ്റിൽ പ്രത്യേക സൗകര്യവും ഏർപ്പെടുത്തുമെന്ന് ഖത്തർ എനർജി വ്യക്തമാക്കി. കൂടാതെ ഈ പദ്ധതിക്കാവശ്യമായ വൈദ്യുതിയുടെ വലിയൊരു ഭാഗവും ഖത്തറിലെ സൗരോർജ്ജ പ്ലാന്‍റുകളിൽ നിന്നായിരിക്കും ലഭ്യമാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.