"ഹുർമുസ് കടലിടുക്കിന്റെ സുരക്ഷയും സമാധാനവും ഉറപ്പാക്കണം'; വിവിധ രാഷ്ട്രനേതാക്കളുമായി ഖത്തർ പ്രധാനമന്ത്രി ആശയവിനിമയം നടത്തി

ദോഹ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണമായ സാഹചര്യങ്ങളും പ്രാദേശിക വെല്ലുവിളികളും മുൻനിർത്തി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വിവധ രാഷ്ട്രനേതാക്കളുമായി ആശയവിനിമയം നടത്തി. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ -പ്രവാസികാര്യ മന്ത്രിയുമായ ഡോ. അയ്മൻ സഫാദി എന്നിവരുമായാണ് ഫോണിൽ ചർച്ച നടത്തിയത്. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിലയിരുത്തിയ മന്ത്രിമാർ, നിലവിലുള്ള സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനായി നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നതിനെ കുറിച്ച് വിശദമായി സംസാരിച്ചു. മേഖലയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ എല്ലാ കക്ഷികളും ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്ന് ഖത്തർ ആഹ്വാനം ചെയ്തു. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതുൾപ്പെടെ വിവധ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.

സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദുമായി നടത്തിയ സംഭാഷണത്തിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും അത് കൂടുതൽ ശക്തമാക്കാനുള്ള വഴികളും അവലോകനം ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിനുമായി നടത്തുന്ന സംയുക്ത നയതന്ത്ര നീക്കങ്ങളും ചർച്ചയായി. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന്റെ പശ്ചാത്തലത്തിൽ, തീരുമാനങ്ങൾ നടപ്പാക്കാൻ എല്ലാ കക്ഷികളും ബാധ്യസ്ഥരാണെന്ന് ഖത്തർ പ്രധാനമന്ത്രി ഓർമിപ്പിച്ചു.

മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും ശാശ്വതമായ സമാധാനം ഉറപ്പാക്കുന്നതിനും സമഗ്രമായ ഒരു കരാറിലേക്ക് എത്തിച്ചേരാനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയും പ്രധാനമന്ത്രി ആവർത്തിച്ചു.

സംഭാഷണത്തിനിടെ, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും സംയുക്തമായി ആഹ്വാനം ചെയ്തു.

മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കണം. സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി നിലവിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകളെയും നയതന്ത്ര ഇടപെടലുകളെയും ഇരു മന്ത്രിമാരും വിലയിരുത്തി.

ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ പ്രായോഗികവും സുസ്ഥിരവുമായ ധാരണയിലെത്താൻ ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടതിനെ കുറിച്ചും ഇരുവരും സംസാരിച്ചു. ഹുർമുസ് കടലിടുക്കിന്റെ സുരക്ഷമേഖലയിലെ സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ചാലുകളുടെ സുരക്ഷയും, വിതരണ ശൃംഖലകളുടെ സുഗമമായ പ്രവർത്തനവും ഉറപ്പാക്കേണ്ടതുണ്ട്. മേഖലയിലുണ്ടാകുന്ന പെട്ടെന്നുള്ള സംഭവവികാസങ്ങളോട് പ്രതികരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള നിരന്തരമായ കൂടിയാലോചനകളും ഏകോപനവും തുടരുമെന്ന് ഇരുപക്ഷവും നയം ആവർത്തിച്ചു. 

Tags:    
News Summary - "Ensure the security and peace of the Strait of Hormuz": Qatar Prime Minister holds discussions with various world leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.