ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക കത്ത് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി. വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഇന്നലെ കുവൈത്ത് സന്ദർശിച്ച് കത്ത് കൈമാറിയത്. ബയാൻ പാലസിൽ വെച്ചാണ് ഖത്തർ വിദേശകാര്യ മന്ത്രി കുവൈത്ത് അമീറിന് കത്ത് കൈമാറിയത്. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, മന്ത്രിസഭാകാര്യ മന്ത്രി ൈശഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, അമീരി ദിവാൻ ഉപദേഷ്ടാവ് മുഹമ്മദ് ദൈഫുല്ല ശരാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. കഴിഞ്ഞ ആഴ്ച കുവൈത്ത് അമീർ ജി.സി.സി അംഗ രാജ്യങ്ങളുടെയും ഇൗജിപ്തിെൻറയും ഭരണാധികാരികൾക്ക് ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേകം കത്തുകൾ കൈമാറിയിരുന്നു. ഈ കത്തുകൾക്കുള്ള മറുപടി ഈ ആഴ്ച തന്നെ ലഭിക്കണമെന്നാണ് കുവൈത്ത് ആവശ്യപ്പെട്ടിരുന്നത്. ഇതിെൻറ അടിസ്ഥാനത്തിലാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കത്ത് കൈമാറിയത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതികരണം വരും ദിവസങ്ങളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത് സർക്കാർ പ്രതിനിധി അറിയിച്ചു. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അഞ്ച് രാഷ്ട്രങ്ങളും ഒരു മേശക്ക് ചുറ്റും കൂടിയിരുന്ന് ചർച്ച ചെയ്യണമെന്ന നിർദേശമാണ് കുവൈത്ത് അമീർ ഈ രാജ്യങ്ങൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടതെന്നാണ് സൂചന. കുവൈത്ത് അമീറിെൻറ കത്ത് അവസാനമായി ലഭിച്ച രാജ്യമാണെങ്കിലും ആദ്യമായി മറുപടി നൽകിയത് ഖത്തറാണ്. ഇതോടെ മറ്റ് രാജ്യങ്ങളും ഉടൻ മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ഡിസംബറിൽ ജി.സി.സി വാർഷിക ഉച്ചകോടി കുവൈത്തിൽ നടക്കാനിരിക്കുകയാണ്. ഇതിനുമുമ്പ് പ്രതിസന്ധി പരിഹരിക്കണമെന്ന നിർബന്ധം കുവൈത്തിനുണ്ട്. അതുകൊണ്ടുതന്നെ കുവൈത്ത് തങ്ങളുടെ മധ്യസ്ഥ ശ്രമത്തിന് വേഗത കൂട്ടിയതായി നിരീക്ഷകർ വിലയിരുത്തുന്നു. കുവൈത്ത്–ഇറാഖ് യുദ്ധ വേളയിൽ പോലും ജി.സി.സി ഉച്ചകോടി മാറ്റിവെച്ചിട്ടില്ല എന്നതിനാൽ പ്രശ്നം പരിഹരിച്ച് ഉച്ചകോടി വിജയകരമായി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുവൈത്ത്. ഉച്ചകോടിയുടെ അജണ്ട തീരുമാനിക്കുന്നതിെൻറ ഭാഗമായി െസപ്തംബർ ആദ്യ വാരത്തിൽ നടക്കേണ്ട ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ യോഗം, നവംബർ രണ്ടിന് നിശ്ചയിച്ച ബ്രിട്ടൻ–ജി.സി.സി വിദേശകാര്യ മന്ത്രിതല യോഗം തുടങ്ങിയവ നിലവിലെ സാഹചര്യത്തിൽ നടക്കുമോയെന്ന ആശങ്ക നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.