ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അറ്റ്ലസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് കുടുംബങ്ങൾക്കായി നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ്
ദോഹ: ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അറ്റ്ലസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് കുടുംബങ്ങൾക്കായി നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിൽ ആയിരത്തോളം പേർ പങ്കെടുത്തു. 800 ഖത്തർ റിയാൽ ചെലവു വരുന്ന വിവിധതരം രക്ത പരിശോധനകളും പീഡിയാട്രിക്, ഗൈനക്കോളജി, ജനറൽ മെഡിസിൻ, ഡെന്റൽ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കൺസൽട്ടേഷനും ബി.പി, ഇ.സി.ജി തുടങ്ങിയ പരിശോധനകളും ഉൾപ്പെടുന്നതായിരുന്നു മെഡിക്കൽ ക്യാമ്പ്.
വെള്ളിയാഴ്ച രാവിലെ ആറുമുതൽ 11വരെയായിരുന്നു ക്യാമ്പ്. മലയാളികൾക്കുപുറമെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, കെനിയ, പാകിസ്താൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ, ഇടത്തരക്കാർ, കുടുംബങ്ങൾ എന്നിവരുൾപ്പെടെ ആയിരത്തോളം പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി.
മെഡിക്കൽ ക്യാമ്പ് ഖത്തർ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് നരിക്കുനി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ മിനിസ്റ്ററി ഓഫ് ഇന്റീരിയർ പ്രതിനിധി ഡോ. ബഹാഉദ്ദീൻ ഹുദവി, ദോഹ ഹെൽത്ത് കെയർ ഗ്രൂപ് പ്രതിനിധി ശംസുദ്ദീൻ വാണിമേൽ എന്നിവർ സംസാരിച്ചു. ദോഹ ഹെൽത്ത് ഗ്രൂപ്പിനുള്ള ജില്ല കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ്, ഡയറക്ടർ ബോർഡ് മെംബർ ലൂയിസ് ജെ മൊയ്‍ലന് സമ്മാനിച്ചു. കമ്പനി പ്രതിനിധികളായ ടോണി എബ്രഹാം, ബിജോ സി. ബേബി, ഉബൈദ് എന്നിവരും കെ.പി. അഷ്‌റഫ് (വെൽകെയർ ഗ്രൂപ്), മുഹമ്മദ് ഈസ (അലി ഇന്റർനാഷനൽ), ഇ.പി. അബ്ദുറഹ്മാൻ (കെയർ ആൻഡ് ക്യൂയർ), അഷ്‌റഫ് കനവത്ത്, ബഷീർ ഖാൻ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ല ഭാരവാഹികളായ അജ്മൽ തെങ്ങലക്കണ്ടി, പി.സി. ശരീഫ്, കെ.കെ. ബഷീർ, താഹിർ പട്ടാര, മമ്മു ഷമാസ്, സിറാജ് മാതോത്ത്, നവാസ് കോട്ടക്കൽ, മുജീബ് ദേവർകോവിൽ, ഒ.പി. സാലിഹ്, റൂബിനാസ് കോട്ടേടത്ത്, ഷബീർ മേമുണ്ട, ഫിർദൗസ് മണിയൂർ, ജില്ല ഹെൽത്ത് വിങ് അംഗങ്ങളായ അലി വലകെട്ടിൽ, നിസാർ ചെറുവത്ത്, അഷ്‌റഫ് റയ്യാൻ എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി അതീഖ് റഹ്‌മാൻ സ്വാഗതവും വി.കെ. അഷ്‌റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.