വടക്കൻ സിറിയയിലെ ഖബാസിനിൽ നിർമിച്ച കതാറ താമസ കേന്ദ്രം ഖത്തർ റെഡ്ക്രസന്റ് സംഘം സന്ദർശിക്കുന്നു
ദോഹ: ഖത്തറിന്റെ കലാ, സാംസ്കാരിക സാഹിത്യ മേഖലകളിലെ അടയാളമായ ‘കതാറ’ സാംസ്കാരിക ഗ്രാമത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വടക്കൻ സിറിയയിലെ ഖബാസിനിൽ കൊച്ചു കതാറ ഗ്രാമം നിർമിച്ച് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി.കുടിയൊഴിപ്പിക്കപ്പെട്ട്, അഭയാർഥികളായ കുടുംബങ്ങൾക്ക് സുരക്ഷിതവും സുഖപ്രദവുമായ അന്തരീക്ഷം ഉറപ്പാക്കാൻ ഖത്തർ റെഡ്ക്രസന്റ് രൂപകൽപന ചെയ്ത മാതൃക ഗ്രാമത്തിൽ ജലവിതരണം, വൈദ്യുതി, മലിനജല സംസ്കരണം, സ്കൂൾ, പള്ളികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ 30 താമസ യൂനിറ്റുകളാണുള്ളത്. നിർമാണം പൂർത്തിയാക്കിയ ‘കതാറ’ നാടിനു സമർപ്പിച്ചു.
ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള എജുക്കേഷൻ എബൗവ് ഓൾ (ഇ.എ.എ) ഫൗണ്ടേഷന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഈ കതാറ ഗ്രാമം വടക്കൻ സിറിയയിലെ ആദ്യ ശ്രമങ്ങളിലൊന്നാണ്. ഗ്രാമത്തിന്റെ പാർപ്പിട, വിദ്യാഭ്യാസ ഘടനകളാണ് ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്. കതാറ ഗ്രാമം ബദൽ പാർപ്പിടത്തിന് സവിശേഷമായ സമീപനം സ്വീകരിക്കുകയും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് (ഐ.ഡി.പി) മാന്യമായ താമസ സൗകര്യങ്ങൾ നൽകുകയും ചെയ്യുന്നു.അടിയന്തര സാഹചര്യങ്ങളെത്തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ മറികടക്കാൻ ക്രിയാത്മക പരിഹാരങ്ങളുമായി അവരെ സഹായിക്കുകയെന്ന ഖത്തർ റെഡ്ക്രസന്റിന്റെ ദൗത്യത്തിന്റെ ഭാഗമാണ് കതാറ ഗ്രാമമെന്ന് ക്യു.ആർ.സി.എസിലെ ദുരിതാശ്വാസ-അന്താരാഷ്ട്ര വികസനവിഭാഗം മേധാവി ഡോ. മുഹമ്മദ് സലാഹ് ഇബ്റാഹിം പറഞ്ഞു.
ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മാന്യമായ താമസസൗകര്യങ്ങൾ ഉറപ്പാക്കാൻ ഖത്തർ റെഡ്ക്രസന്റും പങ്കാളികളും എത്രത്തോളം ശ്രമിക്കുന്നുവെന്നതിന്റെ ഉദാഹരമാണ് ഇത്.കതാറ ഗ്രാമമടക്കം വടക്കൻ സിറിയയിൽ നിർമിക്കുന്ന മറ്റു ഗ്രാമങ്ങൾ അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും അവർക്ക് സുരക്ഷിതവും സുഖപ്രദവുമായ അന്തരീക്ഷം പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡോ. മുഹമ്മദ് സലാഹ് ഇബ്റാഹിം കൂട്ടിച്ചേർത്തു.ഖബാസിനിലെ ഹ്യുമാനിറ്റി ഫസ്റ്റ് വില്ലേജ് ഉൾപ്പെടെ വടക്കൻ സിറിയയിൽ ഖത്തർ റെഡ്ക്രസന്റ് ഏറ്റെടുത്തിട്ടുള്ള നിരവധി പദ്ധതികൾ പ്രതിനിധി സംഘം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.