ദോഹ: പക്ഷാഘാത ചികിത്സാ രംഗത്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ രോഗികള്‍ക്ക് നല്‍കിവരുന്നത് അന്താരാഷ്±്രട നിലവാരത്തിലുള്ളതും മികച്ചതുമായ ചികിത്സ. രോഗികളില്‍ നിന്നും ശേഖരിച്ച പ്രത്യേക വിശകലനങ്ങളിലാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പക്ഷാഘാത ചികിത്സാ രംഗത്ത് ഉയര്‍ച്ച കൈവരിച്ചിരിക്കുന്നതായി കാണിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ രീതികളും സംവിധാനങ്ങളും രോഗികള്‍ക്ക് ലഭിച്ചതായി ഇത് വ്യക്തമാക്കുന്നുണ്ട്.
പക്ഷാഘാത രോഗികള്‍ക്കായുള്ള വാര്‍ഡുകളില്‍ പരിചയ സമ്പന്നരായ നഴ്സുമാരും മുതിര്‍ന്ന ഡോക്ടര്‍മാരും ഉള്‍പ്പെടെ അത്യാധുനിക സജ്ജീകരണങ്ങളും സൗകര്യങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടെലി മെഡിസിന്‍ സര്‍വീസ്, ന്യൂറോ ആന്‍ജിയോഗ്രാഹി സ്യൂട്ട് തുടങ്ങിയ ആധുനിക സംവിധാനങ്ങളുള്‍പ്പെടെയാണ് ഇത്.
ഈയടുത്തായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പക്ഷാഘാത രോഗ വിഭാഗത്തില്‍ കൈവരിച്ച ഉന്നതിയിലും നേട്ടത്തിലും അഭിമാനിക്കുന്നതായും ഖത്തറില്‍ നിരവധി ആളുകള്‍ക്ക് രോഗം ബാധിക്കുന്നതായും ഇത്തരം രോഗികള്‍ക്ക് ഏറ്റവും ഉന്നത നിലവാരത്തിലുള്ള ചികിത്സ തന്നെ നല്‍കണമെന്ന കാര്യത്തില്‍ അധികാരികള്‍ ശ്രദ്ധയൂന്നുണ്ടെന്നും ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലമാനി പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സംവിധാനങ്ങളാണ് രോഗികള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ഹമദ് ന്യൂറോ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. അശ്ഫാഖ് ശുഐബ് പറഞ്ഞു.
രോഗികളെ പരിശോധിക്കുന്നതും തുടര്‍ന്നുള്ള നടപടികളും വളരെ ബുദ്ധിമുട്ടേറിയതാണെന്നും അതിനാല്‍ തന്നെ അമേരിക്കന്‍ സ്ട്രോക്ക് അസോസിയേഷന്‍ മണിക്കൂറില്‍ 50 ശതമാനം രോഗികളെ പരിശോധിക്കണമെന്നുള്ള ലക്ഷ്യം മുന്നില്‍ വെക്കുകയും അതനുസരിച്ചുള്ള നൂതന സാങ്കേതികവിദ്യകള്‍ ഹമദില്‍ സജ്ജീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി 2014ല്‍ ആരംഭിച്ച പരിപാടികള്‍ ഇപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞ് അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണെന്നും 40 മിനുട്ടിനു താഴെ 44 ശതമാനം രോഗികളെ പരിശോധിക്കാന്‍ ഇതുവഴി സാധിക്കുന്നുവെന്നും മണിക്കൂറില്‍ 68 ശതമാനം രോഗികളെയും ഇതനുസരിച്ച് പരിശോധിക്കാന്‍ കഴിയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്പിലെയും വടക്കന്‍ അമേരിക്കയിലെയും ഇക്കാര്യത്തിലുള്ള നിരക്കുകളേക്കാള്‍ വളരെ മുന്നിലാണിതെന്നും അഭിമാനനേട്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.