ഫലസ്തീനികളുടെ ഐക്യത്തിനും പ്രതിരോധത്തിനും ഒപ്പം -ഖത്തർ

ദോഹ: ഗസ്സയിൽ തുടരുന്ന അധിനിവേശവും ജറുസലേമിലും വെസ്റ്റ് ബാങ്കിലും അവരുടെ അവകാശങ്ങൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള അധിനിവേശ ശക്തികളുടെ ശ്രമങ്ങൾക്കുമെതിരെ, ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളെ പിന്തുണക്കുന്നതിൽ ഖത്തറിന്റെ നിലപാട് മാറ്റമില്ലാതെ തുടരുമെന്ന് ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ-മിസ്നദ്.

കുട്ടികൾ, സ്ത്രീകൾ, രോഗികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങിയ സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് ഖത്തറിന്റെ സഹായങ്ങൾ ലഭ്യമാക്കുമെന്നും ഫലസ്തീനികളുടെ ഐക്യത്തിനും പ്രതിരോധത്തിനും ഖത്തർ എപ്പോഴും ഒപ്പമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'താവോൺ ഫൗണ്ടേഷന്റെ' വാർഷിക ജനറൽ അസംബ്ലി യോഗത്തിലാണ് ഖത്തർ നിലപാട് ആവർത്തിച്ചത്. ശനിയാഴ്ച ഓൺലൈനായി ചേർന്ന യോഗത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് പങ്കെടുത്തു. നാല് പതിറ്റാണ്ടിലേറെയായി ഫലസ്തീനിലും മറ്റ് ദുരന്ത മേഖലകളിലും സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് താവോൺ ഫൗണ്ടേഷൻ.

ഗസ്സയിൽ പരിക്കേറ്റ 1,500 ഫലസ്തീനികൾക്ക് ചികിത്സ നൽകാനും, 3,000 അനാഥ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനും നിർദേശിച്ച് 2023ൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രഖ്യാപനത്തെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി യോഗത്തിൽ സൂചിപ്പിച്ചു.

1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതുമാത്രമാണ് ശാശ്വത പരിഹാരം. അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ പ്രമേയങ്ങൾക്കും വിധേയമായി ഫലസ്തീൻ അഭയാർത്ഥികൾക്ക് അവരുടെ ജന്മനാട്ടിലേക്ക് തിരികെ വരാനുള്ള അവകാശം ഉറപ്പാക്കണം. ഫലസ്തീൻ വിഷയം അറബ് -ഇസ്ലാമിക് രാജ്യങ്ങളുടെ 'കേന്ദ്ര പ്രശ്നം' ആണെന്നും ഖത്തർ വ്യക്തമാക്കി.

വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക മേഖലകളിൽ ഫലസ്തീനികൾക്കായി പ്രവർത്തിക്കുന്ന താവോൺ ഫൗണ്ടേഷനും ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റും തമ്മിൽ നിലനിൽക്കുന്ന തന്ത്രപരമായ പങ്കാളിത്തം, പ്രത്യേകിച്ച് അനാഥ സംരക്ഷണ പ്രവർത്തനങ്ങളിലെ സഹകരണത്തെയും മന്ത്രി പ്രശംസിച്ചു.

Tags:    
News Summary - In solidarity with the unity and resistance of the Palestinians - Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.