ദോഹ: വിമന്‍സ് ഇമേജിങില്‍ സുരക്ഷയും ഗുണനിലവാരവും തുലനം ചെയ്യുന്നതിന് നവസംരംഭവുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഒക്കുപേഷനല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഡിപാര്‍ട്ട്മെന്‍റ് (ഒ.എച്ച.് എസ്). ഖത്തര്‍ ദേശീയ ഗവേഷണ ഫണ്ടിന്‍െറ പിന്തുണയോടെയാണ് എച്ച്.എം.സിയുടെ ഈ സംരംഭം. എച്ച്.എം.സിയും യുഎസിലെ മസാച്യുസെറ്റ്സ് ജനറല്‍ ആശുപത്രിയും തമ്മില്‍ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഖത്തറിലെ വിമണ്‍ ഇമേജിങുമായി ബന്ധപ്പെട്ട റേഡിയേഷന്‍ സുരക്ഷയെയും ഇമേജ് ഗുണനിലവാരത്തെയും സംബന്ധിച്ച വിവരങ്ങളെയാണ് ഇതിനായി ഉപയോഗിക്കുന്നത്.
മൂന്നു വര്‍ഷം നീളുന്ന പദ്ധതിക്കായി ഖത്തര്‍ ദേശീയ ഗവേഷണ ഫണ്ട് 720,000 യുഎസ് ഡോളറാണ് അനുവദിച്ചിരിക്കുന്നത്.
ഖത്തറിലെ വിമണ്‍ ഇമേജിങിന്‍െറ സുരക്ഷയും നിലവാരവും വിലയിരുത്തുകയും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുകയും ഇവ നടപ്പാക്കുന്നതിനായി മികച്ച പരിശീലനം നല്‍കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മാമോഗ്രഫി പോലുള്ള ഇമേജിങ്, ഗര്‍ഭാവസ്ഥയിലെ ഇമേജിങ് കൂടാതെ ഗര്‍ഭകാലത്തുള്ള അശ്രദ്ധമായി റേഡിയേഷന്‍ ഏല്‍ക്കുന്നത് തുടങ്ങിയവയെല്ലാം പഠനത്തിനുകീഴില്‍ വരും. ചികിത്സാ സൗകര്യങ്ങളില്‍ റേഡിയേഷന്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള ശ്രമങ്ങളെ പിന്തുണക്കാനും, രോഗികള്‍ പ്രത്യേകിച്ചും സ്ത്രീകള്‍ അനാവശ്യമായി റേഡിയേഷന്‍ ഏല്‍ക്കുന്നില്ളെന്ന് ഉറപ്പുവരുത്താനും ഈ ഗവേഷണ പദ്ധതിയിലൂടെ സാധിക്കുമെന്ന് ഗവേഷണ സംഘത്തെ നയിക്കുന്ന ഹമദിലെ ആരോഗ്യ സുരക്ഷാവിഭാഗം ഡയറക്ടര്‍ ഡോ. ഹുദ അല്‍ന ഈമി പറഞ്ഞു.
ഹമദ് ആശുപത്രികളില്‍ നിന്നും ഗവേഷണത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കും.ക്ളിനിക്കല്‍ റേഡിയോളജി, മെഡിക്കല്‍ ഫിസിക്സ്, റേഡിയേഷന്‍ സുരക്ഷ തുടങ്ങിയ മേഖലകളിലെ വിദഗ്ധ സംഘം ഗവേഷണത്തില്‍ പങ്കെടുക്കും. യുഎസില്‍ നിന്നുള്ള വിദഗ്ധരും ഖത്തറില്‍ നടക്കുന്ന പഠന ഗവേഷണ പദ്ധതിയില്‍ ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.