ദോഹ: സ്വതന്ത്ര്യമായ സമുദ്രയാത്ര ലോകമാകെ അംഗീകരിച്ചതാണെന്നും അതിൽ വിട്ടുവീഴ്ച പാടില്ലെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഖത്തർ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഹുർമൂസ് കടലിടുക്ക് അടച്ചുപൂട്ടുന്നതോ, സമ്മർദ തന്ത്രമായി ഉപയോഗിക്കുന്നതോ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കും. ഇത് മേഖലയിലെ രാജ്യങ്ങളുടെ താൽപര്യങ്ങളെ അപകടത്തിലാക്കും. ആഗോള ഊർജ വിതരണത്തെയും ഭക്ഷ്യസുരക്ഷയെയും ഇത്തരം നീക്കങ്ങൾ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മേഖലയിലെ പ്രതിസന്ധികൾ സമാധാനപരമായി പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ചർച്ചകളിൽ പുരോഗതി കൈവരിക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും എല്ലാ കക്ഷികളും സഹകരിക്കണം.
അന്താരാഷ്ട്ര നിയമങ്ങളും യു.എൻ ചാർട്ടറും പാലിച്ച് മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖലയിലെ ജനങ്ങളുടെ താൽപര്യങ്ങൾക്കും സുരക്ഷക്കും മുൻഗണന നൽകി സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നീക്കങ്ങൾക്ക് പിന്തുണയും വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.