കണ്ണും കാതും എത്താത്ത ദൂരത്താണെങ്കിലും പ്രവാസികളുടെ മനസ് എപ്പോഴും നാടിനൊപ്പമാണ്. അവിടെ അരുതാത്തതെന്തെങ്കിലും സംഭവിച്ചാൽ ഉള്ള് പിടയും. അത് ബന്ധുവോ നാട്ടുകാരനോ ആരുമായിക്കോെട്ട. കാരുണ്യത്തിെൻറ തണൽ വിരിച്ച് അവൻ എന്നും ഒപ്പമുണ്ടാകും. കേരളത്തിലെ പ്രളയദുരന്തം പ്രവാസിയെ കരയിപ്പിക്കുന്നു. നാട്ടിലേക്കുള്ള ഒാരോ ഫോൺ വിളിയും അവിടത്തെ അവസ്ഥ അറിയാനുള്ള യാത്രയാണ്. നിരവധി പ്രവാസികൾ ഇതിനകം തന്നെ നാട്ടിലെത്തി പ്രളയബാധിത പ്രദേശത്ത് ആശ്വാസപ്രവർത്തനത്തിൽ സജീവമാണ്. സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും സഹായമെത്തിക്കാനുള്ള തിരക്കിലുമാണ്.
യൂസുഫലി അഞ്ചു കോടി നൽകും
ദോഹ: പ്രളയക്കെടുതിയിൽ ദുരിതപ്പെടുന്ന കേരളത്തിന് സാന്ത്വനമേകാൻ ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ യൂസുഫലി എം.എ അഞ്ചുകോടി രൂപ നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന അഞ്ചു കോടിക്ക് പുറമെ രണ്ട് സ്ഥാപനങ്ങളുടെ റിലീഫ് പ്രവർത്തനങ്ങൾക്കായി ഒാരോ കോടി രൂപ വീതവും യൂസുഫലി സംഭാവന ചെയ്തിട്ടുണ്ട്. കേരളത്തിന് ഏറ്റവുമേറെ പിന്തുണ ആവശ്യമുള്ള സമയമാണിത്. വിവരണാധീതമായ വിഷമതകളാണ് പല മനുഷ്യരും നേരിടേണ്ടി വന്നത്.
ഇൗ പ്രതിസന്ധിഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കണ്ണീരൊപ്പാൻ ഏവരും കഴിയുംവിധമെല്ലാം മുന്നിട്ടറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഏതാനും മാസം മുൻപ് കേരളം നിപാ പനി മൂലം പ്രയാസപ്പെട്ട വേളയിലും ലുലു ഗ്രൂപ്പ് സഹായമെത്തിച്ചിരുന്നു. യു.എ.ഇ കേന്ദ്രീകരിച്ച് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ വ്യവസായ ശൃംഖലകൾക്ക് നേതൃത്വം നൽകുന്ന യൂസുഫലിയുടെ സഹായ പ്രഖ്യാപനം ഏവരും സ്വാഗതം ചെയ്യുകയാണ്.
ഡോ. ബി.ആർ. ഷെട്ടിയുടെ രണ്ട് കോടി സഹായം
ദോഹ: കേരളത്തിൽ അതിവർഷവും വെള്ളപ്പൊക്കവും നിമിത്തം ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി യൂനിമണിയുടെയും യു.എ.ഇ എക്സ്ചേഞ്ചിെൻറയും ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി. രണ്ട് കോടി രൂപയുടെ സഹായമാണ് അദ്ദേഹം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. കൂടാതെ കേരളത്തിലെ യൂനിമണി ശൃംഖലയിലെ നൂറുകണക്കിന് ജീവനക്കാരും സന്നദ്ധ സഹായ പ്രവർത്തനങ്ങളുമായി ദുരിതബാധിത പ്രദേശങ്ങളിൽ സേവനരംഗത്ത് ഇറങ്ങിയതായി ഡോ. ഷെട്ടി അറിയിച്ചു. ജനങ്ങളെ മാറ്റിപ്പാർപ്പിച്ച അടിയന്തര കേന്ദ്രങ്ങളിൽ ആഹാരസാധനങ്ങളും മരുന്നുകളും രക്ഷാസാമഗ്രികളും മറ്റും എത്തിക്കുന്നതിൽ ഇവർ വ്യാപൃതരാണ്.
കേരളീയ സമൂഹത്തിെൻറ ഈ അപ്രതീക്ഷിത ദുരന്തത്തിൽ അഗാധമായ ഖേദമുണ്ടെന്നും പ്രയാസപ്പെടുന്ന സഹോദരങ്ങൾക്ക് പരമാവധി സഹായമെത്തിക്കുമെന്നും ഡോ. ബി.ആർ. ഷെട്ടി പറഞ്ഞു. ഭാവിയിൽ ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ നേരിടാൻ സർക്കാർ സ്വീകരിക്കുന്ന സുരക്ഷിതത്വ പദ്ധതികളിലും യൂനിമണി ഉൾപ്പെടെയുള്ള തങ്ങളുടെ സ്ഥാപനങ്ങൾ ഉചിതമായ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. യൂനിമണിയുടെയും യു.എ.ഇ എക്സ്ചേഞ്ചിെൻറയും വളർച്ചയിൽ ഗണ്യമായ പങ്കുവഹിക്കുന്ന കേരളീയ സമൂഹത്തിെൻറ ഈ ദുരവസ്ഥ പരിഹരിക്കുന്നതിനായി പ്രവാസി മലയാളികളുടെ കൂടി മനസ്സ് ഏറ്റെടുത്തുകൊണ്ടാണ് തങ്ങൾ ദുരന്ത നിവാരണ ശ്രമങ്ങളിൽ പങ്കാളികളാവുന്നതെന്ന് ഗ്രൂപ്പ് സി.ഇ.ഒയും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള 376 ശാഖകളിലെ 3500ഓളം ജീവനക്കാർ ദുരിതബാധിതർക്കായി സംഭാവനകൾ സ്വരൂപിക്കാനും നേരിട്ട് സഹായങ്ങൾ എത്തിക്കാനും ഉത്സാഹിക്കുകയാണെന്ന് യൂനിമണി ഇന്ത്യയുടെ എം.ഡിയും സി.ഇ.ഒയുമായ അമിത് സക്സേന വിശദീകരിച്ചു.
മലബാർ ഗ്രൂപ്പ് രണ്ട് കോടി നൽകും
ദോഹ: സംസ്ഥാനത്തെ പ്രളയബാധിതരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മലബാർ ഗ്രൂപ്പ് 2 കോടി രൂപ ധനസഹായം നൽകുവാൻ തീരുമാനിച്ചു. കൂടാതെ അതാത് പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്നവർക്ക് ജില്ലാഭരണകൂടവുമായി സഹകരിച്ച് കൊണ്ട് സഹായമെത്തിക്കുമെന്നും ചെയർമാൻ എം. പി. അഹമ്മദ് അറിയിച്ചു. സംസ്ഥാനത്തിലുടനീളം പ്രളയബാധിത പ്രദേശങ്ങളിൽ മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ജ്വല്ലറികൾ മുഖേന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു വരുന്നു. മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.