ദോഹ: കതാറ കൾച്ചറൽ വില്ലേജ് സംഘടിപ്പിക്കുന്ന മൂന്നാമത് പ്രവാചക കാവ്യോത്സവത്തിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നായി 942 എൻട്രികൾ എത്തിയതായി സംഘാടകർ വ്യക്തമാക്കി. ഏപ്രിൽ 25 മുതൽ 28 വരെ കതാറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന അന്തിമ ഘട്ടത്തിലേക്കുള്ള മത്സരാർഥികളെ ഇവരിൽ നിന്നാണ് തെരെഞ്ഞെടുക്കുക. 4.2 മില്യൻ ഖത്തരി റിയാൽ സമ്മാനത്തുകയുള്ള പ്രവാചക കവിതാ മത്സരത്തിന് ഇത്തവണ അറബ് ഇതര രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളും എത്തിയിട്ടുണ്ട്. അറബ് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക–സാംസ്കാരിക പരിപാടിയായാണ് കതാറ പ്രവാചക കാവ്യോത്സവം അറിയപ്പെടുന്നത്.
പ്രവാചകെൻറ ജീവിതത്തെയും പ്രവാചക പാരമ്പര്യത്തെയും സംബന്ധിച്ചുള്ള കവിതകൾ രണ്ട് വിഭാഗങ്ങളിലായാണ് മത്സരിക്കുന്നത്. ക്ലാസിക്കൽ കവിത(ശഅർ അൽ ഫസീഹ്), കൊളോക്കിയൽ കവിത(ശഅർ അൽ നബ്തി) എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയാണ് കവിതകൾ മത്സരത്തിനെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രവാചക കാവ്യോത്സവത്തിനെ അപേക്ഷിച്ച് ഇത്തവണ പങ്കാളിത്തത്തിൽ അഭൂതപൂർവമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹീം അൽ സുലൈതി പറഞ്ഞു. ക്ലാസിക്കൽ കവിതാ വിഭാഗത്തിൽ 853 എൻട്രികളും കൊളോക്കിയൽ കവിതാ വിഭാഗത്തിൽ 89 എൻട്രികളുമാണ് ഇതിനകം ലഭിച്ചിരിക്കുന്നതെന്നും 86 വനിതകളും ഇത്തവണ മത്സരിക്കാനുണ്ടെന്നും ഡോ. അൽ സുലൈതി വ്യക്തമാക്കി. ഓരോ വിഭാഗത്തിലും മികച്ച 15 സൃഷ്ടികൾ അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നും കൊളോക്കിയൽ കവിതാ വിഭാഗം രണ്ടാമത് കാവ്യോത്സവത്തിലാണ് ഉൾപ്പെടുത്തിയതെന്നും കതാറ മാനേജർ സൂചിപ്പിച്ചു.
സിറിയയിൽ നിന്നും ഇറാഖിൽ നിന്നും ആകെ 276 സൃഷ്ടികളെത്തിയപ്പോൾ സുഡാനിൽ നിന്നും ഈജിപ്തിൽ നിന്നുമായി 257 എൻട്രികളെത്തി. ഗൾഫ് മേഖലയിൽ നിന്ന് 158 സൃഷ്ടികളാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം അഞ്ച് അറബ് ഇതര രാജ്യങ്ങളിൽ നിന്നാണ് പങ്കാളികളെത്തിയത്. ഈ വർഷം 46 അറബ് ഇതര രാജ്യങ്ങളിൽ നിന്ന് എൻട്രികൾ ലഭിച്ചിട്ടുണ്ടെന്നും അൽ സുലൈതി പറഞ്ഞു. ഏപ്രിൽ 28ന് കതാറ ഓപേറ ഹൗസിൽ നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും. ഓരോ വിഭാഗത്തിൽ നിന്നും ആദ്യ സ്ഥാനത്തെത്തുന്നവർക്ക് ഒരു മില്യൻ റിയാലും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ഏഴ് ലക്ഷം, നാല് ലക്ഷം റിയാലും സമ്മാനത്തുകയായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.