ദോഹ: ആറാമത് യൂറോമണി ഖത്തർ കോൺഫറൻസ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്തു. റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി സാമ്പത്തിക–ധനകാര്യ വിദഗ്ധരും ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്തു.
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിെൻറ സഹ ആതിഥേയത്വം വഹിക്കുന്നത് ഖത്തർ സെൻട്രൽ ബാങ്കാണ്. ലോകത്തിലെ ഏറ്റവും വലിയ ധന–നിക്ഷേപ സമ്മേളനങ്ങളിലൊന്നായാണ് യൂറോമണി ഖത്തർ കോൺഫെറൻസ് അറിയപ്പെടുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികൾ, സാമ്പത്തിക വിദഗ്ധർ, ബാങ്കിംഗ് രംഗത്തെ മേഖലാ–അന്തർദേശീയ വ്യക്തിത്വങ്ങൾ തുടങ്ങിയവർ കോൺഫെറൻസിൽ പങ്കെടുക്കുന്നുണ്ട്. ഖത്തർ ധനകാര്യമന്ത്രി അലി ശെരീഫ് അൽ ഇമാദി, ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് അബ്ദുല്ല ബിൻ സഈദ് ആൽഥാനി, ഇൻഡിപെൻഡൻറ് ഒാൺലൈനിലെ ഹാമിഷ് മെക്റേ തുടങ്ങിയ പ്രമുഖർ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിലെ മുഖ്യ പ്രഭാഷകരായിരിക്കും.
ആഗോള സാമ്പത്തിക മേഖല, ഖത്തർ സാമ്പത്തികരംഗം, രാജ്യാന്തര നിക്ഷേപക സമൂഹം എന്നിവ നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും തുടങ്ങിയ വിഷയങ്ങൾ സമ്മേളനം വിശകലനം ചെയ്യും. കൂടാതെ ധനകാര്യമേഖലയിലെ ഐ.ടി സുരക്ഷ, ഫിൻ ടെക്കിെൻറ വർധിച്ചുവരുന്ന പ്രാധാന്യം തുടങ്ങിയവയും സമ്മേളനം ചർച്ച ചെയ്യും. 2018ൽ വലിയ സാമ്പത്തിക വൈവിധ്യവൽകരണത്തിനായിരിക്കും ഖത്തർ സാക്ഷ്യം വഹിക്കുക. നിലവിലെ സാമ്പത്തിക ഉപരോധം കാരണം ഏഷ്യയുമായുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. സമ്മേളനം ഇന്ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.