ദോഹ: ‘ഞങ്ങൾക്ക് കഴിയും എനിക്ക് കഴിയും’ എന്ന മുദ്രാവാക്യവുമായി ലോക കാൻസർ ദിനം ഇന്ന് ആചരിക്കപ്പെടുന്നു. കാൻസർ ബോധവൽക്കരണത്തിെൻറ ഭാഗമായാണ് ആഗോള തലത്തിൽ ഫെബ്രുവരി നാല് കാൻസർ ദിനമായി ആചരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണ രീതി, കൃത്യമായ വ്യായാമം, പുകവലി ഉപേക്ഷിക്കൽ എന്നിവയിലൂടെ കാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്ന സന്ദേശമാണ് ഈ വർഷം ദിനാചരണത്തിെൻറ ഭാഗമായി നൽകുന്നത്. 2015 ലെ കണക്ക് പ്രകാരം രാജ്യത്ത് 1466 പേരാണ് കാൻസർ ബാധിതരായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
ഇതിൽ 43 ശതമാനം സ്ത്രീകളും 57 ശതമാനം പുരുഷൻമാരുമാണ്. സ്തനാർബുദമാണ് സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്നതെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികളിൽ രക്താർബുദവും ബ്രെയിൻ ട്യൂമറും ഇക്കാലയളവിൽ കണ്ടെത്തിയിരുന്നു. അർബുദം ഖത്തറിലും മറ്റ് രാജ്യങ്ങളിലും കൂടുതലായി കാണപ്പെടുന്ന അപകടകരമായ രോഗം തന്നെയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ.ഹനാൻ അൽകുവാരി അഭിപ്രായപ്പെട്ടു. അത് കൊണ്ട് തന്നെ ഈ രോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളെ കണ്ടെത്താനുള്ള ബോധവൽക്കരണത്തിന് രാജ്യം ഏറെ മുൻഗണന നൽകി വരികയാണെന്ന് അവർ വ്യക്തമാക്കി.
രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള അർബുദ രോഗികളെ സംബന്ധിച്ചുള്ള കൃത്യമായ പഠനം നടന്നുവരികയാണെന്നും രോഗത്തിന് കാരണമായ ജീവിത സാഹചര്യം എന്താണെന്നും ഗവേഷണം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അപകടകരമായ രോഗമാണെങ്കിലും യഥാസമയത്ത് കണ്ടെത്തി ചികിൽസിച്ചാൽ സുഖപ്പെടുത്താൻ കഴിയുന്ന രോഗമാണിത്. ഇടക്കുള്ള പരിശോധന നടത്താൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി ഓർമിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണവും കൃത്യമായ വ്യായാമവും സ്വീകരിച്ചാൽ തന്നെ രോഗം വരുന്നത് തടയാൻ കഴിയുമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. കാൻസർ സൊസൈറ്റിയുമായി സഹകരിച്ച് ബോധവൽക്കരണ നടപടിയും നേരത്തെയുള്ള പരിശോധനയും നടത്താൻ തീരുമാനിച്ചതായും ഹമദ് വൃത്തങ്ങൾ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.