ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 46 കിലോഗ്രാം മരിജുവാന(കഞ്ചാവ്)യും രണ്ട് ലക്ഷം കാപ്റ്റഗൺ മയക്കുമരുന്നു ഗുളികകളും 2500 ബുള്ളറ്റുകളും രണ്ട് തോക്കുകളും കസ്റ്റംസ് അതോറിറ്റി പിടികൂടി.
സുരക്ഷാ പരിശോധനയിൽ കൂടുതൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് അപകടകരമായ വസ്തുക്കൾ കണ്ടെടുക്കപ്പെട്ടത്. വസ്ത്രങ്ങൾക്കിടയിൽ മുളക് പൊടിയുടെ ഇടയിലായി വളരെ വിദഗ്ധമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 46 കിലോ മരിജുവാനയാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. അതേസമയം, എയർ കാർഗോ വഴിയെത്തിയ പോസ്റ്റൽ മെയിലിലെ പാർസലിലാണ് രണ്ട് ലക്ഷത്തോളം വരുന്ന കാപ്റ്റഗൺ മയക്കുമരുന്ന് ഗുളികകൾ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
അതേസമയം, ബൂ സംറ വഴി രാജ്യത്തേക്ക് പ്രവേശിക്കുകയായിരുന്ന കാറിൽ നിന്ന് രണ്ട് തോക്കുകളും 2500 ബുള്ളറ്റുകളും കസ്റ്റംസ് അധികൃതർ കണ്ടെടുത്തു. വിവിധ തോക്കുകൾക്കായി ഉപയോഗിക്കുന്ന ബുള്ളറ്റുകളാണ് കണ്ടെടുത്തത്. എഞ്ചിനോടടുപ്പിച്ച് ഒളിപ്പിച്ച് വെച്ച നിലയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. പ്രതികളെയും തൊണ്ടിമുതലും കൂടുതൽ അന്വേഷണങ്ങൾക്കും മറ്റുമായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്. രാജ്യത്തേക്ക് അപകടകരമായ വസ്തുക്കൾ കടത്തുന്നത് തടയുന്നതിന് നേതൃത്വം വഹിച്ച ഉദ്യോഗസ്ഥരെ ഖത്തർ കസ്റ്റംസ് ചെയർമാൻ ആദരിക്കുകയും അവരുടെ മഹനീയ കൃത്യത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ സമൂഹത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിൽ കസ്റ്റംസ് വകുപ്പ് നിർണായകമായ ചുവടുവെപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇത് വിഷൻ 2030െൻറ ലക്ഷ്യപൂർത്തീകരണത്തിൽ പ്രധാനപങ്ക് വഹിക്കുമെന്നും ചെയർമാൻ അഹ്മദ് അബ്ദുല്ല അൽ ജമാൽ ചടങ്ങിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.