ദോഹ: രാജ്യത്തെ കോവിഡ്–19 രോഗബാധ അതിെൻറ പാരമ്യത്തിലെത്തിയിരിക്കുകയാണെന്നും വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാകാനിടയുണ്ടെന്നും ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹ അധ്യക്ഷനും എച്ച്. എം. സി ഇൻഫെക്ഷ്യസ് ഡിസീസ് തലവനുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ. എന്നാൽ രോഗബാധ നിയന്ത്രണവിധേയമാകുന്നതിെൻറയും രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതിെൻറയും മുമ്പുള്ള വർധനവാണിതെന്നും രാജ്യത്തെ കോവിഡ്–19 പരിശോധനകളിലുണ്ടായ വർധനവാണ് രോഗികളുടെ എണ്ണം കൂടുന്നതിൽ പ്രധാന കാരണമെന്നും ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു. ഹസം മിബൈരീക് മെഡിക്കൽ ഡയറക്ടർ ഡോ. അഹ്മദ് അൽ മുഹമ്മദുമൊത്ത് നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കോവിഡ്–19 രോഗികളിൽ തീവ്ര പരിചരണ വിഭാഗത്തിലെ 53 ശതമാനം രോഗികൾക്കും വെൻറിലേറ്ററിെൻറ സഹായം ആവശ്യമില്ലെന്നും ഡോ. അൽ ഖാൽ വ്യക്തമാക്കി. മാർച്ച് എട്ടിനാണ് രാജ്യത്തെ താമസക്കാരിൽ കോവിഡ്–19 കേസ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ചകളിൽ രോഗബാധിതരുടെ എണ്ണത്തിൽ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. ചില ദിവസങ്ങളിൽ രോഗികളുടെ എണ്ണം വലിയ തോതിൽ വർധിച്ചു. രാജ്യത്തെ പരിശോധനയുടെ എണ്ണമാണിതിന് കാരണം.
കഴിഞ്ഞ ആഴ്ചകളിലെ രോഗബാധിതരിലധികവും 25-34 വയസ്സിനിടയിലുള്ളവരാണ്. പ്രായമുള്ളവരിലെ രോഗബാധ അപകടകരവും പ്രയാസവും സൃഷ്ടിക്കും. എന്നാൽ രാജ്യത്തെ രോഗബാധിതരിൽ വയോജനങ്ങൾ വളരെ കുറവാണ്.കോവിഡ്–19ൽ നിന്നും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവാണ് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. രോഗം ഭേദമായവരുടെ എണ്ണം 2000 കവിഞ്ഞു. ഇത് ശുഭസൂചനയാണ്.കോവിഡ്–19 ബാധയെ തുടർന്ന് അടിയന്തര സാഹചര്യങ്ങളിലുള്ളവർക്കും തീവ്രപരിചരണ വിഭാഗങ്ങളിലുള്ളവർക്കും നൽകുന്നതിന് തത്വത്തിൽ അംഗീകാരം ലഭിച്ച ‘റെംഡെസിവിർ’ മരുന്ന് ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. മരുന്നിെൻറ ലഭ്യത ഉറപ്പുവരുത്തുന്നതിന് കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകുന്നതോടെ അത്യാവശ്യമുള്ള രോഗികൾക്ക് മരുന്ന് നൽകിത്തുടങ്ങും.
ഇൻഡസ്ട്രിയൽ ഏരിയയിലെ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കിത്തുടങ്ങിയെങ്കിലും കോവിഡ്–19 മുൻകരുതലുകളുമായി ബന്ധപ്പെട്ട ശുചിത്വ നടപടികൾ തുടരും. ഡോ. അൽ ഖാൽ പറഞ്ഞു.അതേസമയം, കോവിഡ്–19 രോഗികൾക്കായി നിലവിലെ അഞ്ച് ആശുപത്രികൾ തികയാതെ വരുന്ന സാഹചര്യത്തിൽ 14 അധിക ആശുപത്രികൾ അനുവദിച്ചിട്ടുണ്ടെന്നും ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ എല്ലാ ആശുപത്രികളിലും അടിയന്തര സേവനങ്ങളടക്കം പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും ഹസം മിബൈരീക് മെഡിക്കൽ ഡയറക്ടർ ഡോ. അഹ്മദ അൽ മുഹമ്മദ് പറഞ്ഞു. കോവിഡ്–19 കാലത്ത് ഹമദ് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം 2250ൽ നിന്നും 5000 ആയി ഉയർന്നുവെന്നും എന്നാൽ ഇതിൽ 40 ശതമാനം കിടക്കകളും ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നും ഡോ. അൽ മുഹമ്മദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.