ദോഹ: 47 ദിവസത്തിനപ്പുറം ലോകകപ്പിൽ ഖത്തർ അരങ്ങേറ്റം കുറിക്കാനിരിക്കെ ആത്മവിശ്വാസത്തോടെ ദേശീയ ടീം പരിശീലകൻ ഫെലിക്സ് സാഞ്ചസ്. ഏറ്റവും മികച്ച ടീമായാവും ഖത്തർ ലോകകപ്പ് മത്സരത്തിനിറങ്ങുന്നതെന്ന് കോച്ച് പറഞ്ഞു. നാലു മാസത്തെ വിദേശ പരിശീലനവും, പ്രമുഖ ടീമുകൾക്കെതിരായ സൗഹൃദ മത്സരങ്ങളുമെല്ലാം ടീമിന് കരുത്തും ആത്മവിശ്വാസവും രാജ്യാന്തര മത്സരപരിചയവും സമ്മാനിച്ചതായി കോച്ച് വിലയിരുത്തി. ദേശീയ ടീം പരിശീലന സെഷനിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കോച്ച് ഫെലിക്സ് സാഞ്ചസ്.
'നീണ്ട ഇടവേളക്കു ശേഷമാണ് ടീം ആരാധകർക്കു നടുവിലെത്തുന്നത്. ഏറെ സന്തോഷം. കഴിഞ്ഞ ഏതാനും മാസങ്ങളായി നല്ല അന്തരീക്ഷത്തിലായിരുന്നു ടീമിന്റെ തയാറെടുപ്പുകൾ.
എല്ലാ ദിവസവും പരിശീലനവുമായി ടീം ഓരോ ദിവസവും മെച്ചപ്പെടുകയായിരുന്നു. നവംബർ 20ന് ഏറ്റവും മികച്ച ഖത്തർ ടീമിനെ തന്നെ ലോകകപ്പ് മൈതാനിയിൽ കാണാൻ കഴിയും' -ഫെലിക്സ് സാഞ്ചസ് വിശദീകരിച്ചു.
'കാനഡക്കും ചിലിക്കുമെതിരായ സൗഹൃദ മത്സരങ്ങൾ ടീമിന് മികച്ചൊരു ടെസ്റ്റായിരുന്നു. രണ്ടാം മത്സരത്തിൽ ടീം കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രണ്ടു കളിയിൽനിന്നും ഏറെ പാഠങ്ങൾ പഠിച്ചു. ഓരോ മത്സരവും മെച്ചപ്പെടുത്തും. ഓരോ പരിശീലന സെഷനും മത്സരങ്ങളും കൃത്യമായി വിശകലനം ചെയ്താണ് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നത്. ബുധനാഴ്ച സ്പെയിനിലേക്ക് പുറപ്പെടും ' - കോച്ച് ഫെലിക്സ് സാഞ്ചസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.