ഖത്തർ, പാകിസ്താൻ മധ്യസ്ഥശ്രമത്തെ പ്രശംസിച്ച് അറബ് പാർലമെന്റ് സമ്മേളനം

ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള മധ്യസ്ഥ ചർച്ചകളിൽ ഖത്തറും പാകിസ്താനും വഹിച്ച സുപ്രധാന പങ്കിനെ അറബ് പാർലമെന്റ് സമ്മേളനം പ്രശംസിച്ചു. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ കഴിഞ്ഞദിവസം സമാപിച്ച എട്ടാമത് അറബ് പാർലമെന്റ് സ്പീക്കർമാരുടെ സമ്മേളനത്തിലാണ് ഇരുരാജ്യങ്ങളുടെയും നയതന്ത്ര നീക്കങ്ങൾക്ക് കൈയടി ലഭിച്ചത്. ഖത്തറിന്റെയും പാകിസ്താന്റെയും ഇടപെടലുകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കവിഷയങ്ങളിൽ ധാരണാപത്രം ഒപ്പുവെക്കുന്നതിലേക്ക് നയിച്ചത്. ഈ നീക്കങ്ങൾക്ക് പിന്തുണ നൽകിയ മറ്റ് അറബ് രാജ്യങ്ങളുടെ പങ്കും സമ്മേളനം എടുത്തുപറഞ്ഞു.

അറബ് സമൂഹം നേരിടുന്ന വെല്ലുവിളികളിലും വിഷയങ്ങളിലും അറബ് പാർലമെന്റുകളുടെ ഏകീകൃത നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന സമ്മേളനത്തിന് ശേഷം പുറത്തിറക്കി. ഫലസ്തീൻ വിഷയത്തെ പിന്തുണക്കുന്നതിനും ഫലസ്തീൻ വിമോചന പോരാട്ടങ്ങളെ ഇല്ലാതാക്കാനുള്ള നീക്കങ്ങളെ ചെറുക്കുന്നതിനുമായി നാല് സുപ്രധാന പാർലമെന്ററി തീരുമാനങ്ങൾ സമ്മേളനത്തിൽ അംഗീകരിച്ചു. ചില അറബ് രാജ്യങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെയും അവരുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ബാഹ്യ ഇടപെടലുകളെയും സമ്മേളനം ശക്തമായി അപലപിച്ചു.

ഡിജിറ്റൽ യുഗത്തിൽ അറബ് രാജ്യങ്ങളുടെ ഡിജിറ്റൽ പരമാധികാരം ശക്തിപ്പെടുത്തുന്നതിനുള്ള പ്രത്യേക കാഴ്ചപ്പാടിനും യോഗം അംഗീകാരം നൽകി. പുറത്തുനിന്നുള്ള ആക്രമണങ്ങളിൽ നിന്ന് അറബ് രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ഒറ്റക്കെട്ടായ നിലപാട് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം സമ്മേളനം ചർച്ച ചെയ്തു. അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങളും ഡിജിറ്റൽ പരിവർത്തന കാലഘട്ടത്തിൽ ദേശീയ സ്വകാര്യത സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ജനപ്രതിനിധികൾ ചർച്ച ചെയ്യുകയും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തു. ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ച് സമ്മേളനത്തിൽ പങ്കെടുത്തത്.

Tags:    
News Summary - Arab Parliament meeting praises Qatar, Pakistan mediation efforts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.