ദോഹ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡയസ്പോറാ ഓഫ് മലപ്പുറം (ഡോം ഖത്തർ) സംഘടിപ്പിക്കുന്ന ആറുമാസം നീളുന്ന ‘അമൽ’ ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിന് തുടക്കമായി. യുവതലമുറയിൽ ലഹരിവിരുദ്ധ അവബോധം ശക്തിപ്പെടുത്തുകയും സമൂഹത്തിന്റെ വിവിധ മേഖലകളെ ഏകോപിപ്പിച്ച് ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.കെ. അബ്ദുറഹ്മാൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് സ്വാഗതം പറഞ്ഞു. ഹെൽത്ത് വിങ് ചെയർമാൻ ഡോ. ഷെഫീഖ് താപ്പി കാമ്പയിൻ വിശദീകരിച്ചു.
കേരള ലഹരി നിർമാർജന സമിതി സെക്രട്ടറി ഇ.കെ. അബ്ദുൽ ലത്തീഫ് ഫാറൂഖ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. റിനി ഷൗക്കത്ത് ആശംസ നേർന്നു. ഫോക് ഖത്തർ പ്രസിഡന്റ് കെ.കെ. ഉസ്മാൻ ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. വിവിധ സംഘടനാ പ്രതിനിധികൾ ഡോം ഖത്തറിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു.ഖത്തർ വനിത ദേശീയ ക്രിക്കറ്റ് ടീമംഗം മലപ്പുറം കൊണ്ടോട്ടി സ്വദേശിനി ജസ റഫീഖിനെ ആദരിച്ചു.
അഷ്റഫ് സഫ വാട്ടർ, ഡോ. ഹംസ സുവൈദി, മുസ്തഫ സ്റ്റാർ വാഷ്, ശ്രീധർ, മൈമൂന സൈനുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി യൂസുഫ് പഞ്ചിളി നന്ദി പറഞ്ഞു. ‘അമൽ’ കാമ്പയിനിന്റെ ഭാഗമായി ഖത്തറിലും ഇന്ത്യയിലുമായി വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും. സ്കൂൾ വിദ്യാർഥികളെയും യുവജനങ്ങളെയും കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പരിപാടികൾക്ക് മുൻഗണന നൽകും. വിവിധ സെമിനാറുകൾ, ക്ലാസുകൾ, സംവാദങ്ങൾ, പരിശീലന പരിപാടികൾ, കാമ്പസുകളിലെ ബോധവൽക്കരണ കാമ്പയിനുകൾ എന്നിവ സംഘടിപ്പിക്കും.
ഖത്തറിലെ മന്ത്രാലയങ്ങളുമായി ഏകോപിച്ചുകൊണ്ടുള്ള സംയുക്ത പ്രവർത്തനങ്ങളുമുണ്ടാകും. സാമൂഹിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യരംഗത്തെ വിദഗ്ധർ, യുവജന കൂട്ടായ്മകൾ എന്നിവരുടെ സഹകരണത്തോടെയാണ് കാമ്പയിൻ മുന്നോട്ട് കൊണ്ടുപോകുന്നത്.
രതീഷ് കക്കോവ്, പി.സി. നൗഫൽ കട്ടൂപ്പാറ , അബി ചുങ്കത്തറ, ഷംല ജാഫർ, രാഹുൽ ശങ്കർ, സുരേഷ് ബാബു, ഇർഫാൻ ഖാലിദ്, ശരത് ചന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.