ദോഹ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഹമാസ് സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്ത് ഖത്തർ അടക്കമുള്ള അറബ്, മുസ്ലിം രാജ്യങ്ങൾ. ഗസ്സയിൽ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാനും തടവുകാരെ കൈമാറുന്നതിനുള്ള നടപടികൾ ആരംഭിക്കാനുമുള്ള ട്രംപിന്റെ ആഹ്വാനത്തെയും പ്രസ്താവന സ്വാഗതം ചെയ്തിട്ടുണ്ട്. മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള യു.എസ് പ്രസിഡന്റിന്റെ ശ്രമങ്ങളെ വിദേശകാര്യ മന്ത്രിമാർ അഭിനന്ദിച്ചു. സമഗ്രവും സുസ്ഥിരവുമായ വെടിനിർത്തൽ കൈവരിക്കാനും ഗസ്സയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ മാനുഷിക സാഹചര്യത്തെ നേരിടാനുമുള്ള ശരിയായ അവസരമാണിതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. ഗസ്സയുടെ ഭരണം ഫലസ്തീനികളായ സ്വതന്ത്ര സാങ്കേതിക വിദഗ്ധരുടെ സംഘത്തിന് കൈമാറാനുള്ള ഹമാസിന്റെ സന്നദ്ധതയെയും വിദേശകാര്യ മന്ത്രിമാർ സ്വാഗതം ചെയ്തു.
യു.എസ് പ്രസിഡന്റിന്റെ നിർദേശങ്ങളിലെ എല്ലാ കാര്യങ്ങളും നടപ്പാക്കുന്നതിനുള്ള ചർച്ചകൾ ഉടൻ ആരംഭിക്കണം. യുദ്ധം ഉടനടി അവസാനിപ്പിച്ച് ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കണം. ബന്ദികളെ മോചിപ്പിക്കാനും അതുവഴി ഇസ്രായേൽ പൂർണമായി പിൻവാങ്ങുന്നതിലേക്കും ഗസ്സയുടെ പുനർനിർമാണത്തിലേക്കും നയിക്കുന്ന വിധത്തിൽ, ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ നീതിയുക്തമായ സമാധാനത്തിലേക്കുള്ള പാത സൃഷ്ടിക്കുന്നതിലുള്ള എല്ലാ ശ്രമങ്ങൾക്കും പ്രതിജ്ഞബദ്ധമാണെന്നും പ്രസ്താവന വ്യക്തമാക്കി. ഖത്തറിനെ കൂടാതെ ജോർഡൻ, യു.എ.ഇ, ഇന്തോനേഷ്യ, പാക്സിതാൻ, തുർക്കിയ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.