ദോഹ: ഖത്തറിൽ നിശ്ചിത പരിധിയിൽ സമുദ്ര ഗതാഗതം പുനരാരംഭിച്ചു. ഏഴ് നോട്ടിക്കൽ മൈൽ സമുദ്ര പരിധിക്കുള്ളിൽ എല്ലാത്തരം ജലയാനങ്ങൾക്കും കപ്പലുകൾക്കും സാധാരണ നിലയിൽ സർവിസ് നടത്താൻ ഗതാഗത മന്ത്രാലയം അനുമതി നൽകി. നേരത്തേ, സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് ജൂലൈ 12നായിരുന്നു സമുദ്രഗതാഗതത്തിന് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
കിഴക്കൻ മേഖലയിൽ ലുസൈൽ സിറ്റി, മറ്റ് തുറമുഖങ്ങൾ, എന്നിവ മുതൽ ഹമദ് പോർട്ട് വരെയും, പടിഞ്ഞാറൻ മേഖലയിൽ ഉമ്മുൽ ഹീഷ് മുതൽ ദോഹ സൽവ വരെയും സർവിസുകൾ നടത്താം. അതേസമയം, അന്താരാഷ്ട്ര സമുദ്ര കരാറുകൾക്ക് വിധേയമായി സർവിസ് നടത്തുന്നതും നിലവിലുള്ള ചട്ടങ്ങൾ പാലിക്കുന്നതുമായ വാണിജ്യ കപ്പലുകളെ സർക്കുലറിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കടലിൽ ഇറങ്ങുന്ന എല്ലാ യാനങ്ങളും സുരക്ഷാ നിർദേശങ്ങളും മുൻകരുതലുകളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ സുരക്ഷാ -സജ്ജീകരണങ്ങളും ബോട്ടുകളിലും കപ്പലുകളിലും ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്നും ഗതാഗത മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.