ദോഹ: ദോഹ–കൊച്ചി സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ട് സർവിസ് തുടങ്ങുന്നു. നിലവിൽ ദോഹയിൽനിന്ന് കൊച്ചിയിലേക്ക് സർവിസ് ഇല്ല. ഖത്തറിൽനിന്ന് ചില ഗൾഫ് രാജ്യങ്ങൾ വഴിയുള്ള സർവിസുകൾ നിലച്ചതോടെ യാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിെൻറ ഭാഗമായാണ് പുതിയ സർവിസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നത്.
ആഗസ്റ്റ് 15 മുതൽ മൂന്നു സർവിസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ദോഹ–കൊച്ചി സെക്ടറിൽ തുടങ്ങുക. സെപ് തംബർ 15 മുതൽ ഒരു സർവിസ് കൂടി ആരംഭിക്കും. ആഗസ്റ്റ് 15 മുതൽ തുടങ്ങുന്ന സർവിസുകൾ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും. രാവിലെ പത്ത് മണിക്ക് കൊച്ചിയിൽനിന്ന് പുറപ്പെടുന്ന വിമാനം 11.45ന് ദോഹയിലെത്തും. 12.45ന് തിരിച്ചുപറന്ന് വൈകീട്ട് 7.40ന് കൊച്ചിയിൽ ലാൻഡ് ചെയ്യും.
നിലവിൽ ദോഹയിൽനിന്ന് ഇന്ത്യയിലേക്കുള്ള 14 എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകളിൽ ഏഴെണ്ണം ദോഹ–കോഴിക്കോട് സെക്ടറിലാണ്. കൊച്ചിയിലേക്ക് ആദ്യമായാണ് ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് ആരംഭിക്കുന്നത്. ജൂൺ അഞ്ചിന് ഉപരോധം നിലവിൽവന്നതോടെ യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ സർവിസുകളുടെ സേവനം ഖത്തറിൽനിന്നുള്ള യാത്രക്കാർക്ക് നഷ്ടമായിരിക്കുകയാണ്. ഖത്തർ എയർവേയ്സ്, ജെറ്റ് എയർവേയ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവയുടെ നേരിട്ടുള്ള സർവിസുകളും കുവൈത്ത് എയർവേയ്സ്, ഒമാൻ എയർ എന്നിവ വഴിയുള്ള കണക്ഷൻ സർവിസുകളാണ് യാത്രികരുടെ ആശ്രയം. ഇൗ സാഹചര്യത്തിലാണ് ദോഹ–കൊച്ചി സെക്ടറിൽ നാല് സർവിസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.