ദോഹ: സീസണിലെ രണ്ടാമത് എൽ ക്ലാസിക്കോയിൽ അൽ സദ്ദിെൻറ മധുര പ്രതികാരം. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ക്യൂ.എൻ.ബി സ്റ്റാർസ് ലീഗിലെ ആവേശകരമായ പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അൽ സദ്ദ് അൽ റയ്യാനെ കീഴടക്കിയത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ 44ാം മിനുട്ടിൽ അറ്റാക്കിംഗ് മിഡ്ഫീൽഡർ ജുഗുർത ഹംറോനും 79ാം മിനുട്ടിൽ പകരക്കാരനായിറങ്ങിയ ബാഗ്ദാദ് ബൂനജ്ദയുമാണ് സദ്ദിനായി ലക്ഷ്യം കണ്ടത്. ഇതോടെ സീസണിലെ ആദ്യ ക്ലാസിക്കോ പോരാട്ടത്തിൽ വഴങ്ങിയ തോൽവിക്കുള്ള സദ്ദിെൻറ മധുരപ്രതികാരം കൂടിയായി വിജയം.
സ്വന്തം ഗ്രൗണ്ടിൽ നിറഞ്ഞ് കവിഞ്ഞ കാണികൾക്ക് മുമ്പിൽ മികച്ച പ്രകടനമാണ് സൂപ്പർ താരം സാവിയുടെ നേതൃത്വത്തിലിറങ്ങിയ സദ്ദ് ടീം പുറത്തെടുത്തത്. നവംബർ ഒമ്പതിന് ശേഷം പരിക്ക് മൂലം ടീമിൽ നിന്ന് പുറത്ത് പോയ ബൂനജ്ദയുടെ തിരിച്ചു വരവിന് കൂടിയാണ് ഇന്നലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയം വേദിയായത്. ദുഹൈലുമായുള്ള മത്സരത്തിനിടെയാണ് ബൂനജ്ദക്ക് പരിക്കേറ്റത്.
മത്സരത്തിെൻറ മൂന്നാം മിനുട്ടിൽ തന്നെ ലീഡ് ചെയ്യാൻ റയ്യാന്‍ ലഭിച്ച അവസരം നഷ്ടമായി. അബ്ദുറസാഖ് ഹംദില്ലയെ ഫൗൾ ചെയ്തതിന് ടബാറ്റ എടുത്ത ഫ്രീകിക്ക് സദ്ദ് ഗോളി അൽ ദോസരി തട്ടിയകറ്റുകയായിരുന്നു. തുടർന്നും ഹംദില്ലയും ടബാറ്റയും ചില ശ്രമങ്ങൾ നടത്തിയെങ്കിലും ദോസരി വിലങ്ങുതടിയായി. സൂപ്പർ താരം സെബാസ്റ്റ്യൻ സോറിയ ഇല്ലാതെയാണ് റയ്യാൻ പാരമ്പര്യ വൈരികൾക്കെതിരെ മത്സരത്തിനിറങ്ങിയത്. 12 ഗോളുമായി ഹംദില്ലയാണ് റയ്യാൻ നിരയിൽ മുന്നിൽ നിൽക്കുന്നത്. ആദ്യ പകുതിയിൽ റയ്യാന്‍ കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. സദ്ദ് സൂപ്പർ താരം സാവിയുടെ മികച്ച പ്രകടനം ടീമംഗങ്ങൾക്കിടയിൽ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചു. ആദ്യ പകുതി അവസാനിക്കാനിരിക്കെ സദ്ദ് ആദ്യ വെടി പൊട്ടിച്ചു. സാവിയുടെ മനോഹരമായ പാസ് സ്വീകരിച്ച ഹംറൂൻ, റയ്യാൻ ടീമിെൻറ ഓഫ് സൈഡ് ട്രാപ്പും പൊട്ടിച്ച് ഗോളി ഉമർ ബാരിയുടെ മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. സ്കോർ 1–0.
രണ്ടാം പകുതിയിൽ മേധാവിത്വം കൂടുതൽ ആതിഥേയർക്ക് തന്നെയായിരുന്നു. നിരവധി അവസരങ്ങളാണ് സദ്ദ് രണ്ടാം പകുതിയിൽ പുറത്തെടുത്തത്. റയ്യാൻ നിരയിൽ സോറിയ ഇറങ്ങിയതോടെ കളി ചൂടു പിടിച്ചു. സദ്ദ് കോച്ച് ഫെരേര അക്രം അഫീഫിനെയും കളത്തിലിറക്കി. ഇതോടെ സദ്ദ് ആക്രമണം കനപ്പിച്ചു. 74ാം മിനുട്ടിൽ ഹംറൂന് പകരക്കാരനായി സൂപ്പർ താരം ബൂനജ്ദ ഇറങ്ങി ഉടൻ തന്നെ സദ്ദിെൻറ ലീഡുയർത്തി. അവസാന നിമിഷത്തിൽ റയ്യാൻ ഒറ്റപ്പെട്ട അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മുതലെടുക്കാനായില്ല.
മറ്റൊരു മത്സരത്തിൽ ദുഹൈൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ഗറാഫയെ പരാജയപ്പെടുത്തി. യൂസുഫ് മസാകിനിയും അൽ മുഇസ് അലിയും ദുഹൈലിനായി ഇരട്ടഗോൾ നേടിയപ്പോൾ അൽ അറബിയുടെ വകയായിരുന്നു മറ്റൊരു ഗോൾ. ജയത്തോടെ 42 പോയൻറുമായി ദുഹൈൽ ലീഗിൽ ഒന്നാമതെത്തി. 40 പോയൻറുമായി സദ്ദും 35 പോയൻറുമായി റയ്യാനുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.