ദോഹ: ഇന്ത്യയുടെ 68ാമത് റിപ്പബ്ളിക് ദിനം ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം സമുചിതമായി ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയിലും ഇന്ത്യന്‍ വിദ്യാലയങ്ങിളിലും പ്രവാസി സംഘടനകളുടെ ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തിയും വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചുമാണ് റിപ്പബ്ളിക് ദിനാഘോഷം ഉജ്ജ്വലമാക്കിയത്.
ഇന്ത്യന്‍ എംബസിയുടെ മുന്നില്‍ രാവിലെ 8.30 ന് ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അംബാസഡര്‍ പി.കുമരന്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ വിദ്യാര്‍ഥികളും പ്രമുഖ വ്യക്തികളും എത്തിയിരുന്നു. തുടര്‍ന്ന് വിവിധ ഇന്ത്യന്‍ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ചത്തെിയ വിദ്യാര്‍ഥികള്‍ ദേശീയഗാനം ആലപിച്ചു. രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ റിപ്പബ്ളിക് ദിന സന്ദേശം അംബാസഡര്‍ പി.കുമരന്‍ വായിച്ചു. ഭാരതം ലോകത്ത് അനുദിനം വളരുന്ന സമ്പത് വ്യവസ്ഥയായി മാറിയിരിക്കുകയാണന്ന് രാഷ്ട്രപതി സന്ദേശത്തില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന വിവിധ പദ്ധതികള്‍ രാജ്യത്തിന്‍െറ ക്ഷേമം ഉറപ്പാക്കുന്നതിനാണ്. സഹിഷ്ണുതയും മറ്റുള്ളവരോടുള്ള ബഹുമാനം എന്നീ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ആരോഗ്യകരമായ ജനാധിപത്യ ലക്ഷണം എന്നും രാഷ്ട്രപതിയുടെ സന്ദേശം ഓര്‍മ്മിപ്പിച്ചു.
ഭീകരതയെ അതിശക്തമായി എതിര്‍ക്കണം. ഭീകരവാദം ഉയര്‍ത്തുന്ന കറുത്ത ശക്തികളെ അകറ്റാന്‍ ഒരുമിച്ച് കഠിനമായ ശ്രമം വേണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. സ്വഛഭാരത്, ഡിജിറ്റല്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, അടല്‍ ഇന്നൊവേഷന്‍ മിഷന്‍, മന്‍രേഖ തുടങ്ങിയ പദ്ധതികളിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വികസനത്തിന്‍െറ പുതിയ ചരിത്രങ്ങള്‍ രചിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാന്യമായ സ്ഥാനവും കുട്ടികള്‍ക്ക് ബാല്ല്യം ആനന്ദകരമാക്കാനും കഴിയേണ്ടതുണ്ട്. അതുപോലെ പ്രകൃതിയെ സ്നേഹിക്കുകയും വേണം. പ്രകൃതിയെ മറന്നുള്ള ഉപഭോകൃത് സംസ്ക്കാരം നല്ലതല്ല. ഇന്ത്യയുടെ ശക്തി എന്നത് നാനാത്വത്തിലും അതിന്‍െറ വൈവിദ്ധ്യത്തിലുമാണ് . അസഹിഷ്ണുവായ ഇന്ത്യക്കാരന്‍ എന്നതിലല്ല, മറിച്ച് ഇന്ത്യക്കാരന്‍ എന്നതിലാണ് നമ്മള്‍ അഭിമാനിക്കേണ്ടത്. പലവിധ കാഴ്ചപ്പാടുകളും ചിന്തകളും തത്വശാസ്ത്രങ്ങളും നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് പുലര്‍ന്നിട്ടുണ്ട്. രാഷ്ട്രപതി തന്‍െറ റിപ്പബ്ളിക് ദിന സന്ദേശത്തില്‍ വ്യക്തമാക്കി. വൈകിട്ട് ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന റിപ്പബ്ളിക് ദിന ആഘോഷ ചടങ്ങ് പ്രൗഡോജ്ജ്വലമായിരുന്നു. അംബാസഡര്‍ പി.കുമരനും പത്്നി റിതു കുമരനും ആഘോഷ പരിപാടികള്‍ക്ക് ആതിഥ്യം വഹിച്ചു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹിയും ഇന്ത്യന്‍ അംബസാഡറും ചേര്‍ന്ന് കേക്ക് മുറിച്ച് റിപ്പബ്ളിക് ദിന ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിദേശകാര്യമന്ത്രാലയത്തിലെ പ്രോട്ടോകോള്‍ വകുപ്പ് ഡയറക്ടര്‍ ഇബ്രാഹിം ഫഖ്റോ പങ്കടെുത്തു. അംബാസഡര്‍ പി.കുമരന്‍ മുഖ്യപ്രഭാഷണം നടത്തി. ഉയര്‍ന്ന ഖത്തരി ഉദ്യോഗസ്ഥര്‍, നയതന്ത്ര പ്രതിനിധികള്‍, എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍.കെ.സിങ്, പ്രവാസി ഭാരതീയ സമ്മാന്‍ പുസ്കാരം നേടിയ ദോഹ ബാങ്ക് സി.ഇ.ഒ ഡോ.ആര്‍.സീതാരാമന്‍ എന്നിവരും പങ്കെടുത്തു. സാംസ്കാരിക നൃത്ത പരിപാടികളും വിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.