ഖത്തര്‍ എക്സോണ്‍ മൊബീല്‍: മറെ x ദ്യോകോവിച്ച് ഫൈനല്‍

ദോഹ: ഖത്തര്‍ എക്സോണ്‍ മൊബീലിന്‍െറ ഈ വര്‍ഷത്തെ സ്വപ്ന ഫൈനലിന് തലസ്ഥാന നഗരിയിലെ ഖലീഫ രാജ്യാന്തര സ്ക്വാഷ് ടെന്നിസ് കോംപ്ളക്സ് ഒരുങ്ങി. ലോക ഒന്നാം നമ്പര്‍ താരവും ടോപ് സീഡുമായ ബ്രിട്ടന്‍റെ ആന്‍ഡി മറെയും രണ്ടാം നമ്പര്‍ താരവും രണ്ടാം സീഡുമായ നൊവാക് ദ്യോകോവിച്ചും രജത ജൂബിലെ ചാമ്പ്യന്‍ഷിപ്പിന്‍െറ കലാശപ്പോരില്‍ ഏറ്റുമുട്ടും. കിരീടനേട്ടത്തോടെ പുതുവര്‍ഷം കെങ്കേമമാക്കാന്‍ ഇരുവരും ശ്രമിക്കുന്നതോടെ ടര്‍ഫില്‍ പോരാട്ടം കനക്കുമെന്നുറപ്പ്. 
ഇന്നലെ നടന്ന സെമിയില്‍ സ്പെയിനിന്‍െറ ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ജേതാവുമായ നൊവാക് ദ്യോകോവിച്ച് ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍ 6-4, 7-6, 6-3. ആദ്യ സെറ്റ് വെര്‍ഡാസ്കോക്ക് മുന്നില്‍ അടിയറവ് പറഞ്ഞ നൊവാക് രണ്ടാം സെറ്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം സെറ്റില്‍ 2-6ന് പിറകില്‍ നിന്ന ശേഷമാണ് നാല് മാച്ച് പോയന്‍റുകള്‍ സേവ് ചെയ്ത് അവിസ്മരണീയ പ്രകടനത്തിലൂടെ സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റില്‍ വെര്‍ഡാസ്കോ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും നൊവാകിന് മുന്നില്‍ പതറുകയായിരുന്നു. ഈ വര്‍ഷത്തെ ആദ്യ എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനലിലേക്കാണ് സെര്‍ബ് താരം പ്രവേശിച്ചിരിക്കുന്നത്. രണ്ടാം സെമിയില്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ മൂന്നാം സീഡ് താരം ചെക്കിന്‍െറ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് അനായാസം പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പര്‍ താരം തന്‍െറ ഈ വര്‍ഷത്തെ ആദ്യ ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ചത്. സ്കോര്‍ 6-3, 6-4. സെമിയില്‍ ബെര്‍ഡിച്ചിന് കാര്യമായ വെല്ലുവിളികളൊന്നും ബ്രിട്ടീഷുകാരനെതിരെ ഉയര്‍ത്താനായില്ല. 
ഖത്തര്‍ എക്സോണ്‍ മൊബീല്‍ ടെന്നിസിന്‍െറ ഡബിള്‍സില്‍ ഫ്രഞ്ച് സഖ്യമായ ജെറമി ചാര്‍ഡി-ഫാബ്രിസ് മാര്‍ട്ടിന്‍ ടീമിന് കിരീടം. ഫൈനലില്‍ കാനഡയുടെ വാസക് പോസ്പിസില്‍-ചെക്കിന്‍െറ റാഡക് സ്റ്റെപാനക് സഖ്യത്തെയാണ് ഫ്രഞ്ച് സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് വിട്ട് പുതുവര്‍ഷത്തിലെ ആദ്യ ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍ 6-4, 7-3

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.