പൊലിമയോടെ കറങ്കഊ ആഘോഷിച്ചു 

ദോഹ: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കറങ്കഊ ആഘോഷങ്ങളില്‍ നൂറുണക്കിന് കുട്ടികള്‍ പങ്കെടുത്തു. പുതിയ ഥൗബും തൊപ്പിയും ധരിച്ച് ആണ്‍കുട്ടികളും പരമ്പരാഗത വസ്ത്രമായ അല്‍സറിയും ശിരോവസ്ത്രമായ ബഖ്നലും ധരിച്ച് പെണ്‍കുട്ടികളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഗരന്‍ഗാവു ഗരന്‍ഗാവു... അതൗനല്ലാഹ് യുഅ്തീകും... ബൈതു മക്ക തുവദ്ദീകും... യാ മക്ക... യാ മഅ്മൂറ ഗാനങ്ങളാലപിച്ച് കുട്ടിക്കൂട്ടങ്ങള്‍ സമ്മാനങ്ങള്‍ക്കായി കുരുന്നു കൂട്ടങ്ങള്‍ കയറിയിറങ്ങി.
ആയിരത്തിലധികം കുട്ടികള്‍ രാജ്യത്തിന്‍െറ പലദിക്കുകളില്‍ നിന്നുമത്തെിയ കതാറ സാംസ്കാരിക ഗ്രാമത്തിലാണ് കറങ്കഊ രാവിന് ഏറ്റവും പൊലിമയുണ്ടായിരുന്നത്. ഗരന്‍ഗാവു ഗരന്‍ഗാവു... അതൗനല്ലാഹ് യുഅ്തീകും പാടി കുട്ടികള്‍ ഘോഷയാത്രയായി സാംസ്കാരിക ഗ്രാമത്തെ വലംവെച്ചു. രാത്രി എട്ട് മണി മുതല്‍ 11 മണി വരെയായിരുന്നു കതാറയിലെ ആഘോഷങ്ങള്‍. ആംഫി തിയറ്ററിനടുത്ത് ആഘോഷങ്ങള്‍ക്കായി പ്രത്യേക വേദി ഒരുക്കിയിരുന്നു. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ നിരവധി കേന്ദ്രങ്ങളൊരുക്കിയ കതാറയില്‍ ഇവയ്ക്കിടയില്‍ നടക്കുന്ന കുട്ടികള്‍ക്കായി രസകരമായ പരിപാടികളും ഒരുക്കി. പേള്‍ ഖത്തറില്‍ സൂഖ് അല്‍ മദീനയില്‍ ഒരുക്കിയ പരമ്പരാഗത കൂടാരത്തില്‍ രാത്രി ഒമ്പത് മണി മുതലാണ് ആഘോഷങ്ങള്‍ നടന്നത്. കഥ പറയലും ഖുര്‍ആന്‍ വായനയും മൈലാഞ്ചി കോര്‍ണറുകളും ഫേസ് പെയിന്‍റിങും തുടങ്ങി വൈവിധ്യമായ പരിപാടികളാണ് പേളില്‍ അരങ്ങേറിയത്. പ്രധാന വാണിജ്യ വിനോദ സഞ്ചാര കേന്ദ്രമായ സൂഖ് വാഖിഫിലും വര്‍ണാഭമായ ആഘോഷങ്ങള്‍ അരങ്ങേറി. 
കറങ്കഊ ആഘോഷത്തിനായി സൂഖ് പ്രത്യേകം വര്‍ണ വെളിച്ച അലങ്കാരങ്ങളൊരുക്കി അണിഞ്ഞൊരുങ്ങിയിരുന്നു. ഖത്തറിലെ ചെറുതും വലുതുമായ മാളുകളിലും ഷോപ്പിങ് കോംപ്ളക്സുകളിലും ആസ്പയര്‍ സോണിലും കറങ്കഊ ആഘോഷങ്ങള്‍ നടന്നു. ഖത്തര്‍ ഫൗണ്ടേഷനിലെ ആഘോഷങ്ങള്‍ രണ്ടു ദിവസം നേരത്തെ അല്‍ ശഖബ് സ്റ്റേഡിയത്തില്‍ നടന്നിരുന്നു.
ഗള്‍ഫ് രാജ്യങ്ങളുടെ പാരമ്പര്യങ്ങളെയും പൈതൃകങ്ങളെയും പരിചയപ്പെടുത്തുന്ന ആഘോഷ പരിപാടിയായാണ് കറങ്കഊ അറിയപ്പെടുന്നത്. ഖത്തറിലും ബഹ്റൈനിലും കറങ്കഊ എന്നറിയപ്പെടുന്ന ഇത് കുവൈത്തിലും സൗദിയിലുമത്തെുമ്പോള്‍ ഖര്‍ഖീആന്‍ എന്നും ഒമാനില്‍ ഖറന്‍ഖിഷൂ എന്നും യു.എ.ഇയില്‍ ഹഖുലൈല എന്നും അറിയപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.