അല്‍ ജസീറക്ക് പുതിയ ഡിജിറ്റല്‍ വിഭാഗം

ദോഹ: ഡിജിറ്റല്‍ ഉല്‍പന്നങ്ങളുടെയും സേവനത്തിന്‍െറയും പാശ്ചാത്തല സംവിധാനങ്ങളുടെയും നവീകരണവും വളര്‍ച്ചയും ലക്ഷ്യമിട്ട് പുതിയ അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക്  ഡിജിറ്റല്‍ വിഭാഗം സ്ഥാപിച്ചു. ഡിജിറ്റല്‍ ഡിവിഷന്‍െറ എക്സിക്യൂട്ടീവ് ഡയരക്ടറായി നിയമിതനായ ഡോ. യാസര്‍ ബിഷര്‍ ആണ് നെറ്റ്വര്‍ക്ക് സര്‍ക്കുലറിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. 
എ.ജെ പ്ളസ് പോലെയുള്ള ഡിജറ്റല്‍ പദ്ധതികളുടെ ആശയങ്ങള്‍ കൊണ്ടുവരാനും അത് അല്‍ജസീറയ്ക്ക് വേണ്ടി നടപ്പാക്കാനും കഴിഞ്ഞ വ്യക്തിയാണ് ബിഷര്‍. അല്‍ജസീറ കോര്‍പറേറ്റ് സ്ട്രാറ്റജി ആന്‍റ് ഡവലപ്മെന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ച കാലത്താണ് ബിഷര്‍ ഈ ആശയങ്ങള്‍ നടപ്പിലാക്കിയത്. 
അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മീഡിയാ ലോകത്തെ പ്രതിനിധാനം ചെയ്യുന്ന രീതിയിലേക്ക് ഡിജറ്റല്‍ ഉല്‍പന്നങ്ങള്‍, സേവനം, പാശ്ചാത്തല സൗകര്യം എന്നിവ മെച്ചപ്പെടുത്തുകയാണ് പുതിയ ഡിജിറ്റല്‍ വിഭാഗം ലക്ഷ്യമിടുന്നത്. അല്‍ജസീറയുടെ കേള്‍വിക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് പുതിയ ഡിജിറ്റല്‍ ഡിവിഷന്‍ പ്രധാനമായി നോട്ടമിട്ടിരിക്കുന്നത്. 
എവിടെയായാലും ഏത് സമയത്തും അല്‍ജസീറയുടെ വാര്‍ത്താവലയത്തില്‍ ആളുകളെ എത്തിക്കാനാണ് പുതിയ സംവിധാനം ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 400 കോടി ആളുകളാണ് അല്‍ജസീറ പ്ളസ് കണ്ടത്. ഇത് അല്‍ജസീറ നെറ്റ്വര്‍ക്ക് നേടിയ എടുത്തുപറയേണ്ട നേട്ടമായിരുന്നു. അടുത്തിടെ ആരംഭിച്ച എ.ജി പ്ളസ് അറബി നെറ്റ്വര്‍ക്ക് 5.5 കോടി ആളുകള്‍ ഇതിനകം കണ്ടു കഴിഞ്ഞു. അല്‍ജസീറയുടെ ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് അനുദിനം കുതിക്കുമ്പോള്‍ നിരവധി അന്താരാഷ്ട്ര അംഗീകാരമാണ് ഇതിനെ തേടിയത്തെുന്നത്. ഫേസ്ബുക്കില്‍ ഏറ്റവും സജീവമായി കാണുന്ന ഡിജിറ്റല്‍ ചാനലിനുള്ള ഷോര്‍ട്ടി അവാര്‍ഡ് അടുത്തിടെ എ.ജെ പ്ളസിന് ലഭിച്ചിരുന്നു. 
ജനങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ രണ്ട് വെബ്ബി അവാര്‍ഡുകളും ഇതിന് ലഭിച്ചു. അല്‍ജസീറയുടെ ഇംഗ്ളീഷ് വെബ്സൈറ്റും നിരവധി ഓണ്‍ലൈന്‍ മീഡിയ അവാര്‍ഡുകള്‍ നേടി. മികച്ച വെബ് സൈറ്റ്, ബെസ്റ്റ് മീഡിയ ടൂള്‍ കിറ്റ്, ബെസ്റ്റ് യൂസ് ഓഫ് ഫോട്ടോഗ്രഫി, മികച്ച ഡിജിറ്റല്‍ എഡിറ്റര്‍ എന്നിവ അല്‍ജസീറ ഇംഗ്ളീഷ് വെബ്സൈറ്റിന് ലഭിച്ച അവാര്‍ഡുകളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.